ഉണര്‍വ് എന്നൊരു പുതിയ വേദം (1875) / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

73. ഇക്കാലത്ത് ഉണര്‍വ് എന്നൊരു പുതിയ വേദം തെക്കേ ദിക്കിലുള്ള  സുറിയാനിക്കാരുടെ ഇടയില്‍ വന്നുകൂടി. അതിന്‍റെ പ്രകാരം എങ്ങിനെയെന്നാല്‍ ചിലയാളുകള്‍ ഓരോ വീടുകളില്‍ കൂട്ടംകൂടുകയും പരിശുദ്ധാത്മാവ് ഓരോരുത്തന്‍റെമേല്‍ ഇറങ്ങിയെന്നും പറഞ്ഞ് തന്നത്താന്‍ അടിക്കയും ഇടിക്കയും ഉരുണ്ടുവീഴുകയും മറ്റും ഓരോ ഗോഷ്ടികള്‍ ചെയ്കയാകുന്നു. ഇത് കോട്ടയത്തുള്ള ഇംഗ്ലീഷ് മിഷനറികളില്‍ നിന്ന് പ്രത്യേകമായി ഉത്ഭവിച്ചതല്ലെന്നു വരികിലും പാണ്ടിയിലുള്ള ഒരു വക സായ്പന്മാരില്‍ നിന്നു വന്നതാകുന്നു. ഈ ഉപദേശം സുറിയാനിക്കാരുടെ ഇടയില്‍ പരക്കുന്നതു ഇംഗ്ലീഷ് മിഷനറികള്‍ക്കും പാലക്കുന്നന്‍ വകക്കാര്‍ക്കും സന്തോഷമാകുന്നു. തിരുവിതാംകൂര്‍ സദര്‍കോര്‍ട്ടില്‍ രണ്ടാം ജഡ്ജിയായിരുന്ന കോലഫ് സായ്പ് മുന്‍ ഒരു പട്ടാണി കെട്ടിയിരുന്ന പട്ടാണിച്ചിയെ മുമ്പേതന്നെ എടുത്തു പാര്‍പ്പിച്ച് അഞ്ചെട്ടു മക്കള്‍ ഉണ്ടായതിന്‍റെ ശേഷം പട്ടാണിച്ചിയെ വിവാഹം ചെയ്കയും മക്കളെ മാമ്മൂദീസാ മുക്കുകയും ചെയ്തിരുന്നു. ആ വക മക്കളില്‍ ഒരുത്തനായ ദാനിയേല്‍ കോലഫും ഈ ഉണര്‍വുകാരോടുകൂടെ ചേര്‍ന്നു തുമ്പമണ്‍ പള്ളിയുടെ പടിപ്പുര മാളികയില്‍ താമസിക്കയും കൂട്ടുകാരോടുകൂടെ വീടാന്തോറും നടന്ന് ഉപദേശിക്കയും ചെയ്തുവരുന്ന വേളയില്‍ ……. വടക്കേലെന്ന വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി കൂടിയ സമയം ആ വീട്ടിലെ അന്ന എന്ന സ്ത്രീയുടെ മകള്‍ ചേച്ചകുഞ്ഞെന്ന പെണ്ണ് തല്‍ക്കാലം ഭര്‍ത്താവിനോട് ഒന്നു മുഷിഞ്ഞ് ആ വീട്ടില്‍ വന്നു പാര്‍പ്പുണ്ടായിരുന്നു. അവളെ കെട്ടിയിരുന്നത് ……. ഇടവകയില്‍ ……… ഇടിക്കുളയുടെ മകന്‍ ആയിരുന്നു. അവളെ ഈ സായ്പ് കെട്ടിക്കൊള്ളത്തക്കവണ്ണം തമ്മില്‍ പറഞ്ഞു ബോധിച്ചു കൂടി ……… വടക്കേലെന്ന വീട്ടില്‍ വച്ച് ഒരു വ്യാഴാഴ്ച രാത്രി തുമ്പമണ്‍ കരിങ്ങാട്ടില്‍ കത്തനാരുടെ മകന്‍ കൊച്ചു കത്തനാര്‍ രൂപാ വാങ്ങിച്ചുംകൊണ്ട് വിവാഹം കഴിച്ചു കൊടുത്തിരിക്കുന്നു. ആ വിവാഹം വാസ്തവമുള്ളതല്ലെന്നു വരികിലും വിവാഹം ചെയ്തു എന്ന ഒരു പഴി ആയിരിക്കുന്നു. ടി ചേച്ചകുഞ്ഞിന്‍റെ ഭര്‍ത്താവ് പാലക്കുന്നന്‍റെ അടുക്കല്‍ ചെന്ന് ഈ വിവരം പറഞ്ഞതിന്‍റെ ശേഷം ഈ കാര്യത്തില്‍ അയാള്‍ താല്‍പര്യപ്പെടാതെ ഉപായത്തില്‍ ഇട്ടിരിക്കുന്നതേയുള്ളു. അങ്ങിനെ അതില്‍ ഉപായം പറയുന്നതിനെ അയാള്‍ക്കു പാടുള്ളു. കരിങ്ങാട്ടില്‍ കത്തനാരും മകന്‍ കത്തനാരും പാലക്കുന്നന്‍റെ അടുത്ത മവതക്കാര്‍ ആകുന്നു. ഈ പുതിയ വേദത്തിന്‍റെ ഫലം ഇതൊക്കെയും ആകുന്നു. ഇതും പാലക്കുന്നന്‍റെ വേദത്തോടു ചേര്‍ന്നതു തന്നെ.

………

7. മൂന്നാം പുസ്തകം 73 മത് ലക്കത്തില്‍ പറയുന്നപ്രകാരം ഉണര്‍വ് വേദത്തില്‍ മുഖ്യനായിരിക്കുന്ന വിദ്വാന്‍കുട്ടിയെന്നു പറയുന്ന യൂസ്തൂസ് യൗസേപ്പ് ഒരു പ്രസിദ്ധം ചെയ്തിരിക്കുന്നതിന്‍റെ വിവരം. 1875-മാണ്ട് ഇടവം മുതല്‍ ഇനി ആറു വര്‍ഷം തികയുമ്പോള്‍ ഒടുക്കത്തിലുള്ള കര്‍ത്താവിന്‍റെ വരവ് ഉണ്ടാകുമെന്നും ഏഴാം വര്‍ഷം അവസാനിക്കുമെന്നും ആകുന്നു. ഈ യൗസേപ്പ് മുന്‍പേ ബ്രാഹ്മണന്‍ ആയിരുന്നു. എന്തോ പിഴയാല്‍ ചര്‍ച്ച് മിഷന്‍കാരുടെ വേദത്തില്‍ കൂടി കണ്ണീറ്റില്‍ പള്ളിയുടെ ഒരു പാതിരി ആയി ഇപ്പോള്‍ ഇരിക്കുന്നവനാകുന്നു. ഇതു കൂടാതെ പാപത്തെക്കുറിച്ചു ഉറക്കെ സഭയില്‍ വിളിച്ചു പറയണമെന്നു തുടങ്ങിയിരിക്കുന്നതിനാല്‍ മിഷണറികളുമായിട്ടു വിവദിച്ചിരിക്കുന്നു.

………..

12. മേല്‍ ഏഴാമതു ലക്കത്തില്‍ പറയുന്ന യൗസേപ്പ് പാദ്രിയുടെ ഉണര്‍വ് വേദം മുഴുത്ത് മദ്രാസ് ബിഷപ്പ് മുതല്‍പേരോടു പിണങ്ങി പ്രൊട്ടസ്റ്റന്‍റ് വേദത്തില്‍ നിന്നു പിരിഞ്ഞ് വേറെ ഒരു വക വേദക്കാരായി നടന്നുവരുന്നു.

 (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം

HH_Baselius_Paulose_II_anugrah_fathima-1

കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് സ്വീകരണം നടന്നത്.

ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സ്വീകരണം. ജനശതാബ്ദി എക്‌സ്പ്രസ് സ്റ്റേഷനില്‍ എത്തിയതും പരിശുദ്ധ കാതോലിക്കാ ബാവാ സ്റ്റേഷനില്‍ എത്തിയതും ഒരേ സമയത്തായിരുന്നു. അനുഗ്രഹും ഫാത്തിമയും സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിനരികിലേയ്ക്ക് നടന്ന് നീങ്ങിയ പരിശുദ്ധ കാതോലിക്കാ ബാവായെ കണ്ടവരെല്ലാം പതിവില്ലാത്ത കാഴ്ച കണ്ട് കാര്യം തിരക്കി.

പലരും കൈമുത്തി അനുഗ്രഹം തേടി. റെയില്‍വേ ഉദേ്യാഗസ്ഥരും യാത്രക്കാരും അനുഗമിച്ചു. ഡി 2 കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാതാപിതാക്കളുടെ സഹായത്തോടെ ഇറങ്ങിയ അനുഗ്രഹ് തിരുമേനിയെ കണ്ട് തുറന്ന ചിരിയോടെ തിടുക്കത്തില്‍ നടന്ന് വന്ന് ചിരപരിചിതരെപോലെ തിരുമേനിയെ കെട്ടിപിടിച്ചു.

പിന്നാലെ എത്തിയ ഫാത്തിമ കൂപ്പുകൈകളോടെ തിരുമേനിയെ അഭിവാദ്യം ചെയ്തു. പിന്നെ സ്വന്തം പതാവിന്റെ ഒക്കത്ത് ഇരിക്കുന്നതു പോലെ ഇരിക്കുന്നതുപോലെ ബാവ കൈ നീട്ടിയതോടെ ചാടികയറി.അനുഗ്രഹിന്റെ ഫാത്തിമായുടെയും കഥ പുറത്ത് വന്നതിന് പിന്നാലെ കാതോലിക്കാബാവ ഇരുവരെയും കോഴിക്കോടുള്ള ഇരുവരുടെയും വീട്ടില്‍ പോയി കണ്ടിരുന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയ അനുഗ്രഹ്, ഫാത്തിമ, മീനാക്ഷി എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവായൊടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ വിദ്യാര്‍ത്ഥികളും മാതൃകാ സഹപാഠികളുമായ അനുഗ്രഹിനും ഫാത്തിമയ്ക്കും 5 ലക്ഷം രൂപ സമ്മാനമായി കാതോലിക്കാ ബാവാ നല്‍കി.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍പത്താംക്ലാസ്സ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 പേരെ ആദരിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ നരക സമാനമായ സാഹചര്യം നിലവിലുളളപ്പോഴും പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അനുകരണീയ സ്വര്‍ഗീയ മാതൃകയാണ് സഹപാഠികളായ അനുഗ്രഹും ഫാത്തിമായും കാണിച്ചിരിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.

അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ മാത്രം തണലില്‍ കഠിനപരിശ്രമംകൊണ്ട് മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ത്ഥിനി മീനാക്ഷിയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി 1 ലക്ഷം രൂപ സമ്മാനിച്ചു.

മാതൃകാ സഹപാഠികളെ ആദരിച്ചതോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമായ ദേവലോകം എന്ന പേര് ഇന്നത്തോടെ അന്വര്‍ത്ഥമായിരിക്കുന്നു എന്ന് എം.ജി. യൂണി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ബിസ്മിയും പറമ്പില്‍കടവ് എം.എ.എം യൂ.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി ദേവാനന്ദും മറുപടി പറഞ്ഞു. ഈ വാര്‍ത്തകള്‍ പൊതു ജനശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരായ ജി. സതീഷ് എം.എം. ശ്യാംകുമാര്‍, കെ.മധു,എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് കൊച്ചേരി, ഫാ. അലക്‌സ് ജോണ്‍, സണ്‍ഡേസ്‌ക്കൂള്‍ പ്രതിഭ കരിഷ്മ ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Source: Kerala Online News