പ്രതിമാസന്ധി: പ്രതിസന്ധി? / ഡോ. എം. കുര്യന്‍ തോമസ്

statue-jn

തിരുവനന്തപുരം നഗരത്തിന്റെ ഊര്‍ജ്ജകേന്ദ്രമാണ് സ്റ്റാച്യൂ ജംഗ്ഷന്‍. സെക്രട്ടറിയേറ്റ് എന്ന കേരള ഭരണസിരാകേന്ദ്രം ഇവിടെയാണ് എന്നതാണ് സ്റ്റാച്യൂ ജംഗ്ഷനെ പ്രമുഖമാക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷനെ പ്രതിമാസന്ധി എന്നു പച്ചമലയാളത്തില്‍ രസകരമായി പരിഭാഷപ്പെടുത്തിയത് സാക്ഷാല്‍ വി.കെ.എന്‍ ആണ് (ചാത്തന്‍സ്). ഭരണഭാഷ മലയാളം ആയി മാറിയിട്ടും തിരുവനന്തപുരത്തെ പ്രതിമാസന്ധി, സ്റ്റാച്യൂ ജംഗ്ഷന്‍ ആയിത്തന്നെ തുടരുന്നു.

ഇവിടെ വിഷയം അതല്ല. സ്റ്റാച്യൂ ജംഗ്ഷന് ആ നാമം ലഭിച്ചത് അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു പ്രതിമ മൂലമാണന്ന് എത്രപേര്‍ക്കറിയാം? ചോദ്യം വന്നതിനാല്‍ അതു വഴികടന്നുപോയിട്ടുള്ള പലരും പെട്ടന്നു സെക്രട്ടറിയേറ്റിന്റെ അങ്കണത്തില്‍ നില്‍ക്കുന്ന വേലുത്തമ്പി ദളവയുടെ പ്രതിമയെന്നു ചിന്തിച്ചേക്കാം. അന്നാല്‍ അതല്ല പ്രതിമാസന്ധിയെ സൃഷ്ടിച്ചത്. തിരുവിതാംകൂറിലെ ഏറ്റവും മികച്ച ഭരണധികാരികളില്‍ ഒരാളായ ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ പ്രതിമയാണ് ആ സ്ഥലത്തിനു ആ പേരു നല്‍കിയത്. സെക്രട്ടറിയേറ്റിനു മുമ്പില്‍ റോഡിലാണ് ഈ സ്റ്റാച്യൂ സ്ഥിതിചെയ്യുന്നത്.

ഇവിടെ ചര്‍ച്ചചെയ്യുന്ന പ്രതിമാപരമായ വിഷയം അതു തന്നെയാണ്. ഒരു പ്രതിമ സ്ഥാപിക്കുന്നത് മണ്‍മറഞ്ഞ ആ വ്യക്തിയെ ശാശ്വതമായി സ്മരിക്കാനാണ്. അദ്ദേഹത്തെ സ്മരിക്കുകവഴി അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യത്തിന്റെയും സംഭാവനയുടേയും ഓര്‍മ്മപ്പെടുത്തലാണ്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. സ്റ്റാച്യൂ ജംഗ്ഷന്‍ എന്നു പേരുണ്ടായിട്ടും തിരുവനന്തപുരത്ത് അപ്രകാരം ഒരു പ്രതിമ ഉള്ളതായി ഭൂരിപക്ഷത്തിനും അറിയില്ല. അറിയുന്നവരില്‍ത്തന്നെ അപൂര്‍വം ആളുകള്‍ക്കു മാത്രമാണ് അതു അതീവ പ്രഗ്തഭനായിരുന്ന ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ പ്രതിമയാണന്നു അറിയൂ. അദ്ദേഹത്തിന്റെ സംഭവനകള്‍ എന്തെന്നു ജ്ഞാനമുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം! വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പിന്നെന്തിനു പ്രതിമകള്‍ സ്ഥാപിക്കണം?

ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രതിമാ സ്ഥാപനം ഒരാചാരമാണ്. ഒരാള്‍ മരിക്കുകയോ, അദ്ദേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ഷികങ്ങള്‍ വരുകയോ ചെയ്യുമ്പോള്‍ നാടെങ്ങും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുക എന്നത് കേരളത്തില്‍ ഒരുകാലത്ത് അനുഷ്ഠാനമെന്നവിധം വ്യാപിച്ചിട്ടുണ്ടായിരുന്ന ഒരു ചടങ്ങായിരുന്നു. ആ വ്യക്തിയുമായി പുലബന്ധം പോലുമില്ലാത്ത സ്ഥലങ്ങളില്‍പോലും പ്രതിമകള്‍ ഉയരും. പിരിവായി, ഉത്ഘാടനമായി! അതോടെ തീര്‍ന്നു. പിന്നെ അവ കാക്കക്കക്കൂസായി കാലങ്ങളോളം വിരാജിക്കും! ശുഭാന്ത്യമോ ശോകാന്ത്യമോ? സമീപകാലത്ത് ഈ ഭ്രമത്തിനല്പം ശമനം വന്നിട്ടുണ്ടെന്നു തോന്നുന്നു.

തൃപ്പൂണിത്തുറ, എറണാകുളം, തൃശൂര്‍ നഗരങ്ങളില്‍ തലപ്പാവും നീണ്ട മേല്‍ക്കുപ്പായവും ധരിച്ച അനേകം വ്യക്തികളുടെ പൂര്‍ണ്ണകായ പ്രതിമകള്‍ കാണാം. പഴയ കൊച്ചീ രാജാക്കന്മാരുടെ പ്രതിമകളാണ്. എല്ലാം ഏതാണ്ട് സമാനം. ഓരോ കൊച്ചീ രാജാവും തീപ്പെടുമ്പോള്‍ അവരുടെ പ്രതിമ സ്ഥാപിക്കുക എന്നത് എന്നോ ഒരു കീഴ്‌വഴക്കമായി. അതിവൃദ്ധതയില്‍ മാത്രം മൂപ്പുകിട്ടി അരിയിട്ടുവാഴ്ച നടത്തിയവരാണ് കൊച്ചീ രാജാക്കന്മാരില്‍ ഭൂരിപക്ഷവും. അതിനാല്‍ തുടെരെത്തുടരെ പ്രതിമകള്‍ സ്ഥാപിക്കേണ്ടി വന്നു. അതാണ് അത്തരം പ്രതിമകളുടെ പെരുപ്പത്തിനു കാരണം. ഇതേപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ഏതാണ്ട് പ്രതിവര്‍ഷം എന്നവിധം പ്രതിമകള്‍ സ്ഥാപിക്കേണ്ടിവന്നതോടെ നിര്‍മ്മാണവും സാമ്പത്തികവും പ്രതിസന്ധിയിലായി. അതിനു ഒരു ബുദ്ധിമാന്‍ കണ്ടുപിടിച്ച പ്രതിവിധി; ഓരോ തമ്പുരാന്‍ തീപ്പെടുമ്പോഴും പഴയൊരു പ്രതിമയുടെ തല വെട്ടിമാറ്റി പുതിയൊരണ്ണം ആ സ്ഥാനത്ത് വെച്ചുപിടിപ്പിക്കുക! അവസാനം വന്നപ്പോള്‍ മുമ്പ് വെട്ടിയെടുത്ത തലകള്‍തന്നെ വീണ്ടും ഉപയോഗിക്കുന്ന ഉയര്‍ന്ന ചിലവുചുരുക്കല്‍ പദ്ധതിയും നടപ്പാക്കിയത്രെ!

കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടാക്കിവെച്ചിരിക്കുന്ന പല പ്രതിമകളും കണ്ടാല്‍ തെരോന്തോരം ഭാഷയില്‍; അമ്മച്ചിയാണെ പെറ്റതള്ള സഹിക്കൂല്ല. അത്ര വികൃതമാണ് അവയുടെ കോലം. പുതുമോടി കഴിഞ്ഞ് പുരട്ടിയ ഇനാമല്‍ പെയിന്റുകൂടെ ഇളകിയാല്‍ പിന്നെ പറയേണ്ട. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു മുമ്പില്‍പോലും പതറാതെ പിടിച്ചുനിന്ന സോണിയാ ഗാന്ധി പിന്നീട് കേരളത്തില്‍ യാത്ര ചെയ്തപ്പോള്‍ കരഞ്ഞുപോയി എന്നൊരു കഥയുണ്ട്. റോഡില്‍ കണ്ട തന്റെ ഭര്‍ത്താവിന്റെ ഒരു പ്രതിമയുടെ രൂപമാണത്രെ കാരണം! ((ഭാഗ്യത്തിനു കുറെക്കാലം കഴിഞ്ഞ് ആ പ്രശസ്തപ്രതിമ ലോറിയിടിച്ചു തകര്‍ന്നു.) ഇത്തരം പ്രതിമകള്‍ സ്മര്യപുരുഷനെ – ആരായാലും – ബഹുമാനിക്കുന്നതോ അപമാനിക്കുന്നതോ?

ഇക്കാര്യത്തില്‍ തമിഴര്‍ മലയാളികളേക്കാള്‍ അനേകമിരട്ടി മാന്യരാണ്. പ്രതിമകള്‍ വലുതായാലും ചെറുതായാലും അവര്‍ മാന്യമായി നിര്‍മ്മിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. ഇടയ്ക്കിടെ ശുചീകരിക്കുന്നവയാണ് ഇവയില്‍ ഭൂരിപക്ഷവും. നഗരചത്വരങ്ങളിലെ പ്രതിമകള്‍ക്ക് മിക്കവാറും ഒരു കുടയും ഹാരാര്‍പ്പണത്തിനായി ഒരു സ്ഥിരം ഗോവണിയും കാണും. തമിഴകത്തെ പ്രതിമകളില്‍ കാക്കക്കക്കൂസ് ആയവ വിരളം.

സുപ്രസിദ്ധര്‍ക്കു മാത്രമല്ല, കുപ്രസിദ്ധര്‍ക്കും കേരളത്തില്‍ പ്രതിമകളുണ്ട്. അനേകര്‍ മരിച്ച ഒരു വിഷമദ്യദുരന്തത്തില്‍ മുഖ്യപ്രതിയായി ശിക്ഷിക്കപ്പെട്ട് അനകവര്‍ഷം ജയില്‍വാസം നടത്തിയ ഒരാളുടെ പൂര്‍ണ്ണകായ പ്രതിമ കേരളത്തിലെ ഒരു പ്രമുഖ പാതയോരത്ത് സ്ഥിതിചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരുടെ മുമ്പില്‍ അധികൃതര്‍ കൈമലര്‍ത്തി. സ്വകാര്യഭൂമിയില്‍ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ പ്രതിമ സ്ഥാപിക്കുന്നതിനെ തടയാനാവില്ല. ദോഷം പറയരുത്, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പ്രതിമ സ്ഥാപിച്ചവര്‍ അതു വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചവന്റെ പോലും പ്രതിമസ്ഥാപിച്ച് ആരാധിക്കുവാന്‍ ആളുള്ള ഇന്ത്യാ മഹാരാജ്യത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും.

ഒരാള്‍ പ്രായശ്ചിത്തമായി നിര്‍മ്മിച്ച ഒരു പ്രശസ്തമായ പ്രതിമയും കേരളത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയാണത്. അതിന്റെ പുറകില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുമുണ്ട്. 1959-ല്‍ കള്ളനോട്ടു കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ ജയിലിലെത്തിയ ഫ്രാന്‍സിസ് സേവ്യര്‍ എന്നയാളാണ് ഇതിന്റെ ശില്പി. ജയിലിലെത്തിയ ഫ്രാന്‍സിസ് സേവ്യറിനു പശ്ചാത്തപമുണ്ടായി. അറിയപ്പെടുന്ന ശില്പി ഒന്നുമല്ലാത്ത ഇദ്ദേഹത്തിനു കള്ളനോട്ടുകളിള്‍ താന്‍ സൃഷ്ടിച്ച രാഷ്ട്രപിതാവിന്റെ രൂപം ഒരു പരിഹരക്രിയ ആയി നിര്‍മ്മിക്കണമെന്ന മോഹമുണ്ടായി. ജയില്‍ അധികൃതര്‍ ഇത് അംഗീകരിച്ചതോടെ വേഗത്തില്‍ത്തന്നെ പണി പൂര്‍ത്തിയായി. 1960 മെയ് 7-നു സംസ്ഥാന മന്ത്രി പി. ടി. ചാക്കോ ഈ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങില്‍ സഹതടവുകാരോടൊപ്പം പങ്കെടുത്ത ഫ്രാന്‍സിസ് സേവ്യര്‍ ചടങ്ങിനിടയില്‍ കുഴഞ്ഞുവീണു പിറ്റെന്നു അശുപത്രിയില്‍വെച്ചു മരിച്ചു. വലിയ കലാമൂല്യമൊന്നുമില്ലങ്കിലും ഇന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഈ പ്രതിമ ഭംഗിയായി സൂക്ഷിക്കുന്നു. ഒരു പശ്ചാത്താപത്തിന്റെ സ്മാരകമായി. അപ്പോഴും C. No. 11107 എന്ന ജയില്‍ നമ്പറുള്ള ഫ്രാന്‍സിസ് സേവ്യര്‍ എന്ന തടവുകാരന്‍ ഇന്നും അജ്ഞാതനായി തുടരുന്നു.

ഇങ്ങിനെയൊക്കെ ആണെങ്കിലും പ്രതിമകള്‍ ഇന്നു കേരളത്തിനു പ്രതിസന്ധിയാണ്. കേരളത്തിനു മാത്രമല്ല, ഇന്ത്യയ്ക്കുതന്നെ പ്രതിമകള്‍ ഇന്നൊരു തലവേദനയാണ്. രാഷ്ട്രീയവും മതവും പ്രതിമാനിര്‍മ്മാണത്തിലും പരിചരണത്തിലും ധ്വംസനത്തിലും കടന്നുകയറുന്നതാണ് ഇന്നത്തെ പ്രതിസന്ധി. ശതകോടികള്‍ മുടക്കി പുതിയ പ്രതിമകള്‍ സ്ഥാപിക്കപ്പെടുന്നു. എന്തിനുവേണ്ടി? ഉത്തരമില്ല. രാഷ്ട്രപിതാവിന്റെയും ഭരണഘടനാശില്പിയുടേയും പ്രതിമകള്‍ രാജ്യമെമ്പാടും തകര്‍ക്കപ്പെടുന്നു. ആര്‍ക്കുവേണ്ടി? അതിനും പരസ്യമായ ഉത്തരമില്ല. ലോകപൈതൃകങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധപ്രതിമ വെടിവെച്ചുതകര്‍ത്ത താലിബാന്‍ ഭീകരര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്നു ലോകം വിധിയെഴുതി. പക്ഷേ അതിനു സമാനമായ ധ്വംസനങ്ങളല്ലേ സമീപകാലത്ത് ഇന്ത്യയില്‍ അരങ്ങേറുന്നത്? അതുകൊണ്ട് വിഗ്രഹഭംജ്ഞകരുടെ ലക്ഷ്യം പ്രാപ്തമാകുമോ? ഇല്ല എന്നാണ് കാലം തെളിയിക്കുന്നത്. പിന്നെന്തിനു ഇതു തുടരുന്നു?

പ്രതിമാധ്വംസനം പോലെതന്നെ അപലപനീയമാണ് അവയ്ക്കു അറ്റകുറ്റപ്പണികള്‍ നിഷേധിക്കുന്നതും. ദ്രാവിഡവേദം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുക്കുറളിന്റെ രചയിതാവായ തിരുവുള്ളവര്‍ തമിഴര്‍ക്കു മാത്രമല്ല, ദ്രാവിഡര്‍ക്കു മുഴുവന്‍ ആദരണീയനാണ്. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടിനു മുമ്പ് എന്നു കാലഗണന ചെയ്യപ്പെടുന്ന അദ്ദേഹം എല്ലാ വര്‍ത്തമാനകാല രാഷ്ട്രീയത്തിനും അതീതനാണ്. ഇന്നും പൂര്‍ണ്ണമായും വ്യാഖ്യാനാതീതമായി തുടരുന്ന തിരുക്കുറള്‍ അദ്ദേഹത്തിന്റെ മതവും നിര്‍ദ്ധാരണം ചെയ്യുന്നില്ല. തമിഴകത്തിന്റെ സാസ്‌കാരിക പൈതൃകമായ തിരുവുള്ളവരുടെ 133 അടി ഉയരമുള്ള പ്രതിമ ഇന്ത്യയുടെ തെക്കെ അറ്റമായ കന്യാകുമാരിയിലെ ഒരു ചെറുദ്വീപില്‍ സ്ഥാപിച്ചത് തമിഴ്‌നാട് സര്‍ക്കാരാണ്. പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ പ്രതിവര്‍ഷ അറ്റകുറ്റപ്പണികള്‍ക്കു സര്‍ക്കാര്‍ പണം നിഷേധിക്കപ്പെട്ടു. കാരണം ലളിതം. പ്രതിമ സ്ഥാപിച്ച മുഖ്യമന്ത്രിയോടു പിന്നീടു വന്ന മുഖ്യമന്ത്രിക്കുള്ള കുടിപ്പക. അവസാനം തമിഴനായ രാഷ്ട്രപതി എ. പി.. ജെ. അബ്ദല്‍കലാം നേരിട്ട് ഇടപെട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. രാഷ്ട്രീയത്തിനു മുകളില്‍ എന്തു പൈതൃകം! എന്തു സംസ്‌ക്കാരം!

ഒരുവശത്ത് പ്രതിമാധ്വംസനത്തിലൂടെ ദേശീയ നേതാക്കളെ ചരിത്രത്തില്‍നിന്നും തമസ്‌ക്കരിക്കുവാനുള്ള സംഘടിത ശ്രമം നടക്കുമ്പോള്‍ പ്രതിമാസ്ഥാപനത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ സമൂഹത്തില്‍ തങ്ങളുടെ കൈയ്യടയാളം സ്ഥാപിച്ച് അതിനെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്ന കാഴ്ചയും ഇന്ന് ഇന്ത്യയില്‍ ദൃശ്യമാണ്. ഡോ. അംബേദ്ക്കറുടേയും കേരളത്തില്‍ വിശിഷ്യാ അയ്യന്‍കാളിയുടേയും സ്മാരകങ്ങള്‍ ധൃതഗതിയില്‍ ഉയരുന്നതിനു പിമ്പിലെ ചേതോവികാരം ഇതാണ്.

ഇത്തരം അനാശാസ്യമായ ധ്രുവികരണങ്ങളാണ് പ്രതിമകള്‍ സൃഷ്ടിക്കുന്ന അടുത്ത പ്രതിസന്ധി. തല നഷ്ടപ്പെടുന്ന ഗാന്ധിജിയും നിറംമാറുന്ന ഡോ. അംബേദ്ക്കറും ഇന്ത്യയ്ക്കു കരുതിവെക്കുന്നത് ഭാസുരമായ ഭാവിയല്ല.

നഗര-പാത വികസനങ്ങള്‍ വരുമ്പോള്‍ വഴിമുടക്കികളാകുന്ന പ്രതിമകള്‍ പുതിയ കഥയൊന്നുമല്ല. അവയുടെ പുനഃസ്ഥാപനം പലപ്പോഴും വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ചും സങ്കുചിതബുദ്ധികള്‍ സ്വാര്‍ത്ഥ താത്പര്യത്തോടെ അവയുടെ മാന്യമായ പുനഃസ്ഥാപനത്തെ തടസ്സപ്പെടുത്തുമ്പോള്‍. പ്രതിമകള്‍ സൃഷ്ടിക്കുന്ന അടുത്ത പ്രതിസന്ധി ഇതാണ്.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. കേരളത്തിലെ മലയാളം അച്ചടിയുടെ തലതൊട്ടപ്പനായ റവ. ബെഞ്ചമിന്‍ ബെയ്‌ലിയുടെ പ്രതിമ കോട്ടയം നഗരത്തിലെ ഒരു മുഖ്യ പാതാസന്ധിയില്‍ സ്ഥാപിക്കാന്‍ അധികൃതരുടെ അനുമതി ലഭിച്ചതാണ്. എന്നാല്‍ അവസാനനിമിഷം ദീര്‍ഘവീക്ഷണപടുക്കളായ സംഘാടകര്‍ ഭാവിയില്‍ ഉണ്ടാകാവുന്ന റോഡ് വികസന പ്രതിസന്ധി ഒഴിവാക്കാന്‍ പാതാമദ്ധ്യത്തില്‍നിന്നും പ്രതിമാസ്ഥാപനം മുന്‍സിപ്പല്‍ പാര്‍ക്കിലേയ്ക്കു മാറ്റി. നല്ലത്. പക്ഷേ സമീപകാലത്ത് പാര്‍ക്കുതന്നെ പരിത്യജിക്കപ്പെട്ടതോടെ പ്രതിമ കാടുകയറി. പാവം ബെയ്‌ലി സായ്പ്പ്! പാവം സംഘാടകര്‍!

ഫ്രാന്‍സിലെ ജനങ്ങള്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചതാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി എന്ന 46 മീറ്റര്‍ ഉയരമുള്ള ചെമ്പു പ്രതിമ. ന്യൂയോര്‍ക്കിലെ ഒരു ചെറുദ്വീപില്‍ 1886 ഒക്‌ടോബര്‍ 28-നു സ്ഥാപിച്ച ഈ പ്രതിമ ഇന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സ്വതന്ത്ര്യത്തിന്റെ മാത്രമല്ല, അസ്തിത്വത്തിന്റെകൂടെ പ്രതീകമായി മാറി. അത്തരമൊരു സ്ഥാനം ഒരു ബഹുസ്വര സമൂഹമായ ഇന്ത്യില്‍ ഒരു പ്രതിമയ്ക്കും ലഭിക്കില്ല. ഒരു നേതാവിനേയും ഒരു പ്രതിമയിലൂടെ – അതെത്ര വലുതായാലും – ദേശീയ പ്രതീകമാക്കാനാവില്ല. താല്ക്കാലിക രാഷ്ട്രീയ നേട്ടത്തിനുപോലും ഈ ശതകോടികളുടെ മുതല്‍മുടക്ക് ഉപകരിക്കുമോ എന്നു കണ്ടറിയണം.

എത്ര പ്രതിമകള്‍ സ്ഥാപിച്ചാലും ഈ മണ്ണില്‍ വെറുതെ ജനിച്ചുമരിച്ചു പോയവരുടെ ഓര്‍മ്മ ശാശ്വതമായി നിലനിര്‍ത്താനാവില്ല. എത്ര കോടികള്‍ മുടക്കി ഊതിപ്പെരുപ്പിച്ചാലും കാമ്പില്ലാത്ത ബിംബങ്ങള്‍ ജനമനസുകളില്‍ ജീവിക്കില്ല. അതേസമയം എത്ര ശ്രമിച്ചാലും അശോകനും അക്ബറും മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്‌റുവും ഡോ. അംബേദ്കറും ഒന്നും ഇന്ത്യയിലെ ജനമനസുകളില്‍നിന്നും മാഞ്ഞുപോകില്ല. കാരണം അവര്‍ ഇന്ത്യയ്ക്കു നല്‍കിയ മഹത്തായ സംഭാവനകള്‍ ജനഹൃദയങ്ങളില്‍ അവരെ അനശ്വരരായി നിലനിര്‍ത്തും. അത്തരം പ്രതിഭകളെ തമസ്‌ക്കരിക്കാന്‍ നടത്തുന്ന വിഗ്രഹഭംജ്ഞനങ്ങള്‍ തികച്ചും പ്രതികൂലഫലം മാത്രമാണ് ഉണ്ടാക്കുക. കാരണം ചാരംമൂടിയ ഓര്‍മ്മയുടെ കനലുകളെ ഊതിക്കത്തിക്കാന്‍ അത്തരം സംഭവങ്ങള്‍ ത്വരകമാകും എന്നതുതന്നെ. അതേപോലെതന്നെ ഒരൊറ്റ പ്രതിമയോ സ്മാരകമോ പോലും നിലവിലില്ലെങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലുള്ളവര്‍ ലോകാന്ത്യത്തോളം വിസ്മരിക്കപ്പെടില്ല. കാരണം മനുഷ്യരാശിയോട് അവര്‍ ചെയ്ത അതിഭീകരമായ ക്രൂരതകൊണ്ട്! വിഗ്രഹഭംജ്ഞകര്‍ മനസിലാക്കാതെ പോകുന്നതും ഈ യാഥാര്‍ത്ഥ്യങ്ങളാണ്.

വാല്‍ക്കഷണം – യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ സ്റ്റാച്യു ജംഗ്ഷന്‍ എന്ന നാമം അര്‍ഹിക്കുന്നത് തിരുവനന്തപുരത്തെ വിഖ്യാതമായ സ്റ്റാച്യു ജംഗ്ഷന്‍ അല്ല. അതു വൈക്കത്താണ്. കോട്ടയം – എറണാകുളം റോഡില്‍നിന്നും വൈക്കം നഗരത്തിലേയ്ക്കും ക്ഷേത്രത്തിലേയ്ക്കുമുള്ള പാതകള്‍ ആരംഭിക്കുന്ന കവലയാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിമാസന്ധി. റോഡുമദ്ധ്യേ ടി. കെ. മാധവന്‍. പാതയോരത്ത് നാലു ചുറ്റുമായി പെരിയോര്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍, മന്നത്ത് പദ്മനാഭന്‍, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍. എന്ന എം. ജി. രാമചന്ദ്രനും ഭാര്യ വൈക്കം സ്വദേശിനി ജാനകിയും. കൂടാതെ വൈക്കം സത്യാഗ്രഹകസ്മാരക ശില്പവും! അതാണ് കേരളത്തിലെ ശരിക്കുമുള്ള പ്രതിമാസന്ധി!

(സാമൂഹ്യനീതി മാസിക. മെയ് 2018)