C .L . JOSE RECIVING THE FIRST KALLOOR OMMEN PHILIPOSE DRAMA AWARD FROM DR BABU SEBASTIAN, VICE CHANCELLOR, M G UNIVERSITYFR. JOSE KALLUMALIKAL, C SI MODERATOR BISHOP THOMAS K OMMEN, DR PAUL MANALIL, DR C E SARASAM, MARIAMMA OMMEN SEEN IN THE PIC
Month: May 2017
Puthuppally Perunnal
പെരുനാട് ആശ്രമത്തില്‍ സമ്മര്‍ ക്യാമ്പ്
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
വിശുദ്ധ ഗീവറുഗീസ് സഹദായുടെ പെരുന്നാള്‍ നമസ്ക്കാരം
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
(ഒരു കൗമാ നമസ്ക്കരിക്കണം)
അപേക്ഷ
സര്‍വ്വശക്തനും, പരമകാരുണികനുമായ കര്‍ത്താവേ, അങ്ങയുടെ വിശ്വാസത്തിനും വാത്സല്യത്തിനും പാത്രമായ വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ബലഹീനരായ ഞങ്ങളെ അനുഗ്രഹിക്കണമേ.
സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ അനുഭവങ്ങളെക്കുറിച്ചു ഞങ്ങള്‍ അറിയുന്നു. കര്‍ത്താവേ, ഞങ്ങളെ അനുദിനം നയിക്കുന്ന ശക്തി അങ്ങാണല്ലോ. ഞങ്ങള്‍ക്കു കൈവന്ന എല്ലാ സൗഭാഗ്യങ്ങളും അവിടുത്തെ ദാനമാണല്ലോ. അവിടുന്ന് നല്‍കിയ എല്ലാ നന്മകള്‍ക്കും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുന്നു.
ഞങ്ങള്‍ പാപികളാണു കര്‍ത്താവേ! വാക്കിലും, പ്രവര്‍ത്തിയിലും, ചിന്തയിലും, ചെയ്തുപോയ തെറ്റുകള്‍ ഓര്‍ത്തു ദുഃഖിക്കുന്നു. ഞങ്ങളുടെ വാക്കുകളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കണമേ. അറിവോടും അറിവുകൂടാതെയും ചെയ്തുപോയ സകല പാപങ്ങളും ക്ഷമിക്കുമാറാകണമേ. ആകുലതകളാലും ആവശ്യങ്ങളാലും പ്രയാസപ്പെടുന്ന ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊള്ളണമേ. തിരുസന്നിധിയില്‍ സത്യവിശ്വാസത്തോടുകൂടി ജീവിക്കുവാനും ആയുഷ്ക്കാലമൊക്കെയും പുണ്യപ്രവൃത്തികള്‍ ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ.
വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ.
ലുത്തിനിയ – 1
പ്രതിവാക്യം: നിനക്കു സമാധാനം
1. ശ്രേഷ്ഠനായ മാര്‍ ഗീവര്‍ഗീസ് സഹദാ…
2. സ്വര്‍ഗ്ഗീയ ഫലം നല്‍കുന്ന കതിരായ മാര്‍ ഗീവര്‍ഗീസ് സഹദാ…
3. സന്തോഷകരമായ ഫലങ്ങളുടെ കുലയായ മാര്‍ ഗീവര്‍ഗീസ് സഹദാ…
4. പരിമളധൂപമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
5. ദൈവിക മൂറോന്‍റെ മുദ്രയായ മാര്‍ ഗീവര്‍ഗീസ് സഹദാ….
6. ഞങ്ങളുടെ ആത്മാക്കളില്‍ നിന്നും തെറ്റിനെ നീക്കിയ ശോഭിത കതിരായ മാര്‍ ഗീവര്‍ഗീസ് സഹദാ…
7. വിഗ്രഹാരാധനയാകുന്ന അന്ധകാരം ഉന്മൂലനം ചെയ്ത മാര്‍ ഗീവര്‍ഗീസ് സഹദാ…
8. എല്ലാ സ്ഥലങ്ങളില്‍ നിന്നും പിശാചുക്കളെ ഓടിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ….
9. ആകല്‍ക്കറുസ്സായുടെ മുള്ളിന്‍റെ മൂര്‍ച്ചയെ കെടുത്തിയ മാര്‍ ഗീവര്‍ഗീസ് സഹദാ….
10. വിധവയുടെ മകനു സൗഖ്യം നല്‍കുകയും അവനെ തന്‍റെ ശുശ്രൂഷക്കാരനാക്കുകയും ചെയ്ത മാര്‍ ഗീവര്‍ഗീസ് സഹദാ…
11. ഉണക്കമരത്തില്‍ നിന്നും വൃക്ഷങ്ങളെ മുളപ്പിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ…
12. പഴുത്ത ഇരുമ്പു ചക്രത്തിന്‍ മീതേ നടന്ന മാര്‍ ഗീവര്‍ഗീസ് സഹദാ….
13. അലക്സാന്ത്രിയ രാജ്ഞിയെ സത്യവിശ്വാസത്തില്‍ ബന്ധിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ….
14. വിശ്വാസികളുടെ നല്ല നാമമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
15. എല്ലാ രക്തസാക്ഷികള്‍ക്കും മാതൃകയായിത്തീര്‍ന്ന മാര്‍ ഗീവര്‍ഗീസ് സഹദാ…..
16. സഭയുടെ പോരാട്ടക്കാരില്‍ അഗ്രഗണ്യനായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
17. വിലപിച്ചിരിക്കുന്നവരുടെ ആശ്വാസമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
18. അലയുന്നവരുടെ വിശ്രമമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
19. എല്ലാ രക്തസാക്ഷികളുടെയും ഗുരുവും നായകനുമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
20. മിശിഹായുടെ ആട്ടിന്‍കൂട്ടത്തിന്‍റെ ഉണര്‍വ്വുള്ള കാവലായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
ലുത്തിനിയാ – 2
(പ്രതിവാക്യം – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
1. കര്‍ത്താവിനുവേണ്ടി കഷ്ടതകള്‍ സഹിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവറുഗീസ് സഹദാ!
2. ലോകമെങ്ങും ആദരണീയനായ വിശ്വാസധീരാ!
3. ബാല്യം മുതല്‍ സത്യവിശ്വാസത്തില്‍ വളരുകയും, മറ്റുള്ളവരെ സത്യമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്ത പുണ്യവാനേ!
4. ഭൗതികമായ പ്രലോഭനങ്ങളെ അതിജീവിച്ച് ലോകസുഖങ്ങളെ പരിത്യജിച്ച ആദര്‍ശധീരാ!
5. സകലരോഗങ്ങളേയും വേദനകളേയും സുഖപ്പെടുത്താന്‍ പരിശുദ്ധ റൂഹായാല്‍ ശക്തി നേടിയ പരിശുദ്ധാ!
6. രോഗികള്‍ക്ക് ആശ്വാസവും അശരണര്‍ക്ക് അഭയവും അരുളുന്ന കാവല്‍നാഥാ!
7. സാധുക്കളുടെ സംരക്ഷകനും, ദുഃഖിതര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നവനുമായ പുണ്യവാനേ!
8. കര്‍ത്താവിന്‍റെ ആത്മീയ തോട്ടത്തിലെ നല്ല വേലക്കാരനായ പരിശുദ്ധാ!
9. തനിക്കു കൈവന്ന താലന്തിനെ ശരിയായി വിനിയോഗിച്ച് സഭയ്ക്കും സമൂഹത്തിനും ഉത്തമ മാതൃകയായിത്തീര്‍ന്ന വിശ്വസ്ത മദ്ധ്യസ്ഥാ!
10. അടിമകളുടെയും അഗതികളുടെയും സംരക്ഷകനായ മാര്‍ ഗീവറുഗീസ് സഹദാ!
11. ജീവിതക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും, സ്വര്‍ഗ്ഗീയ രാജാവിന്‍റെ സന്നിധിയിലേയ്ക്കുള്ള ആത്മീയ വാതിലുമായ പുണ്യവാനേ!
അപേക്ഷ
മാര്‍ ഗീവറുഗീസ് സഹദായെ ശ്രേഷ്ഠനാക്കിയ കര്‍ത്താവേ! അങ്ങയുടെ ശ്രീഭണ്ഡാരത്തില്‍ നിന്നും എല്ലാ അനുഗ്രഹങ്ങളും നന്മയും സഹായങ്ങളും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശാന്തിയും, സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും നല്‍കണമേ. പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഭൂതോപദ്രവവും സര്‍പ്പപീഡയും ഞങ്ങളില്‍ നിന്നും നീക്കണമേ. രോഗങ്ങളില്‍ നിന്നും മാനസികമായ പീഡകളില്‍ നിന്നും മോചനം നല്‍കണമേ. തക്കസമയത്തു മഴയും മഞ്ഞും എല്ലാ നന്മകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവം തമ്പുരാനെ! സഹദായുടെ മദ്ധ്യസ്ഥത ഞങ്ങളുടെ ദുഃഖങ്ങള്‍ മാഞ്ഞുപോകുന്നതിനും, സന്തോഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാക്കണമേ. ഞങ്ങള്‍ക്കും ഞങ്ങളുടെ മരിച്ചുപോയവര്‍ക്കും കടങ്ങളുടെ മോചനവും പാപപരിഹാരവും സിദ്ധിക്കേണമേ. ലോകത്തില്‍ ശാന്തിയും സമാധാനവും വാഴണമേ.
കര്‍ത്താവേ ഞങ്ങള്‍ അങ്ങയേയും അവിടുത്തെ പിതാവിനെയും പരിശുദ്ധ റൂഹായെയും എന്നുമെന്നും മഹത്വപ്പെടുത്തുമാറാകണമേ. ആമ്മീന്‍
അപേക്ഷ
സ്നേഹസമ്പൂര്‍ണ്ണനായ കര്‍ത്താവേ! തിരുസന്നിധിയില്‍ പൂര്‍ണ്ണ മനസോടും പൂര്‍ണ്ണ ഹൃദയത്തോടും കൂടി ഞങ്ങളെ സമര്‍പ്പിക്കുന്നു. അങ്ങ് ഞങ്ങളെ അനുദിനം വഴിനടത്തുന്ന സത്യമാണല്ലോ. അവിടുത്തെ സാന്നിദ്ധ്യം അനുഭവിച്ചറിയാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെയെല്ലാം ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ ശക്തി നല്‍കണമേ.
ബലഹീനതയില്‍ അനുതപിക്കുവാനും, അവിടുത്തെ മഹത്തായ പദ്ധതിയുടെ ഭാഗമായി ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും മാറ്റുവാനും സഹായിക്കണമേ.
സ്വാര്‍ത്ഥത്തിന്‍റെ കറ പുരളാത്ത ത്യാഗനിര്‍ഭരമായ ജീവിതം ഞങ്ങള്‍ക്കു നല്‍കണമേ. ആഡംബരങ്ങളില്‍ ഭ്രമിക്കാതെ ലളിതമായ ജീവിതം നയിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ആസക്തിയില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ.
കര്‍ത്താവേ! കാമക്രോധ ലോഭമോഹങ്ങളില്‍ നിന്നും, മതമാത്സര്യങ്ങളില്‍ നിന്നും രക്ഷിക്കണമേ. ഞങ്ങളുടെ ഭവനങ്ങളില്‍ സമാധാനവും സംതൃപ്തിയും നല്‍കി അനുഗ്രഹിക്കണമേ.
തിരുനാമ മഹത്വത്തിനായി സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. ആയത് വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍
അപേക്ഷ
വിശുദ്ധ ഗീവര്‍ഗീസ് സഹദാ! നിനക്കു സമാധാനം. കര്‍ത്താവ് തന്‍റെ സത്യവാഗ്ദത്തപ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു.
ദൈവത്തിന്‍റെ വിശ്വസ്ത കലവറക്കാരാ! പാപികളായ ഞങ്ങള്‍ കരുണയ്ക്കും, പാപമോചനത്തിനും അര്‍ഹരായിത്തീരുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വിശ്വാസസ്ഥിരതയും, സുകൃതജീവിതവും നന്മയും സഹിഷ്ണുതയും നല്‍കണമേ.
നിന്‍റെ മദ്ധ്യസ്ഥതയില്‍ സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍, ഞങ്ങളില്‍ നിന്ന് മാരകരോഗങ്ങളും, കഠിനദുഃഖങ്ങളും, പൈശാചിക പരീക്ഷകളും, ദുഷ്ടമനുഷ്യരുടെയും, ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ! ഈ ലോകത്തിലും, ഞങ്ങളുടെ രാജ്യത്തും, സഭയിലും, കുടുംബങ്ങളിലും സമാധാനവും ശാന്തിയും വാഴുമാറാകണമേ. വാര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ക്ക് തുണയാകണമേ. സ്ത്രീകളെയും, പുരുഷന്മാരെയും കാത്തുകൊള്ളണമേ, യുവതീയുവാക്കന്മാരെ പരിപാകതയുള്ളവരാക്കണമേ, ശിശുക്കളെ പോറ്റണമേ.
നാഥാ, രോഗികള്‍ക്ക് സൗഖ്യവും, ദുഃഖിതര്‍ക്ക് ആശ്വാസവും, ദരിദ്രര്‍ക്ക് സംതൃപ്തിയും, വാങ്ങിപ്പോയവര്‍ക്ക് നിത്യശാന്തിയും, ഞങ്ങളുടെ യാചനകള്‍ക്ക് മറുപടിയും നല്‍കണമേ. ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും എളിയവരുമായ എല്ലാവരുമായി പങ്കുവയ്ക്കുവാനുള്ള മനസ്സലിവും നല്‍കണമേ. ആയത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍.
രോഗശാന്തിക്കുവേണ്ടി അപേക്ഷ
(ഒരു കൗമാ)
സകലത്തിനും നാഥനായ കര്‍ത്താവേ, രോഗത്താലും വേദനയാലും പീഡിതനായ ഈ ദാസനെ / ദാസിയെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ സുഖപ്പെടുത്തണമേ. അവിടുന്നു സകലതും നന്മയ്ക്കായി നിവര്‍ത്തിക്കുന്നവനാണല്ലോ. തെറ്റായ ചിന്തകളും പ്രവൃത്തികളും മൂലം വന്നുപോയ പരീക്ഷണങ്ങളാണ് ഈ ദുഃഖങ്ങള്‍ എന്ന് ഞങ്ങള്‍ അറിയുന്നു. അസഹ്യമായ രോഗദുരിതങ്ങളില്‍ നിന്നും മോചനം നല്‍കണമേ. കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കണമേ. അകൃത്യങ്ങളൊക്കെയും മായിച്ചു കളയണമേ.
ദൈവമായ കര്‍ത്താവേ! ആത്മസമര്‍പ്പണത്തിലൂടെ തിരുഹിതം നിറവേറ്റാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. നാഥാ അങ്ങ് ഞങ്ങള്‍ക്ക് മഹാവൈദ്യനും ദിവ്യഔഷധവും ആണല്ലോ. തൃക്കൈയാല്‍ സൗഖ്യം നല്‍കണമേ. ആശ്വാസം അരുളണമേ.
ശാരീരികവും മാനസികവുമായി നേരിടുന്ന കഠിനമായ എല്ലാ പരീക്ഷണങ്ങളില്‍ നിന്നും രക്ഷിക്കണമേ. ദൗര്‍ബല്യങ്ങള്‍ ക്ഷമിച്ചു മോചനമരുളണമേ.
സകലതും അങ്ങയുടെ പാദപീഠത്തില്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ. ആമ്മീന്‍.
വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ
സകലതും അറിയുന്ന, സകല അറിവിന്‍റെയും ഉറവിടമായ സര്‍വ്വശക്തനായ ദൈവമേ അങ്ങയുടെ ഈ മകന്‍റെ/മകളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ അനുഗ്രഹങ്ങള്‍ നല്‍കണമേ.
പഠനത്തില്‍ അനുഭവപ്പെടുന്ന എല്ലാ കുറവുകളും പരിഹരിക്കണമേ. ആത്മീയവും ലൗകികവുമായ സത്യം ഗ്രഹിക്കാന്‍ ബുദ്ധിശക്തി നല്‍കണമേ. ശരീരവും മനസ്സും നിര്‍മ്മലമാക്കണമേ. അശുദ്ധ വികാരങ്ങളെയും വിചാരങ്ങളെയും അകറ്റണമേ. വിദ്യാഭ്യാസത്തിനു തടസ്സമായ മടി, രോഗം, അപകടം, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവയില്‍ നിന്നും രക്ഷിക്കണമേ. പാപത്തില്‍ നിന്നും പാപഹേതുവായ സാഹചര്യങ്ങളില്‍ നിന്നും മോചിപ്പിക്കണമേ.
സ്വര്‍ഗ്ഗീയ സമാധാനവും, പ്രത്യാശയും അവിടുന്നു നല്‍കണമേ. പരമാവധി നന്നായി പഠിക്കുന്നതിനും, സമയനിഷ്ഠ പാലിക്കുന്നതിനും, അനുസരണം, പരസ്പര ബഹുമാനം തുടങ്ങിയ നല്ല ശീലങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്നതിനും സഹായിക്കണമേ. ആവശ്യമായ ഓര്‍മ്മശക്തിയും വിവേകവും, വിപദിധൈര്യവും നല്‍കണമേ.
ദൈവമേ! വിദ്യാലയത്തിലും, പഠനമുറിയിലും കളിക്കളത്തിലും, അവിടുത്തെ ദിവ്യമായ സാന്നിദ്ധ്യം ഉണ്ടാവണമേ. ആയത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും, കാവല്‍നാഥനായ വിശുദ്ധ ഗീവറുഗീസ് സഹദായുടെയും നാമത്തില്‍ തന്നെ. ആമ്മീന്‍.
അനുദിന പ്രാര്‍ത്ഥന
ഞങ്ങള്‍ ഈ ഭാഗ്യവാന്‍റെ നേരെ സന്തോഷത്തോടെ പറയുന്നു. ഭൂമിയിലെ എല്ലാ ഭാഗ്യവാന്മാരും നിനക്കു ഭാഗ്യം ചെയ്യുന്നു. കാരുണ്യവാനും മനുഷ്യപ്രീതിയുള്ളവനുമായ ദൈവമായ കര്‍ത്താവേ! നിന്നെ സ്നേഹിച്ചവരായ നിബിയന്മാരുടെയും, ശ്ലീഹന്മാരുടേയും അക്രമികളായ രാജാക്കന്മാരാല്‍ നിനക്കു വേണ്ടി വധിക്കപ്പെട്ട സഹദേന്മാരുടേയും, മൗദ്യാനന്മാരുടേയും ഓര്‍മ്മയെ ഹൃദയവെടിപ്പോടും വിശുദ്ധിയോടും കൂടെ നിവര്‍ത്തിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കണമേ.
കര്‍ത്താവേ! ലോകമെങ്ങുമുള്ള പള്ളികളിലും, ദയറാകളിലും ആദരണീയനായിരിക്കുന്ന പരിശുദ്ധനായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മയെ ഞങ്ങള്‍ ആഘോഷിക്കുന്നു. വിശുദ്ധ സഹദാ അങ്ങയുടെ ആത്മിക തോട്ടത്തില്‍ നല്ല കര്‍ഷകനായിത്തീര്‍ന്ന് തന്‍റെ താലന്തിനെ ശരിയായി വ്യാപാരം ചെയ്തു. അതിനാല്‍ വിശുദ്ധന്‍റെ പവിത്ര സ്മരണയും പെരുന്നാളും പ്രസിദ്ധമായിരിക്കുന്നു.
തന്നില്‍ സങ്കേതം പ്രാപിക്കുന്ന രോഗികള്‍ക്കും, വൈഷമ്യത്തില്‍ ഇരിക്കുന്നവര്‍ക്കും ആശ്വാസ തുറമുഖമായിരിക്കുന്ന, ആപത്തില്‍പെട്ടിരിക്കുന്നവരെ കാത്തുസൂക്ഷിക്കുന്ന, സാധുക്കളെ സംരക്ഷിക്കുന്ന, ഞെരുങ്ങിയിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന, അടിമകളെ വിടുവിക്കുന്ന, അഗതികളെ സന്തുഷ്ടരാക്കുന്ന, കടലില്‍ യാത്ര ചെയ്യുന്നവര്‍ക്കു നാവികന്‍ ആയിരിക്കുന്ന മാര്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നവര്‍ക്കു ശരിയായ മാര്‍ഗ്ഗവും, മോക്ഷത്തിലേക്കു കയറുന്നവര്‍ക്കു ഗോവണിയും, സ്വര്‍ഗ്ഗീയ രാജാവിന്‍റെ സന്നിധിയിലേക്കു പ്രവേശിക്കുന്നവര്‍ക്കു ആത്മീയ വാതിലും, ദൈവസന്നിധിയില്‍ ഞങ്ങളുടെ ആത്മീയ ജാമ്യവുമാകുന്ന മാര്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങള്‍ നിന്നോട് അപേക്ഷിക്കുന്നു: പരിശുദ്ധനായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുമ്പോള്‍ എല്ലാ അനുഗ്രഹവും, നന്മകളും, സഹായങ്ങളും നിന്‍റെ ശ്രീഭണ്ഡാരത്തില്‍ നിന്നു ഞങ്ങള്‍ക്കു നല്‍കണമേ. സഹദായുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാല്‍ ഞങ്ങള്‍ക്കു തുടരെ സമാധാനവും, സുഭിക്ഷതയും, ഫലവര്‍ദ്ധനവും നല്‍കണമേ. കല്‍മഴയും, കരിവു കാറ്റും, ചാഴിയും, വെട്ടുക്കിളിയും, പുഴുദോഷവും നീക്കണമേ. തക്കസമയത്തു മഴയും, മഞ്ഞും എല്ലാ നന്മകളും ഞങ്ങള്‍ക്കുണ്ടാകണമേ. പരിശുദ്ധ സഭയിലെ ജീവിച്ചിരിക്കുന്നവര്‍ക്കും, മരിച്ചുപോയവര്‍ക്കും കടങ്ങള്‍ക്കു മോചനവും, പാപങ്ങള്‍ക്കു പരിഹാരവും സിദ്ധിക്കേണമേ.
കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കു വിശ്വാസ സ്ഥിരതയും, സുകൃത ജീവിതവും, നന്മയ്ക്കുവേണ്ടിയുള്ള സഹിഷ്ണതയും നല്‍കേണമേ.
സഭയും അതിലെ പ്രജകളും വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ ശാന്തമായും സ്വൈരമായും വര്‍ത്തിക്കുമാറാകണമേ. ലോകമെങ്ങും നിന്‍റെ സുവിശേഷം പ്രചരിക്കുകയും, വിശ്വാസികളെക്കൊണ്ടു ഭൂലോകം നിറയുകയും, നിന്‍റെ തിരുനാമം എല്ലാവരാലും സ്തുതിക്കപ്പെടുകയും ചെയ്യുമാറാകണമെ.
മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനെ ഭക്തിയായി കൊണ്ടാടുന്ന എല്ലാ വിശ്വാസികളെയും കാത്തുരക്ഷിച്ചു കൊള്ളണമേ. ദുഷ്ടാത്മാക്കളുടെയും, സര്‍പ്പം ആദിയായ ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും അവരെ കാത്തുകൊള്ളണമേ.
ദയാലുവായ ദൈവമേ, പരിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ പാപികളായ ഞങ്ങള്‍ക്കു പാപപരിഹാരം നല്‍കണമേ. വിശ്വാസികളായ ഞങ്ങളുടെ എല്ലാ മരിച്ചുപോയവര്‍ക്കും ആശ്വാസം പ്രദാനം ചെയ്യണമേ. യൗവ്വനക്കാരെ നിര്‍മ്മലരാക്കേണമേ, സ്ത്രീകളെ പരിപാകതയുള്ളവരാക്കേണമേ, ശിശുക്കളെയും, പൈതങ്ങളെയും വളര്‍ത്തണമേ. പുരോഹിതന്മാരെ ചുമതലാബോധമുള്ളവരും നിന്‍റെ തിരുവിഷ്ടപ്രകാരം നിന്‍റെ ആട്ടിന്‍കൂട്ടത്തെ നയിക്കുന്നവരുമാക്കണമെ. ലോകത്തില്‍ നിന്നു യുദ്ധങ്ങളും, ക്ഷാമവും, വസന്തയും, നീക്കിക്കളയേണമേ. ഞങ്ങളെല്ലാവരെയും നിന്‍റെ കരുണയാല്‍ സഹായിക്കേണമേ.
ഞങ്ങള്‍ എന്നും നിന്നെയും, നിന്‍റെ പിതാവിനെയും, നിന്‍റെ പരിശുദ്ധ റൂഹായെയും മഹത്വപ്പെടുത്തുമാറാകണമെ. ആമ്മീന്‍.
സഭയുടെ മറ്റൊരു കുതിപ്പ് / പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ

മലങ്കരസഭയുടെ സ്വകീയതയുടെയും തനിമയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. എപ്പിസ്കോപ്പല്‍ സ്വഭാവവും ജനാധിപത്യ സ്വഭാവവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന അതിശക്തമായ ഭരണക്രമീകരണത്തിന്‍റെ ഭാഗമായിട്ടാണ് മലങ്കരസഭയുടെ പാര്‍ലമെന്‍റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അത്യുന്നത സമിതിയെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന (1934-ലെ ഭരണഘടന) വിഭാവനം ചെയ്തിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള മലങ്കര പള്ളിയോഗമാണ് രൂപപരിണാമത്തിലൂടെ ഇന്നു കാണുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ആയി തീര്‍ന്നിരിക്കുന്നത്. 1653-ലെ കൂനന്‍കുരിശുസത്യം മുതല്‍ ഏതാണ്ട് 50 പ്രാവശ്യം മലങ്കരപള്ളി യോഗം കൂടിയതായി ചരിത്രരേഖകളുണ്ട്. 1873 സെപ്റ്റംബര്‍ 8-ന് തിങ്കളാഴ്ച പരുമലയില്‍ കൂടിയ പള്ളിപ്രതിപുരുഷയോഗം ക്രമീകൃതമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ പ്രഥമ യോഗമായി കണക്കാക്കാം. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമനാണ് (മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍) യോഗം വിളിച്ചുകൂട്ടിയത്. യൂയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ 27 നിശ്ചയങ്ങള്‍ പാസ്സാക്കുകയുണ്ടായി. അര്‍ക്കദിയാക്കോന്‍, മുതല്‍പിടി, സെക്രട്ടറി എന്നീ സ്ഥാനികള്‍ ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു.
മലങ്കരസഭയിലെ എല്ലാ ഇടവകപള്ളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വൈദികരും പള്ളിപ്രതിപുരുഷന്മാരും അംഗങ്ങളായുള്ള മലങ്കര അസോസിയേഷന്‍റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്‍റെ തുടക്കമാണ് 1995-ലെ സുപ്രീംകോടതി വിധി. അസോസിയേഷന്‍ യോഗത്തിന്‍റെ കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തിയത് അസോസിയേഷന് ഒരു പുതിയ ഘടന ലഭിക്കുന്നതിന് ഇടയാക്കി. അതിന്‍പ്രകാരം 2002-ല്‍ സംഘടിപ്പിക്കപ്പെട്ട ഇപ്പോഴത്തെ അസോസിയേഷന്‍റെ കാലാവധി 2007 മാര്‍ച്ച് 20 വരെയാണ്. നിലവിലുള്ള അസോസിയേഷന്‍റെ മൂന്നാമതു യോഗത്തിന്‍റെ തുടര്‍ച്ചായോഗമാണ് ഇന്നു പരുമലയില്‍ നടക്കുന്നത്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപീകരണം മുതല്‍ ഇന്നു വരെയുള്ള ചരിത്രത്തില്‍ മറ്റ് അസോസിയേഷനുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്തവിധം അതുല്യമായ സ്ഥാനം ഇപ്പോള്‍ നിലവിലുള്ള അസോസിയേഷനുണ്ട്.
ഒന്ന്, ഭാരതത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ അംഗീകാരം. രണ്ട്, മുകളില്‍ സൂചിപ്പിച്ചപ്രകാരം ജനപ്രാതിനിധ്യ സ്വഭാവം കൂടുതലുള്ളതും നിശ്ചിത കാലാവധി നിര്‍ണ്ണയിക്കപ്പെട്ടതുമായ അസോസിയേഷന്‍. മൂന്ന്, പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്കു മൂന്നു പ്രാവശ്യം തിരഞ്ഞെടുപ്പു നടത്താനുള്ള സുപ്രധാനമായ ഉത്തരവാദിത്തം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ തിരഞ്ഞെടുപ്പു സ്ഥിരീകരിക്കാനും ബലഹീനനായ നമ്മുടെ തിരഞ്ഞെടുപ്പിനെ ആവര്‍ത്തിച്ച് ഉറപ്പിച്ച് അംഗീകരിക്കാനും ഇപ്പോഴിതാ നമ്മുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുമുള്ള അവസരവും നിലവിലുള്ള ഈ അസോസിയേഷനു ലഭിച്ചിരിക്കുകയാണ്. ഈ പ്രത്യേകതകള്‍ മറ്റ് അസോസിയേഷനുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയില്ല.
പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനാണ് 157/2006-ാം നമ്പര്‍ കല്‍പനപ്രകാരം സെപ്റ്റംബര്‍ 21-നു കൂടിയ അസോസിയേഷന്‍ യോഗത്തിന്‍റെ തുടര്‍ച്ചയായി ഇന്നു പരുമലയില്‍ യോഗം ചേരുന്നത്.
താരതമ്യേന പ്രായം കുറഞ്ഞ ഒരു മെത്രാപ്പോലീത്തായെ, കുന്നംകുളം മെത്രാസനത്തിന്‍റെ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ, ആ സ്ഥാനത്തേക്കു നാമനിര്‍ദ്ദേശം ചെയ്യുക വഴിയായി പരിശുദ്ധ സഭയുടെ വളര്‍ച്ചയുടെ മറ്റൊരു കാലഘട്ടത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
ഉന്നതശീര്‍ഷരായ സീനിയര്‍ മെത്രാപ്പോലീത്താമാര്‍ മാറിനിന്ന് ഈ വലിയ സ്ഥാനത്തേക്കു മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുക്കുന്നതിലൂടെ സഭാഭരണത്തിനു വ്യത്യസ്തമായ ഒരു ശൈലി രൂപീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ ശൈലി മാറ്റത്തിനും വ്യത്യസ്തമായ ദിശാബോധത്തിനും ഇന്നു സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലൂടെ തുടക്കം കുറിക്കുകയാണ്.
ഈ അസോസിയേഷന്‍റെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ്.
(മനോരമ, 2006 ഒക്ടോബര്‍ 12)
മലങ്കരസഭ: 1992 പരുമല അസോസിയേഷന്‍
മാര്‍ തിമോത്തിയോസ് നിയുക്ത കാതോലിക്കാ; ഫാ. പൗലൂസും ഫാ. ജേക്കബ് ചെറിയാനും മെത്രാന്‍ സ്ഥാനത്തേക്ക്
പരുമല: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മലബാര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മേല്‍പട്ടസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ റാന്നി പെരുനാട് ബഥനി ആശ്രമം സുപ്പീരിയര്‍ ഫാ. പൗലൂസും പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അംഗം ഫാ. ജേക്കബ് ചെറിയാനും വിജയം നേടി.
മാര്‍ തീമോത്തിയോസിനെ നിയുക്ത കാതോലിക്കായായും ഫാ. പൗലൂസ്, ഫാ. ജേക്കബ് ചെറിയാന്‍ എന്നിവരെ നിയുക്ത മെത്രാന്മാരായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നെത്തിയ 2250 പ്രതിനിധികള്‍ സംബന്ധിച്ച അസോസിയേഷനില്‍ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്ത മൂന്നു പേരുള്‍പ്പെടെ മേല്‍പട്ടസ്ഥാനത്തേക്കു മത്സരരംഗത്തുണ്ടായിരുന്നത് ആറ് വൈദികരാണ്. ഇവരില്‍ മാനേജിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ച ഫാ. ജേക്കബ് ചെറിയാന്‍ വിജയിച്ചപ്പോള്‍ പൗലോസ് റമ്പാനും, ഫാ. വി. വറുഗീസും പരാജയപ്പെട്ടു. ഔദ്യോഗിക പിന്തുണയില്ലാതെ മത്സരിച്ച ഫാ. പൗലൂസ് (ബഥനി) വൈദികരുടെയും അല്‍മായരുടെയും ഏറ്റവും കൂടുതല്‍ വോട്ടുനേടി തിളക്കമേറിയ വിജയമാണു നേടിയത്. എപ്പിസ്കോപ്പസിയും ജനായത്തവും സമ്യക്കായി സമ്മേളിക്കുന്ന ഓര്‍ത്തഡോക്സ് സഭാ ഭരണസംവിധാനത്തിന്‍റെ കരുത്തു തെളിയിക്കുന്നതുമായി ആ വിജയം.
727 വൈദിക വോട്ടര്‍മാരില്‍ 594 പേരും 1928 അല്‍മായ പ്രതിനിധികളില്‍ 1656 പേരുമാണു വോട്ട് ചെയ്തത്. ഒരു സ്ഥാനാര്‍ത്ഥിക്കു വിജയിക്കുവാന്‍ വൈദിക വോട്ടുകളുടെയും അല്‍മായരുടെ വോട്ടുകളുടെയും 50% ലഭിക്കണമെന്ന ഭരണഘടനാവ്യവസ്ഥപ്രകാരം വിജയിക്കാന്‍ 298 വൈദികവോട്ടും 829 അല്‍മായ വോട്ടും വേണ്ടിയിരുന്നു. ഫാ. പൗലൂസിന് യഥാക്രമം 387 വൈദികവോട്ടും 1180 അല്‍മായ വോട്ടും ലഭിച്ചു. ഫാ. ജേക്കബ് ചെറിയാനു 375-ഉം, 1042-ഉം.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരില്‍ മൂന്നുപേര്‍ മത്സരത്തില്‍ നിന്നു പിന്‍വാങ്ങിയെങ്കിലും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ അവരുടെയും പേരുകള്‍ ബാലറ്റ് പേപ്പറിലുണ്ടായിരുന്നു. ഫാ. സി. എം. ഫിലിപ്പോസ്, ഫാ. പി. ഐ. ജോണ്‍, ഫാ. ജേക്കബ് വര്‍ഗീസ് എന്നിവരാണ് പിന്മാറിയത്. അവരുള്‍പ്പെടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ച വോട്ടുവിവരം വൈദികവോട്ട്, അല്‍മായവോട്ട് എന്നീ ക്രമത്തില്‍.
കെ. സി. ഗീവര്‍ഗീസ് റമ്പാന്‍ ശൂരനാട്, 115, 541, വി. പി. പൗലോസ് റമ്പാന്‍ കോഴിക്കോട് 247, 708, ഫാ. സി. എം. പിലിപ്പോസ് പുത്തന്‍കാവ് 8, 15, ഫാ. കെ. വി. ഗീവര്‍ഗീസ് കുടശ്ശനാട് 58, 89, ഫാ. പി. ഐ. ജോണ്‍ കൊട്ടാരക്കര 8, 23, ഫാ. വി. വര്‍ഗീസ് ചേപ്പാട് 281, 856, ഫാ. ജേക്കബ് വര്‍ഗീസ് റാന്നി 19, 32.
മലങ്കരസഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയോടെയാണു സഭാ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന അസോസിയേഷന്‍ യോഗത്തിനു തുടക്കം കുറിച്ചത്. പ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ ബാവായെയും മെത്രാപ്പോലീത്താമാരെയും സെമിനാരി ഓഡിറ്റോറിയത്തിലേക്കു ഘോഷയാത്രയായി ആനയിച്ചു.
വീഥിക്കിരുവശവും മുത്തുക്കുടകളുമേന്തി ഇടവക പ്രതിനിധികള്‍ അണിനിരന്നു. ഏറ്റവും മുന്നില്‍ മരക്കുരിശുമേന്തി അല്‍മായ ട്രസ്റ്റി പി. സി. ഏബ്രഹാമും വേദപുസ്തകവുമായി വൈദിക ട്രസ്റ്റി ഫാ. മത്തായി നൂറനാലും കാതോലിക്കേറ്റ് പതാകയുമേന്തി അസോസിയേഷന്‍ സെക്രട്ടറി എം. ടി. പോളും നീങ്ങി. പിന്നാലെ പതാകകളുമായി മാനേജിംഗ് കമ്മിറ്റിയംഗങ്ങളും വൈദികരും മെത്രാപ്പോലീത്താമാരും പരിശുദ്ധ കാതോലിക്കാ ബാവായും.
കാതോലിക്കേറ്റ് മംഗളഗാനവും ആചാരവെടികളും മുഴങ്ങവെ ബാവായും മെത്രാപ്പോലീത്തന്മാരും വേദിയിലെത്തി. പ്രാര്‍ത്ഥനയ്ക്കുശേഷം അസോസിയേഷന്‍ സെക്രട്ടറി എം. ടി. പോള്‍ യോഗത്തിന്‍റെ അജണ്ടയും നോട്ടീസ് കല്‍പ്പനയും ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ വേദപുസ്തകവും വായിച്ചു.
തുടര്‍ന്ന് പരിശുദ്ധ ബാവാ അദ്ധ്യക്ഷപ്രസംഗം നടത്തി. ബാവാ ചുമതലപ്പെടുത്തിയതനുസരിച്ച് അസിസ്റ്റന്‍റ് തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായാണു പ്രസംഗം വായിച്ചത്. പരുമല തിരുമേനിയുടെ തിരുശേഷിപ്പു സ്ഥിതിചെയ്യുന്ന പാവനസ്ഥലത്ത് അസോസിയേഷന്‍ കൂടുന്നതു ദൈവനിയോഗമായി കരുതുന്നുവെന്നു ബാവാ പറഞ്ഞു.
കല്‍മഷമില്ലാത്ത ഒരാട്ടിന്‍പറ്റമായും ദൈവസ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്ന ദൈവത്തിന്‍റെ ജനമായും നാം രൂപാന്തരം പ്രാപിക്കുന്നതിനു പരുമല തിരുമേനിയുടെ സന്നിധാനം നമുക്കു പ്രചോദനം നല്‍കട്ടെയെന്നു ബാവാ ആശംസിച്ചു.
അസോസിയേഷന്‍ അംഗങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അനുസ്മരിച്ചുകൊണ്ടു ബാവാ പറഞ്ഞു: മുളന്തുരുത്തി സുന്നഹദോസിന്‍റെ നിശ്ചയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ‘ജാതിയുടെ പൊതുവിലേക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കൈകാര്യകര്‍ത്താക്കളും ഭാരവാഹികളും നിങ്ങളാണ്.’
ആദിമസഭയില്‍ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക്, അതായതു സഭയുടെ മേല്‍പട്ടസ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നതിനു 120 പേരുള്ള ഒരു സംഘം കൂടി (അപ്പോസ്തോലപ്രവൃത്തികള്‍ 1:15). ഏകാഭിപ്രായപ്രകാരം ചീട്ടിട്ട് മത്ഥിയാസിനെ തെരഞ്ഞെടുത്തു. ഈ വേദഭാഗം ഓര്‍മ്മിപ്പിച്ചുകൊണ്ടു ദൈവം കാണിക്കുന്നവരെ കാണുവാനും ദൈവത്താല്‍ വിളിക്കപ്പെട്ടവരെ തെരഞ്ഞെടുക്കുവാനും നമുക്കു സംഗതി യാവട്ടെ എന്നു ബാവാ പറഞ്ഞു.
അദ്ധ്യക്ഷപ്രസംഗത്തിനുശേഷം തെരഞ്ഞെടുപ്പു നടപടി തുടങ്ങി. നിയുക്ത കാതോലിക്കായായി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ നാമനിര്‍ദ്ദേശം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിക്കുകയും അസോസിയേഷന്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത അദ്ദേഹത്തെ പിന്‍ഗാമിയായി പ്രഖ്യാപിക്കണമെന്നു ബാവായോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ബാവാ നിയുക്ത കാതോലിക്കായെ ഹാരാര്‍പ്പണം ചെയ്ത് ആശ്ലേഷിച്ചിട്ടു പറഞ്ഞു: “ബലഹീനനായ ഞാന്‍ ഭാഗ്യവാനാണ്. എന്‍റെ മുന്‍ഗാമിയുമുണ്ട്. എന്‍റെ പിന്‍ഗാമിയുമുണ്ട്.” സദസ്സ് ഹര്‍ഷാരവത്തോടെ ബാവായുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാഗതം ചെയ്യവെ ആചാരവെടികള്‍ മുഴങ്ങി.
അതിനുശേഷം മേല്‍പട്ടസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ക്രമീകരണങ്ങള്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഇ. ജെ. ജോണ്‍ വിശദീകരിച്ചു. തുടര്‍ന്ന് 24 ബൂത്തുകളിലായി പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി.
വോട്ടെടുപ്പിനുശേഷം നിയുക്ത കാതോലിക്കാ തോമസ് മാര്‍ തിമോത്തിയോസ്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ, തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ പ്രസംഗിച്ചു.
അമ്മേ എന്ന വാക്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ അടങ്ങുന്നു എന്ന ഹിന്ദു പുരാണത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടു സഭാമാതാവിനെ സ്നേഹിപ്പാനും തമ്മില്‍ തമ്മില്‍ സ്നേഹിപ്പാനും നിയുക്ത കാതോലിക്കാ ആഹ്വാനം ചെയ്തു.
പ്രാര്‍ത്ഥനയുടെ കരുത്തില്‍ ആശ്രയിച്ചു മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച അദ്ദേഹം ഉന്നതസ്ഥാനത്തേക്കു തന്നെ തെരഞ്ഞെടുത്തതിലുള്ള കൃതജ്ഞതയും അറിയിച്ചു.
മലങ്കരസഭയുടെയും സഭാപിതാക്കന്മാരുടെയും തേജസ്സുറ്റ പാരമ്പര്യം ഡോ. സാമുവല്‍ ചന്ദനപ്പള്ളി അനുസ്മരിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ ഊന്നിപ്പറഞ്ഞു.
നിയുക്ത കാതോലിക്കായും മെത്രാപ്പോലീത്തന്മാരും ഇന്നലെ വൈകിട്ട് ദേവലോകം അരമനയിലെത്തി വിശ്രമജീവിതം നയിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ബാവാ ഹാരാര്‍പ്പണം ചെയ്ത് അവരെ സ്വീകരിച്ചു.
പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനുമാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഫാ. പൗലൂസ് ഒ.ഐ.സി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കുടുംബാംഗമാണ്. കുറിച്ചി കോലത്തുകളത്തില്‍ കെ. കെ. ജോണിന്‍റെ പുത്രന്‍.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സഹോദരപൗത്രനും മലങ്കരസഭാഭാസുരന്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെ മാതുലന്‍റെ പ്രപൗത്രനുമായ ഫാ. പൗലൂസ് 24 വര്‍ഷമായി റാന്നി പെരുനാട് ബഥനി ആശ്രമാംഗവും ഇപ്പോള്‍ ആശ്രമം സുപ്പീരിയറുമാണ്. കുറിച്ചി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകാംഗവുമാണ്.
ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നു ഫിസിക്സില്‍ ബിരുദവും കല്‍ക്കട്ട ബിഷപ്സ് കോളജില്‍ നിന്നു ബി.ഡി. യും പാസ്സായി. ഇംഗ്ലണ്ടില്‍ വേദശാസ്ത്ര ഉപരിപഠനവും നടത്തിയിട്ടുണ്ട്.
അഖില മലങ്കര സന്യാസസമൂഹം ജനറല്‍ സെക്രട്ടറി, തിരുമൂലപുരം ബാലികാമഠം ഭരണസമിതിയംഗം, കുന്നംകുളം ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. മാനേജര്‍, പെരുനാട് എം.ടി.എം. ഹോസ്പിറ്റല്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു.
പ്രസിദ്ധ ധ്യാനഗുരുവും വേദശാസ്ത്ര ചിന്തകനും വാഗ്മിയുമായ റവ. ഡോ. ജേക്കബ് ചെറിയാന്‍ (43) പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അംഗമാണ്. ഇപ്പോള്‍ പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനും വൈസ് പ്രിന്‍സിപ്പലുമാണ്. കല്ലൂപ്പാറ ആറുവീടന്‍ കുടുംബശാഖയായ പള്ളിക്കല്‍ തെക്കുംതലവീട്ടില്‍ പരേതനായ ടി. ഒ. ചെറിയാന്‍റെയും കുഞ്ഞേലിയാമ്മയുടെയും ഇളയപുത്രന്‍. ജനനം 1949 ഓഗസ്റ്റ് 15. പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് കാലംചെയ്ത തോമ്മാ മാര്‍ ദീവന്നാസ്യോസിന്‍റെ പ്രേരണയില്‍ അദ്ദേഹം സ്ഥാപിച്ച മൗണ്ട് താബോര്‍ ദയറായില്‍ സന്യാസിയായി ചേര്‍ന്നത്. 1975 മെയ് 25-നു തോമ്മാ മാര്‍ ദീവന്നാസ്യോസില്‍ നിന്നു ശെമ്മാശുപട്ടവും, 1976 ഫെബ്രുവരി എട്ടിനു തോമസ് മാര്‍ തിമോത്തിയോസില്‍ നിന്നു കശ്ശീശാപട്ടവും സ്വീകരിച്ചു.
താബോര്‍ സമൂഹത്തിന്‍റെ തൃശ്ശിനാപ്പള്ളി മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ ത്തിക്കുമ്പോള്‍ തൃശ്ശിനാപ്പള്ളി ജമാല്‍ മുഹമ്മദ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. യും എം.എ. യും പാസ്സായി. തുടര്‍ന്ന് പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ നിന്നു ബി.എഡും കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എഡും. ഇംഗ്ലീഷ് ബോധനത്തിന്‍റെ നവീകരണത്തെപ്പറ്റി നടത്തിയ ഗവേഷണത്തിനു കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി., വേദശാസ്ത്രത്തില്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബി.ഡി., കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു പ്രൈവറ്റായി ഫിലോസഫിയിലും എം.എ. പാസ്സായി. ഇപ്പോള്‍ പ്രൈവറ്റായി എം.എ. മലയാളം പഠിക്കുന്നു. തിരുവചന പ്രഭാഷണങ്ങള്‍, ധ്യാനപീഠത്തില്‍ എന്നീ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.
കല്ലൂപ്പാറ സെന്‍റ് സ്റ്റീഫന്‍സ് പള്ളി ഇടവകാംഗമാണ്. 1977 മുതല്‍ തിരുവനന്തപുരം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ അസി. വികാരിയായും പ്രവര്‍ത്തിക്കുന്നു.
Puthuppally Perunnal 2017: Georgian Award & Cultural Meeting
മലങ്കരസഭ: 1966-ലെ മെത്രാന്‍ വാഴ്ച (24-08-1966)
ലക്ഷം കണ്ണുകള്‍ ദര്‍ശിച്ച ഭക്തിനിര്‍ഭരമായ
മെത്രാന്‍ സ്ഥാനാഭിഷേകം
സ്റ്റാഫ് പ്രതിനിധി
കോലഞ്ചേരി, ഓഗസ്റ്റ് 24: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയില്‍ പരിപൂര്‍ണ്ണ സമാധാനം പുനസ്ഥാപിച്ചശേഷം ഇദംപ്രഥമമായി ഇന്നിവിടെ വച്ചു നടത്തപ്പെട്ട അത്യന്തം ഹൃദയാവര്‍ജ്ജകവും ഭക്തിനിര്‍ഭരവുമായ മെത്രാന്‍ സ്ഥാനാഭിഷേക ചടങ്ങില്‍വച്ചു കെ. ഫീലിപ്പോസ് റമ്പാന്‍, എന്‍. എ. യോഹന്നാന്‍ റമ്പാന്‍, സി. റ്റി. തോമസ് റമ്പാന്‍ എന്നീ മൂന്നു പ്രമുഖ വൈദികര്‍ക്കു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി യഥാക്രമം തിയോഫിലോസ്, സേവേറിയോസ്, തീമോത്തിയോസ് എന്നീ പേരുകള്‍ നല്‍കി അവരെ മേല്‍പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഇതോടുകൂടി മലങ്കരസഭയില്‍ മെത്രാന്മാരുടെ എണ്ണം 18 ആയി വര്‍ദ്ധിച്ചു.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ മുന്‍വശത്ത് അതിമനോഹരമായി സംവിധാനം ചെയ്ത അതിഗംഭീരമായ താല്‍ക്കാലിക ദേവാലയത്തില്‍ നടന്ന സുദീര്‍ഘമായ ശുശ്രൂഷകളില്‍ അനുപമമായ അച്ചടക്കത്തോടും സഭയുടെ പുരോഗതിയിലുള്ള സന്തോഷത്തോടും കൂടിയാണ് അര ലക്ഷം ജനങ്ങള്‍ സംബന്ധിച്ചത്.
വളര്‍ന്നുകൊണ്ടിരിക്കുന്ന കോലഞ്ചേരി, ആദ്ധ്യാത്മികചൈതന്യം ഓളംവെട്ടുന്ന ഒരുത്സവത്തിന്‍റെ പരിവേഷമണിഞ്ഞു ചടങ്ങുകള്‍ക്ക് എല്ലാവിധത്തിലും യോജിച്ച അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ അമേരിക്കയില്‍ പര്യടനം നടത്തുന്ന അങ്കമാലി ഇടവകയുടെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയൊഴിച്ചുള്ള സഭയിലെ എല്ലാ തിരുമേനിമാരും വ. ദി. ശ്രീ. അപ്രേം റമ്പാന്‍, മാടപ്പാട്ടു യാക്കോബ് റമ്പാന്‍, തുകലന്‍ പൗലോ റമ്പാന്‍, പ്രമുഖ വൈദികര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും റോമന്‍ കത്തോലിക്കാസഭയിലെ ചില വൈദികരും ചരിത്രം സൃഷ്ടിച്ച ഈ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു.
ശുശ്രൂഷകള്‍
പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ആരംഭിച്ച വി. കുര്‍ബാന മദ്ധ്യേയാണു മേല്‍പ്പട്ടസ്ഥാനാഭിഷേകം നടത്തപ്പെട്ടത്. കൃത്യം 9.30 ന് ആരംഭിച്ച ശുശ്രൂഷകള്‍ 12 മണിക്ക് അവസാനിച്ചു. കാതോലിക്കാബാവാ തിരുമേനിയെ തോമ്മാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ പീലക്സിനോസ്, ദാനിയേല്‍ മാര്‍ പീലക്സിനോസ്, മാത്യൂസ് മാര്‍ അത്താനാസ്യോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനിമാരും വ. ദി. ശ്രീമാന്മാരായ ഏബ്രഹാം കോനാട്ട്, കോരുത് മല്‍പ്പാന്‍, എം. വി. ജോര്‍ജ്ജ്, റ്റി. ജെ. ജോഷ്വാ, കെ. എം. അലക്സാണ്ടര്‍ എന്നീ വൈദികരും ശുശ്രൂഷകളില്‍ സഹായിച്ചുകൊണ്ടിരുന്നു. മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിനു മുമ്പ് മേല്‍പ്പട്ടക്കാരന്‍റെ ചുമതലകളെപ്പറ്റി നിരണം ഇടവകയുടെ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനി ഒരു ലഘുപ്രസംഗം ചെയ്തു. ബലി അര്‍പ്പിക്കുക, പാപം മോചിക്കുക, ജനങ്ങളെ പഠിപ്പിച്ചു സത്യവിശ്വാസത്തില്‍ നിലനിറുത്തുക, പള്ളികള്‍ കൂദാശ ചെയ്യുക, പട്ടക്കാരെയും ശെമ്മാശന്മാരെയും വാഴിക്കുക, സഭാംഗങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കുക, സുവിശേഷവേല മൂലം സഭയെ വര്‍ദ്ധിപ്പിക്കുക, ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്മാരായി ജീവിക്കുക മുതലായവയാണ് ഒരു മേല്‍പ്പട്ടക്കാരന്‍റെ കര്‍ത്തവ്യങ്ങളെന്നു ദീവന്നാസ്യോസ് തിരുമേനി അനുസ്മരിപ്പിച്ചു. പ്രസംഗത്തെ തുടര്‍ന്ന് സ്ഥാനാഭിഷേകത്തിന്‍റെ പ്രഥമ ശുശ്രൂഷ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികള്‍ കാപ്പയൊഴികെ പട്ടക്കാര്‍ക്കുള്ള സ്ഥാനവസ്ത്രങ്ങളും തലയില്‍ മൂടുപടവും ധരിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ പിടിച്ചുനിറുത്തി. ശുശ്രൂഷ ആരംഭിച്ചു കഴിഞ്ഞു വൈദികര്‍ ഗാനങ്ങള്‍ ആലപിക്കുകയും ഇടയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ മേല്പട്ടക്കാര്‍ മാറിമാറി വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അനന്തരം സ്ഥാനാര്‍ത്ഥികളുടെ ശിരസ്സിന്മേല്‍ വേദപുസ്തകം വച്ചു വായിക്കുകയുണ്ടായി. തുടര്‍ന്നു സ്ഥാനാര്‍ത്ഥികള്‍ സഭയോടുള്ള ഉത്തരവാദിത്വവും കൂറും അഭംഗം പാലിക്കുമെന്നും സത്യവിശ്വാസത്തില്‍ തുടരുമെന്നും പ്രഖ്യാപനം ചെയ്യുന്ന പ്രതിജ്ഞ വായിക്കുകയും അതില്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.
രണ്ടാം ഘട്ടം
പത്തര മണിയോടു കൂടി ശുശ്രൂഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ രണ്ടാംഘട്ടത്തിലേക്കു കടന്നു. സ്ഥാനാര്‍ത്ഥികള്‍ മുട്ടുകുത്തി കിഴക്കോട്ടഭിമുഖമായി നിലകൊണ്ടിരുന്നു. പ്രത്യേക പ്രാര്‍ത്ഥനകള്‍ കഴിഞ്ഞു പ. കാതോലിക്കാ ബാവാ തിരുമേനി ഓരോരുത്തരുടേയും ശിരസ്സുകളില്‍ കൈകള്‍ ആവസിപ്പിച്ചു പരിശുദ്ധാത്മശക്തി പകര്‍ന്നുകൊടുത്ത രംഗം നിറഞ്ഞ സദസ്സു നിര്‍ന്നിമേഷരായി വീക്ഷിക്കുന്നുണ്ടായിരുന്നു. ഈ രംഗത്തിന്‍റെ പ്രാധാന്യം പള്ളിമണി, വെടി, പടക്കം എന്നിവ ദുഗന്തങ്ങളില്‍ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. കൈവെയ്പിനുശേഷം ഓരോരുത്തര്‍ക്കും പേരു നല്‍കി. “മാര്‍ പത്രോസ് പൗലൂസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള പ. ദേവാലയത്തില്‍ വച്ചു സത്യവിശ്വാസികള്‍ക്കായി സ്ഥാനാഭിഷേകം നല്‍കുന്നു” എന്നു പറഞ്ഞശേഷമാണു പുതിയ മെത്രാന്മാരുടെ പേരു പ്രഖ്യാപനം ചെയ്തത്. സംജ്ഞാദാനത്തിനുശേഷം വസ്ത്രങ്ങള്‍ നല്‍കാന്‍ അവരെ ഓരോരുത്തരെയും കസേരയില്‍ ഇരുത്തി. “ഈ സ്ഥാനത്തിന് ഈ ആള്‍ യോഗ്യന്‍” എന്നര്‍ത്ഥമുള്ള ഓക്സിയോസ് എന്നു മൂന്നു പ്രാവശ്യം വീതം ഉച്ചത്തില്‍ എല്ലാവരും പ്രസ്താവിച്ചു. ഈ സമയം അഭിനവ മെത്രാന്മാര്‍ സ്ലീബാ ഉയര്‍ത്തി ജനങ്ങളെ ആശീര്‍വദിക്കുകയും ഉയര്‍ത്തപ്പെട്ട നിലയില്‍ നിന്നുകൊണ്ട് ഏവന്‍ഗേലിയോന്‍ വായിക്കുകയും ചെയ്തു.
കല്‍പന വായന
പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം തിരുമേനിമാര്‍ എല്ലാവരും ചേര്‍ന്ന് അംശവടി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനി, പ. പാത്രിയര്‍ക്കീസുബാവാ തിരുമേനി സ്ഥാനാഭിഷേകം സംബന്ധിച്ച് അയച്ചുകൊടുത്തിട്ടുള്ള കല്‍പന വായിച്ചു. ഈ സ്ഥാനാഭിഷേകത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും സ്ഥാനാഭിഷേകം മലങ്കരസഭയുടെ വികസനത്തിന്‍റെ ലക്ഷണമാണെന്നും പാത്രിയര്‍ക്കീസുബാവാ തിരുമേനിയുടെ കല്‍പനയില്‍ എടുത്തു പറഞ്ഞിരുന്നു. അനന്തരം മാര്‍ സേവേറിയോസ് തിരുമേനി വി. കുര്‍ബാന ചൊല്ലി പൂര്‍ത്തിയാക്കുകയും ബാവാതിരുമേനിയും അഭിവന്ദ്യ മെത്രാന്മാരും ചേര്‍ന്നു ജനക്കൂട്ടത്തെ ആശീര്‍വദിക്കുകയും ബാവാതിരുമേനി പുതിയ മെത്രാന്മാര്‍ സഭയെ പരിപോഷിപ്പിക്കുന്നവരും സഭയോട് സ്നേഹമുള്ളവരും ആയിരിക്കട്ടെ എന്നാശംസിക്കുകയും പാത്രിയര്‍ക്കീസുബാവാ തിരുമേനി സസന്തോഷം ഒരു കല്‍പന അയച്ചതിലുള്ള സംതൃപ്തി അറിയിക്കുകയും ഉണ്ടായി. കൃത്യം 12.15 ന് മെത്രാഭിഷേക ശുശ്രൂഷ സമംഗളം സമാപിച്ചു. പരിപാടി അഖിലേന്ത്യാ റേഡിയോ റിക്കാര്‍ഡു ചെയ്തു.
സജ്ജീകരണം
മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനാഭിഷേകം സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള എല്ലാ ക്രമീകരണങ്ങളെയും വെല്ലുന്ന തരത്തിലുള്ള സജ്ജീകരണങ്ങളായിരുന്നു കോലഞ്ചേരിയിലേത്. വിശാലമായ പന്തലും സൗകര്യപ്രദമായ താല്‍ക്കാലിക മദ്ബഹായും, ആലക്തിക ദീപങ്ങളുടെ കിരണങ്ങള്‍ തിരുമേനിമാരുടെയും മറ്റും വര്‍ണ്ണപ്പകിട്ടേറിയ വസ്ത്രങ്ങളില്‍ തട്ടി പന്തലാകമാനം പ്രകാശധാര പ്രവഹിപ്പിക്കുന്നുണ്ടായിരുന്നു. വെണ്മയേറിയ തോരണങ്ങളാല്‍ പന്തലിന്‍റെ അകം അലങ്കരിച്ചിരുന്നു. കാറ്റടിച്ചപ്പോള്‍ വെള്ളത്തോരണങ്ങള്‍ വെള്ളപ്രാക്കളെപ്പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. മദ്ബഹായ്ക്കടുത്ത് ഇരുനൂറോളം വൈദികര്‍, അതിനു പിമ്പിലായി 100 രൂപയുടെയും 10 രൂപയുടെയും 5 രൂപയുടെയും ടിക്കറ്റെടുത്തവര്‍, ടിക്കറ്റെടുക്കാത്തവര്‍ എന്ന ക്രമത്തിലായിരുന്നു ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പന്തലിന്‍റെ മുക്കാല്‍ ഭാഗത്തും പാസ്സെടുക്കാത്തവര്‍ക്കു സൗകര്യമായിരുന്നു ശുശ്രൂഷകള്‍ കാണാന്‍ കഴിഞ്ഞു. നൂറു വയസ്സു വരെ പ്രായം തോന്നിക്കുന്ന സ്ത്രീപുരുഷന്മാരും രണ്ടും മൂന്നും മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും യാതൊരപശബ്ദവും ഉണ്ടാക്കാതെ ചടങ്ങുകളില്‍ സംബന്ധിച്ചതു പലരുടെയും ശ്രദ്ധയ്ക്കു പ്രത്യേകം വിഷയമായി. പന്തലിന്‍റെ പിന്‍ഭാഗത്തും ഇരുവശങ്ങളിലും ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. കോലഞ്ചേരി കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. വി. എം. ഗീവറുഗീസിന്‍റെ നേതൃത്വത്തിലുള്ള വോളന്‍റിയര്‍മാര്‍ തികച്ചും സ്തുത്യര്‍ഹമായ ക്രമപരിപാലന നടപടികളാണു നിര്‍വ്വഹിച്ചത്. അതിഥികള്‍ക്കു സദ്യയും പായസവും നല്‍കുന്നതിലും സംഘാടകര്‍ അഭിനന്ദനീയമാംവിധം വിജയിച്ചു.
“ചടങ്ങുകള്‍ എല്ലാം വളരെ ഭംഗിയായി കഴിഞ്ഞു” എന്ന വാക്കുകളായിരുന്നു എല്ലാവര്‍ക്കും പറയുവാനുണ്ടായിരുന്നത്.
അഭിനവ മെത്രാന്മാര്‍ ക്രൈസ്തവസഭയുടെ പൊതുസ്വത്ത്
സ്റ്റാഫ് പ്രതിനിധി
കോലഞ്ചേരി, ഓഗസ്റ്റ് 24: ക്രൈസ്തവ സാഹോദര്യത്തിന്‍റെ പ്രതീകമാണ് കോലഞ്ചേരിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് എറണാകുളം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് പാറേക്കാട്ടില്‍ തിരുമേനി പ്രസ്താവിച്ചിരിക്കുന്നു. ഇന്ന് അഭിഷേകം ചെയ്യപ്പെട്ട മെത്രാന്മാര്‍ കേരള ക്രൈസ്തവസഭയുടെ തന്നെ മെത്രാന്മാരാണെന്നു റ്റി. ബി. ബഞ്ചമിന്‍ തിരുമേനി കൂട്ടിച്ചേര്‍ത്തു.
അഭിനവ മെത്രാന്മാരെ അനുമോദിക്കാന്‍ ഇന്നു സായാഹ്നത്തില്‍ ഇവിടെ കേരളത്തിലെ ഏറ്റവും വലിയ ടെമ്പററി കത്തീഡ്രലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു തിരുമേനിമാര്‍. അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നവരും അനുമോദനങ്ങള്‍ക്കു മറുപടി നല്‍കിയവരുമെല്ലാം എക്യുമെനിസത്തെപ്പറ്റിയാണ് ഊന്നിപ്പറഞ്ഞത്. സദസ്സും എക്യുമെനിസത്തിനനുരൂപമായ പ്രാതിനിധ്യമുള്ളതായിരുന്നു.
പ. പാത്രിയര്‍ക്കീസു ബാവായുടെ മലങ്കര സന്ദര്‍ശനത്തിനും സഭാസമാധാനത്തിനും ശേഷമുള്ള ആദ്യത്തെ മെത്രാഭിഷേകമെന്ന നിലയില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇന്നിവിടെ നടന്നതെന്നു പ. കാതോലിക്കാ ബാവാതിരുമേനി അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ മൂന്നുപേരെ മാത്രം വാഴിച്ചതില്‍ തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ലെന്നു തിരുമേനി പറഞ്ഞു.
വളര്‍ന്നുകൊണ്ടിരിക്കുന്ന സഭയ്ക്കു കൂടുതല്‍ ദൈവദാസന്മാരെ ആവശ്യമാണ്. ദൈവഹിതമനുസരിച്ച് ഇനി രണ്ടോ അതില്‍ കൂടുതലോ മേല്‍പ്പട്ടക്കാരെ വാഴിക്കേണ്ടി വരും.
അഭിനന്ദനം
മെത്രാഭിഷേകച്ചടങ്ങുകളില്‍ ഒരു പുതിയ അദ്ധ്യായം തുന്നിച്ചേര്‍ത്ത കണ്ടനാടു ഭദ്രാസനത്തെയും വിശേഷിച്ചു കോലഞ്ചേരി ഇടവകക്കാരെയും അഭിനന്ദിക്കാനും ബാവാതിരുമേനി ഈ അവസരം വിനിയോഗിച്ചു. സമ്പന്നന്‍ ദരിദ്രനെ സഹായിക്കുന്നതിന്‍റെ ഉദാഹരണമാണ് കോലഞ്ചേരിയില്‍ കാണുന്നതെന്നു തിരുമേനി പറഞ്ഞു. തികഞ്ഞ ഐക്യമാണിവിടെ കാണുന്നത്. ഇവിടെ ഉയര്‍ന്ന കോളജുകള്‍, സ്കൂളുകള്‍, മെഡിക്കല്‍ മിഷന്‍ എന്നിവ ഇതിന്‍റെ സാക്ഷ്യപത്രമാണെന്നും തിരുമേനി പ്രസ്താവിച്ചു.
മേല്‍പ്പട്ടക്കാരുടെ കടമകളെക്കുറിച്ചാണു ഡോ. പാറേക്കാട്ടില്‍ തിരുമേനി പ്രധാനമായും സംസാരിച്ചത്. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരെ കൂടാതെ സഭയില്‍ യാതൊന്നും പാടില്ല എന്ന് ആര്‍ച്ചുബിഷപ്പ് തിരുമേനി പറഞ്ഞു. മെത്രാന്മാരോടുകൂടെ നില്‍ക്കുന്നവര്‍ ക്രിസ്തുസഭയോടു കൂടി നില്‍ക്കുന്നവരാണെന്ന് അന്ത്യോക്യയില്‍ വാണ ഇഗ്നേഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാലു കാര്യങ്ങള്‍
മെത്രാന്മാര്‍ നാലു കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണമെന്നാണ് ഇഗ്നേഷ്യസ് പറഞ്ഞിട്ടുള്ളത്. 1) ആദ്ധ്യാത്മികവും ഭൗതികവുമായ മേല്‍നോട്ടം. 2) വിശ്വാസസംബന്ധമായ അഗ്നിപരീക്ഷണങ്ങളെ അചഞ്ചലമായി നേരിടുക. 3) ശാന്തതയോടെ വര്‍ത്തിക്കുക. എല്ലാ മുറിവിനും ഒരേ തരം ആശ്വാസമല്ല നല്‍കേണ്ടത്. 4) ആരെയും അവഗണിക്കാതിരിക്കുക. അവശരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.
കോലഞ്ചേരിയിലെ ഈ സമ്മേളനം ക്രൈസ്തവ സാഹോദര്യത്തിന്‍റെ പ്രതീകമാണെന്നും, ആര്‍ച്ചുബിഷപ്പ് തിരുമേനി പറഞ്ഞു. വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ ഇവിടെ സമ്മേളിച്ചിട്ടുണ്ട്. നാം ഒരേ മാംസത്തില്‍ നിന്നു മാംസവും രക്തത്തില്‍ നിന്നു രക്തവുമാണ്. ഈ അടിസ്ഥാന ഐക്യത്തിന്‍റെ ആണിക്കല്ലാണ് ഇവിടെ കാണുന്നത്. ഈ സാഹോദര്യം പൂര്‍വാധികം ശക്തിപ്പെടാന്‍ ഇത്തരം അവസരങ്ങള്‍ കൂടുതലായുണ്ടാകട്ടെ.
ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയെ, ഫാ. കെ. ഫിലിപ്പോസ് ആയിരുന്ന കാലം മുതല്‍ പരിചയമുണ്ട്. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ, അദ്ദേഹം ഒരു മെത്രാനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടായി. മറ്റു രണ്ടു പേരുമായി പരിചയപ്പെട്ടവര്‍ക്കും അങ്ങനെ തോന്നിയിരിക്കാം എന്നും ആര്‍ച്ചുബിഷപ്പ് തിരുമേനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സുവിശേഷത്തിന്‍റെ വെളിച്ചം കൊണ്ടുവന്നതും 19 നൂറ്റാണ്ടുകളിലൂടെ ഇന്നുവരെ ആ ദീപം കെടാതെ സൂക്ഷിച്ചതും മലങ്കരസഭയാണെന്നു റ്റി. ബി. ബഞ്ചമിന്‍ തിരുമേനി വിശേഷിപ്പിച്ചു. വിദേശ മിഷനറിമാരുടെ വരവിനുശേഷം ഇടക്കാലത്തു സഭയ്ക്കു നഷ്ടപ്പെട്ട ഐക്യവും സമാധാനവും അടുത്ത കാലത്തു പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് അതിനുണ്ടായ നാനാവിധ അഭിവൃദ്ധിയില്‍ ക്രൈസ്തവരാകെ അഭിമാനം കൊള്ളുന്നു. എക്യുമെനിസത്തിന്‍റെ ഈ യുഗത്തില്‍ അഭിഷിക്തരായ മൂന്നുപേരും ക്രൈസ്തവസഭയുടെ ആകമാനം മെത്രാന്മാരാണ് എന്നും ബഞ്ചമിന്‍ തിരുമേനി പറഞ്ഞു.
സവിശേഷത
മൂന്നു മെത്രാന്മാരെയും കേന്ദ്രമന്ത്രി ശ്രീ. എ. എം. തോമസ് അഭിനന്ദിച്ചു. പാണ്ഡിത്യത്തിന്‍റെ പ്രതീകങ്ങളാണെങ്കിലും മല്‍പ്പാനച്ചന്മാര്‍ മെത്രാന്മാരാകുന്നത് അപൂര്‍വമാണ്. യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി ആചാരാനുഷ്ഠാനങ്ങളില്‍ എരിവുള്ള മല്‍പ്പാനായിരുന്നു. തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി റമ്പാനെന്ന നിലയില്‍ പ്രശസ്തി നേടിയതോടൊപ്പം അദ്ധ്യാപക ശ്രേഷ്ഠനുമായിരുന്നു.
താന്‍ സ്വപ്നം കാണുന്ന സുറിയാനി സഭയിലെ മേല്‍പ്പട്ടക്കാരനാണ് കെ. ഫിലിപ്പോസ് എന്നു മുമ്പുതന്നെ തന്‍റെ മനസ്സില്‍ തോന്നിയിരുന്നുവെന്ന് ശ്രീ. തോമസ് പറഞ്ഞു. വിദേശരാജ്യങ്ങളിലെ സഭകള്‍ക്കെല്ലാം ഫാ. ഫിലിപ്പോസിനെ നന്നായറിയാം. താങ്കള്‍ ഏതു സഭാവിഭാഗത്തില്‍ പെട്ടയാളാണെന്ന് അവര്‍ ചോദിക്കുമ്പോള്‍ ഫാ. ഫിലിപ്പോസിന്‍റെ സഭയിലെ അംഗമാണ് എന്നു പറഞ്ഞാല്‍ എളുപ്പമായി എന്നു തോന്നിയിട്ടുണ്ട്. 1961-ല്‍ ഡല്‍ഹിയില്‍, സഭകളുടെ അഖിലലോക കൗണ്‍സില്‍ യോഗത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന വേഷങ്ങളോടെ സംബന്ധിച്ച ഫാ. ഫിലിപ്പോസ് ഒരു ആര്‍ച്ചുബിഷപ്പോ കുറഞ്ഞപക്ഷം ഒരു ബിഷപ്പോ ആണെന്ന് ആ നാട്ടുകാര്‍ ധരിച്ചുവെന്നും ശ്രീ. തോമസ് വെളിപ്പെടുത്തി.
മതസഹിഷ്ണുത
മറ്റു പല രാജ്യങ്ങളിലും പിന്നോക്കമാണെങ്കിലും മതസഹിഷ്ണുതയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നു ശ്രീ കളത്തില്‍ വേലായുധന്‍ നായര്‍ പറഞ്ഞു. ഭൗതികനേട്ടങ്ങള്‍ വര്‍ദ്ധിച്ച ഇക്കാലത്തു മതമേലദ്ധ്യക്ഷന്മാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നദ്ദേഹം അനുസ്മരിപ്പിച്ചു.
അഭിനവ മെത്രാന്മാര്‍ക്കുവേണ്ടി ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി മറുപടി പറഞ്ഞു. സഭാസമാധാനത്തിനു കാരണക്കാരനായ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയെ “അതീവ കൃതജ്ഞത”യോടെ സ്മരിച്ചുകൊണ്ടാണ് തിരുമേനി പ്രസംഗമാരംഭിച്ചത്. ഈ ഐക്യം നിലനിര്‍ത്താനുള്ള കടമ എല്ലാവര്‍ക്കുമുണ്ടെന്നു തിരുമേനി ഊന്നിപ്പറഞ്ഞു. സഭാംഗങ്ങള്‍ ഏവരുടേയും ഏകാഗ്രമായ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. സങ്കുചിത മനഃസ്ഥിതിയും കിടമത്സരവും ചേരിതിരിവും ഒഴിവാക്കണം. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ യുഗമാണിത്. മലങ്കരസഭയ്ക്ക് ഈ രംഗത്തു ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയണം.
“ഞങ്ങള്‍ ഇന്നു നല്‍കിയ പ്രതിജ്ഞ അഭംഗം പാലിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. മേലദ്ധ്യക്ഷന്മാരുടെയും സഭാംഗങ്ങളുടെയും പ്രോത്സാഹനം നിര്‍ലോഭം ലഭിക്കുന്നതനുസരിച്ചായിരിക്കും ഞങ്ങളുടെ വിജയസാദ്ധ്യത. എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നും തിരുമേനി പറഞ്ഞു.
സഭയുടെ സ്വത്ത്
കണ്ടനാട് ഇടവകയുടെ പൗലൂസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായാണു സ്വാഗതമാശംസിച്ചത്. സഭയില്‍ സമാധാനം കൈവന്നതിനുശേഷം ഇവിടെ പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ തിരുമേനി ദൈവത്തെ സ്തുതിച്ചു. മുമ്പ് ഓരോ ഭദ്രാസനവും തനിച്ച് അവരുടെ മെത്രാനെ വാഴിക്കുകയായിരുന്നു. ഇന്നു വാഴിക്കപ്പെട്ടവരാകട്ടെ, സഭയുടെ പൊതുസ്വത്താണ്. കോലഞ്ചേരിയില്‍ വച്ച് മെത്രാഭിഷേകം നടത്താന്‍ അനുവദിച്ചതിലൂടെ സഭാനേതൃത്വം കാട്ടിയ സൗഹൃദത്തെയും ഇടവകജനങ്ങള്‍ കാണിച്ച താല്‍പ്പര്യത്തെയും തിരുമേനി അഭിനന്ദിച്ചു. ശ്രീ. പി. എം. പൈലിപ്പിള്ള കൃതജ്ഞത പറഞ്ഞു.
പൂത്തൃക്ക പഞ്ചായത്തിനുവേണ്ടി (മെത്രാഭിഷേകം നടന്നത് പൂത്തൃക്ക പഞ്ചായത്ത് മേഖലയിലാണ്) വൈസ് പ്രസിഡന്‍റ് ശ്രീ. പി. റ്റി. നാരായണന്‍ നമ്പൂതിരി മംഗളപത്രം വായിച്ചു. കാസ്കറ്റില്‍ അടക്കം ചെയ്ത മംഗളപത്രം പഞ്ചായത്തു പ്രസിഡന്‍റ് ശ്രീ. പൈലിപ്പിള്ളയും ശ്രീ. നമ്പൂതിരിയും മൂന്നു മെത്രാന്മാര്‍ക്കും സമര്‍പ്പിച്ചു.
നേരത്തെ, സമുദായ സെക്രട്ടറി ശ്രീ പി. സി. ഏബ്രഹാം മൂന്നു തിരുമേനിമാരെയും ഹാരാര്‍പ്പണം ചെയ്തു. അദ്ധ്യക്ഷവേദിയില്‍ ഉപവിഷ്ടരായിരുന്ന മറ്റു തിരുമേനിമാരെ, വൈദികട്രസ്റ്റി വെരി. റവ. റ്റി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ, കോനാട്ട് ഏബ്രഹാം മല്‍പ്പാന്‍, ശ്രീ. എന്‍. പി. വറുഗീസ് തുടങ്ങിയവര്‍ ഹാരമണിയിച്ചു. സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ചര്‍ച്ച്, സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂള്‍, ട്രെയിനിംഗ് സ്കൂള്‍, സെന്‍റ് പീറ്റേഴ്സ് കോളജ് എന്നിവയ്ക്കുവേണ്ടിയും ഹാരാര്‍പ്പണം നടന്നു.
സന്ദേശങ്ങള്‍
അഭിനവ മെത്രാന്മാരെ അനുമോദിച്ചുകൊണ്ടു കേരളത്തിനകത്തും പുറത്തുനിന്നും ലഭിച്ച സന്ദേശങ്ങളില്‍ ചിലത് റവ. ഫാ. റ്റി. ജെ. ജോഷ്വ വായിച്ചു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സിലെ എന്‍.സി.സി. കേഡറ്റുകളും സ്റ്റാഫും വിദ്യാര്‍ത്ഥിനികളുമാണു പന്തലിലെയും മറ്റും ക്രമീകരണങ്ങള്‍ പ്രശംസനീയമായ നിലയില്‍ നിര്‍വഹിച്ചത്.
കോലഞ്ചേരിയില്‍ നിന്നു കോട്ടയത്തേയ്ക്കുള്ള യാത്രാമദ്ധ്യേ വാളകം സെന്‍റ് സ്റ്റീഫന്‍സ് ഹൈസ്കൂളും നട്ടാശ്ശേരി സെന്‍റ് തോമസ് പള്ളിഇടവകയും നീലിമംഗലത്തു വച്ചു നാട്ടുകാരും സ്വീകരണങ്ങള്‍ നല്‍കി.
സന്ദേശങ്ങള്‍ അയച്ച തിരുമേനിമാരുടെയും മറ്റും പേരുവിവരം ചുവടെ ചേര്‍ക്കുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പാ, എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് അഥനഗോറസ്, കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ഡോ. മൈക്കള്‍ റാംസെ, റൂമേനിയന്‍ പാത്രിയര്‍ക്കീസ് ജസ്റ്റീനിയന്‍, അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കോസ് വസ്ക്കന്‍ ഒന്നാമന്‍, ബെറൂദ്ദിലെ അര്‍മ്മീനിയന്‍ കാതോലിക്കോസ് കൊറീന്‍, അമേരിക്കയിലെ ഗ്രീക്ക് ആര്‍ച്ചുബിഷപ്പ് ഇക്കോവസ്, സാന്‍ഫ്രാന്‍സിസ്ക്കോയിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ് ജോണ്‍, ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഗ്രാഷ്യസ്, ബോംബെ അസിസ്റ്റന്‍റ് ബിഷപ്പ് ഗോമസ്, ഇന്ത്യയുടെ മെത്രാപ്പോലീത്താ ലക്ദാസഡിമെല്‍, ബിഷപ്പ് സാദിക് നാഗ്പൂര്‍, ബിഷപ്പ് ന്യൂബിഗിന്‍ മദ്രാസ്, ബിഷപ്പ് ഒലിവര്‍ടോംകിന്‍സ് ബ്രിസ്റ്റള്‍, ഡോ. വിസര്‍ട്ട് ഹൂഫ്റ്റ്, സഭകളുടെ ലോകകൗണ്‍സില്‍ മുന്‍ സെക്രട്ടറി ഡോ. കാഴ്സന്‍ ബ്ലേക്ക്, സഭകളുടെ ലോക കൗണ്‍സില്‍ സെക്രട്ടറി, പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, ബിഷപ്പ് അലക്സാണ്ടര്‍ മാര്‍ തെയോഫിലോസ്, ഡോ. മാത്യൂസ് മാര്‍ അത്താനാസ്യോസ്, പ്രസിഡന്‍റ് നാഥന്‍ പുസി ഹാര്‍വാര്‍ഡ് സര്‍വകലാശാല, കര്‍ദ്ദിനാള്‍ ബിയ വത്തിക്കാന്‍, ബിഷപ്പ് വില്ലി ബ്രാന്‍ഡ്സ് വത്തിക്കാന്‍, വത്തിക്കാനിലെ ക്രിസ്ത്യന്‍ ഐക്യവകുപ്പ് സ്റ്റാഫ് മുഴുവന്‍, അര്‍മ്മീനിയന്‍ ബിഷപ്പ് സര്‍സിസിയാന്‍, ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് ഡോ. മാത്യു കാവുകാട്ട്.
പുതിയ മെത്രാന്മാര്‍ക്കു ദൈവികമായ അനുഗ്രഹാശിസ്സുകള്‍ ധാരാളമായി ലഭിക്കട്ടെയെന്നു മാര്‍പാപ്പാ തിരുമേനിയുടെയും അഥനഗോറസ് തിരുമേനിയുടെയും സന്ദേശങ്ങളില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
(മനോരമ, ഓഗസ്റ്റ് 25, 1964)
ഇതും അമേരിക്ക! / എം. എ. ബേബി
യാത്രാ വിവരണം

അമേരിക്കയിലെ അദ്‌ഭുതമാണ് ‘ആമിഷ് ‘ എന്നറിയപ്പെടുന്ന ജനവിഭാഗം. മുന്നൂറിലേറെ വർഷങ്ങൾ പിന്നിലാണ് അവർ ഇപ്പോഴും. അജ്ഞത കൊണ്ടല്ല, മനപ്പൂർവം!
അമേരിക്ക എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത് ആകാശത്തെ തൊട്ടുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും വേഗത്തിൽ പായുന്ന വില കൂടിയ കാറുകളും ഗ്ളാമർവേഷമണിഞ്ഞ സുന്ദരികളും സുന്ദരന്മാരുമൊക്കെയാണോ? എന്നാൽ ഇവയിൽനിന്നൊക്കെ വ്യത്യസ്മമായൊരു അമേരിക്കൻജീവിതത്തെ തൊട്ടറിയാൻ പെൻസിൽവാനിയയിലെയും ഇൻഡ്യാനയിലെയും ചില ചെറു ഗ്രാമങ്ങളിലേക്ക് വരൂ. അവിടെയാണ് ‘ആമിഷ്’ ജനത വസിക്കുന്നത്. കുതിരവണ്ടികളിൽമാത്രം യാത്ര ചെയ്ത് വൈദ്യുതി ഉപയോഗിക്കാതെ മുന്നൂറിലേറെ വർഷം പഴക്കമുള്ള ജീവിതക്രമങ്ങൾ ഇന്നും അനുവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യർ!

ആദിവാസികളാണെന്നോ,വിദ്യാഭ്യാസമില്ലാത്തവരാണെന്നോ തെറ്റിദ്ധരിക്കേണ്ട, സുഖ ലോലുപതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ, മുഖ്യധാരയിൽനിന്ന് അകന്നുമാറി, ലൗകിക സുഖങ്ങളെ തിരസ്കരിച്ച് ജീവിക്കുന്ന ഒരു സമൂഹമാണ് ആമിഷുകൾ.
സ്വന്തം ചിത്രങ്ങളെടുക്കുന്നതിനോട് അങ്ങേയറ്റം വിമുഖത കാട്ടാറുണ്ട് ആമിഷുകൾ. യാത്രയ്ക്കിടെ ഒരിടത്താവളത്തിൽവെച്ച് ഒരു കടയുടമ എന്റെ ക്യാമറ ശ്രദ്ധിച്ചിരുന്നു. അയാൾ പറഞ്ഞു: ‘‘ആമിഷ് ഗ്രാമങ്ങളിലേക്കാണോ യാത്ര? കഴിവതും അവരുടെ ചിത്രങ്ങളെടുക്കാൻ ശ്രമിക്കരുത്. ഫോട്ടോ എടുക്കുന്നത്, സ്വന്തം ആത്മാവ് പറിച്ചെടുക്കുന്നതുപോലെയാണവർക്ക്.’’

അവരെ അടുത്തറിയാനുള്ള ജിജ്ഞാസകൊണ്ടാണ് ആമിഷ് ഗ്രാമ ങ്ങളിലേക്കൊരു യാത്ര പോയത്. ഷിക്കാഗോ നഗരത്തിൽനിന്ന് 250 കിലോമീറ്റർ യാത്ര ചെയ്തപ്പോൾ ആമിഷ് ഗ്രാമങ്ങളുടെ വരവറിയിക്കുന്ന കറുത്ത കുതിരവണ്ടികൾ കണ്ടുതുടങ്ങി. ഇൻഡ്യാന എന്ന സംസ്ഥാനത്തെ ഷിപ്‌ഷിവാന എന്ന ചെറുഗ്രാമത്തിലെത്തിയിരുന്നു ഞാനപ്പോൾ. പഴയ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്ന ആമിഷ് ജനതയ്ക്ക് പുറംലോകത്തോട് അത്ര താത്‌പര്യമില്ല. ചെറുപ്പം മുതൽതന്നെ ഇംഗ്ളീഷും പെൻസിൽവാനിയൻ ഡച്ചും (ജർമൻഭാഷയുടെ ഒരു വകഭേദം) സംസാരിക്കുന്നവരാണ് ആമിഷുകൾ. പക്ഷെ, അമേരിക്കയിലെ മറ്റു ജനങ്ങളെ ‘ഇംഗ്ളീഷ്’ എന്നാണ് ആമിഷുകൾ
വിളിക്കുക.

ഷിപ്‌ഷിവാനയിലെ ഒരു കവലയിൽ ആമിഷ് കുതിരവണ്ടികൾ നോക്കി കുറച്ചുനേരം നിന്നുപോയി. കാലം നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് പെട്ടെന്ന് തെന്നിമാറിയതുപോലെ!. സൈക്കിൾ ചവിട്ടിവന്ന ഒരു ആമിഷ് യുവാവിനെ തികച്ചും ആകസ്മികമായി പരിചയപ്പെട്ടു. ഒർലാന്റ് മില്ലർ എന്നായിരുന്നു അയാളുടെ പേര്. ആമിഷ് ജീവിതരീതികൾ മനസ്സിലാക്കാൻവേണ്ടി വന്നതാണെന്നാണു പറഞ്ഞപ്പോൾ ഒർലാന്റ് വീട്ടിലേക്ക് ക്ഷണിച്ചു. ഒരേയൊരു അഭ്യർഥനയോടെ- തന്റെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോ എടുക്കരുത്!
ഒരു ബിസിനസ്സുകാരനായ ഓർലാന്റ് പോകുംവഴി തന്റെ കോടികൾ വിലമതിക്കുന്ന ഫാക്ടറി കാട്ടിത്തന്നു. എന്നാൽ തികച്ചും ലളിതമായ ഒരു വീട്ടിലേക്കാണ് മില്ലർ എന്നെ കൊണ്ടുപോയത്. അമേരിക്കയിലാണ് ജീവിക്കുന്നതെങ്കിലും പുത്തൻ സാങ്കേതികവിദ്യകളോട് ആമിഷുകൾക്ക് തീരെ താത്‌പര്യമില്ല. ഇവ തങ്ങളെ മുഖ്യധാരയിലേക്ക് അടുപ്പിക്കും എന്ന ഭയം കൊണ്ടാണിത്. വിദ്യുച്ഛക്തി ഉപയോഗിക്കാത്തതും ടെലിവിഷൻ, കമ്പ്യൂട്ടർ, ഫ്രിഡ്‌ജ്, ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയ്ക്ക് അയിത്തം കല്പിച്ചതുമൊക്കെ ഇതേ കാരണംകൊണ്ടാണ്. അപൂർവമായി ഫോൺ ഉപയോഗിക്കുന്നവർ അത് വീടിനു പുറത്താണ് സൂക്ഷിക്കുക. ഓർലാന്റിന്റെ വീട്ടുവരാന്തയിലാണ് ഫോൺ!

വീടിനുപുറത്ത് അയലിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അമേരിക്കയിൽ ഒരസാധാരണമായ കാഴ്ചയാണ്. ആമിഷുകൾ വാഷിങ് മെഷീനും ഡ്രയറും ഉപയോഗിക്കാറില്ല. എന്നെ സ്നേഹപൂർവം വീട്ടിനുള്ളിലേക്ക് ക്ഷണിച്ചത് ഒർലാന്റ് മില്ലറിന്റെ കുടുംബം മുഴുവൻ നേരിൽ വന്നാണ്. ഒർലാന്റ്, അദ്ദേഹത്തിന്റെ ഭാര്യ ഡെറോത്തി, പന്ത്രണ്ടു മുതൽ രണ്ടുവയസ്സുവരെയുള്ള ആറ്‌് കുട്ടികൾ എന്നിവരെ എനിക്കു പരിചയപ്പെടുത്തി. സന്ധ്യകഴിഞ്ഞ സമയമായിരുന്നു. കുടുംബ ബന്ധങ്ങൾക്ക് വലിയ വില കല്പിക്കുന്ന ആമിഷുകൾ ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കാറുള്ളൂ. തീൻമേശയിൽ പാത്രങ്ങൾ നിരത്തി ഗൃഹനാഥന്റെ വരവുകാത്തിരിക്കുകയായിരുന്നു കുടുംബം. തീൻ മേശയ്ക്കു ചുറ്റുമിരുന്ന് അവർ ആമിഷ് ജീവിത രീതികൾ പങ്കുവെച്ചു. പുഴുങ്ങിയ ഉരുളക്കിഴങ്ങും പൊരിച്ച മീനും സാലഡും ആണ് ഭക്ഷണം. ഒപ്പം സ്‌ട്രോബറി കേക്കും ലെമൺ പൈച്ചുമുണ്ട്.
ഒർലാന്റ് ആമിഷ് ജനതയുടെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞു: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യാക്കോബ് അമ്മാൻ എന്ന സ്വിസ് പാതിരിയുടെ നേതൃത്വത്തിൽ ആനബാപ്റ്റിസ് വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ ഒരു ക്രൈസ്തവസമൂഹമാണ് ആമിഷ് എന്നറിയപ്പെടുന്നത്. അമ്മാനിൽ നിന്നാണ് ആമിഷ് എന്ന പേരിന്റെ ഉത്‌ഭവം. അമേരിക്കയിലേക്ക് ഇവർ കുടിേയറിപ്പാർത്തത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. ഇപ്പോൾ രണ്ടരലക്ഷത്തോളം ആമിഷുകൾ അമേരിക്കയിലുണ്ട്. ഇൻഡ്യാന, ഒഹായോ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലാണ് ഇവർ മുഖ്യമായും താമസിക്കുന്നത്.
പൊതുവെ ശാന്തശീലരാണ് ആമിഷുകൾ. പുരുഷന്മാർ വിവാഹിതരാവുന്നതോടെ താടി നീട്ടി വളർത്തിത്തുടങ്ങും. പക്ഷെ, മീശ എന്നത് മിലിട്ടറി, പോലീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവർ മീശയില്ലാതെ താടി മാത്രമാണ് വളർത്താറ്‌്. സ്ത്രീകൾ ഒറ്റ നിറത്തിലുള്ള നീളൻവസ്ത്രങ്ങളാണ് ധരിക്കാറ്‌്. കണങ്കാൽ വരെ നീളുന്ന വസ്ത്രങ്ങൾക്ക് നീളൻ കൈകളുമുണ്ടാകും. ഇവർ മുടി മുറിക്കാറില്ല. ചുരുട്ടികെട്ടിവെക്കുന്ന മുടിക്കുമേൽ ധരിക്കുന്ന തുണിക്കെട്ടിന് ‘കാപ്പ’ എന്നാണ് പേരെന്ന് ഡെറോത്തി പറഞ്ഞു. വിവാഹിതരാവുന്ന സ്ത്രീകൾ സ്വയം തയ്‌ച്ചെടുക്കുന്ന വേഷമാണ് ധരിക്കാറ്്. പിന്നീട് ഇതേ വസ്ത്രംതന്നെ ഇവർ ഞായറാഴ്ചകളിലെ പ്രാർഥനകൾക്കും ഉപയോഗിക്കും. മരണശേഷമുള്ള അന്ത്യയാത്രയും ഈ വസ്ത്രത്തിൽതന്നെ.
കൃഷിയിലും അനുബന്ധ തൊഴി ലുകളിലുമാണ് ആമിഷുകളുടെ ശ്രദ്ധ. നിലമുഴാൻ ട്രാക്ടറിനു പകരം കുതിരയെയും കഴുതയെയുമാണ് ഉപയോഗിക്കാറ്്. കഠിനാധ്വാനം ചെയ്യുന്ന ആമിഷുകളുടെ കാർഷികോത്‌പന്നങ്ങൾ അമേരിക്കയിൽ പ്രസിദ്ധമാണ്. വെനീറും പ്ലൈവുഡും ഉപയോഗിക്കാതെ ഈടുറപ്പോടെ നിർമിക്കുന്ന ആമിഷ് ഫർണിച്ചറിനും അമേരിക്കയിൽ ആവശ്യക്കാർ അനവധി.

ആമിഷ് കുട്ടികൾ പഠനം നടത്തുന്നത് വീട്ടിൽത്തന്നെയുള്ള ‘സെൽഫ് സ്റ്റഡി’ സമ്പ്രദായത്തിൽ. അല്ലെങ്കിൽ ആമിഷ് സമൂഹം നടത്തുന്ന ഏകാധ്യാപക വിദ്യാലയത്തിൽ. മില്ലർ കുടുംബത്തിലെ വിദ്യാഭ്യാസ പ്രായമെത്തിയ നാലുകുട്ടികളെ വീട്ടിൽ വെച്ച് ഡെറോത്തിതന്നെയാണ് പഠിപ്പിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം കുട്ടികളെ ആമിഷ് ജീവി തത്തിന് സജ്ജരാക്കും എന്നാണിവരുടെ അഭിപ്രായം. എട്ടാം ക്ളാസ്സിനുശേഷം ആൺകുട്ടികൾ എന്തെങ്കിലും തൊഴിൽ അഭ്യസിക്കും. പെൺ
കുഞ്ഞുങ്ങളാവട്ടെ കുടുംബത്തിന്റെ പരിപാലനത്തിലേക്ക് ശ്രദ്ധതിരിക്കും.
ആമിഷ് ജീവിതരീതിയിലെ ഒരു പ്രത്യേകതയാണ് ‘റംസ്‌പ്രിങ്ങ’ എന്നു വിളിക്കുന്ന കാലഘട്ടം. (ഓടി നടക്കൽ എന്ന് മലയാളം). പ്രായ
പൂർത്തിയെത്താത്ത കുട്ടികൾക്ക് പുറം ലോകവുമായി സംസർഗത്തിനുള്ള അവസരമാണീ കാലം. അച്ഛനമ്മമാരുടെ കടുത്ത ശിക്ഷ ണത്തിൽനിന്നുള്ള ഈ ഇളവുകാലം ആമിഷ് ജിവിതം തുടരണോ എന്ന തീരുമാനം എടുക്കുന്നതിനുള്ള സമയമാണ്. ആമിഷായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ പ്രായ
പൂർത്തി എത്തിയശേഷം മാമോദീസ ചെയ്യപ്പെടും. ഇങ്ങനെ വൈകിയുള്ള മാമോദീസയും ആമിഷുകളുടെ പ്രത്യേകതയാണ്. ആമിഷായി ജീവിക്കാൻ വൈമുഖ്യം കാണിക്കുന്നവർ സമൂഹത്തിനു പുറത്താകും. വളരെക്കുറച്ച് കുട്ടികൾ മാത്രമാണ് ആമിഷ് ജീവിതരീതിയിൽനിന്ന് പുറത്തുപോവുന്നത് എന്നതും ശ്രദ്ധേയമാണ്. കാറുവാങ്ങുക, മദ്യപിക്കുക തുടങ്ങിയ ‘കുറ്റങ്ങൾ’ ചെയ്യുന്നവർക്ക് ആമിഷ് സമൂഹത്തിൽ ശിക്ഷാവിധികളുണ്ട്. ഇവരെ സമൂഹത്തിൽ നിന്നുതന്നെ ഭ്രഷ്ട് കല്പിക്കാറാണ് പതിവ്.
അമേരിക്കയിലെ മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്ന ആമിഷുകൾ കുടുംബബന്ധങ്ങളിലും അവരുടെ വിശ്വാസങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്.
മിതത്വമാണ് ആമിഷ് ജീവിതരീതിയുടെ മുഖമുദ്ര. ഇത് അവരുടെ ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലുമൊക്കെ പ്രതിഫലിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് കാറുകൾ ഉപയോഗിക്കാത്തത് എന്ന ചോദ്യത്തിന് ഒർലാന്റ് മറുപടി പറഞ്ഞു. ‘‘കുതിരവണ്ടികൾമാത്രം ഉപയോഗിക്കുന്ന ഞങ്ങളുടെ സമൂഹത്തിന്റെ വ്യാപ്തി വളരെ കുറവാണ്. പരമാവധി 15 മൈൽ ദൂരം മാത്രമേ കുതിരവണ്ടിയിൽ പോയിവരാൻ കഴിയൂ. ആ ചെറിയ വൃത്തത്തിനുള്ളിൽ ഈടുറപ്പുള്ള ബന്ധങ്ങളുണ്ട് ഞങ്ങൾക്ക്. കൂടുതൽ സമയം കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചെലവഴിക്കാൻ കഴിയുന്നു. കാറുകൾ കടന്നുവന്നാൽ ആ വൃത്ത ങ്ങൾ വലുതാവും, അതിനൊപ്പം ബന്ധങ്ങളുടെ ഇഴയടുപ്പം കുറയും.’’
ആമിഷ് ജനതയിൽത്തന്നെ പല ഉപവിഭാഗങ്ങളുണ്ട്. കുടിയേറ്റകാലത്ത് ജർമനിയുടെയും സ്വിറ്റ്‌സർലൻഡിന്റെയും പല ഭാഗങ്ങളിൽ നിന്നുവന്നവർ. ഇന്നും ചില പ്രത്യേക വ്യത്യാസങ്ങൾ കാത്തു സൂക്ഷിക്കുന്നതിനാലാണിത്. ഉപ വിഭാഗങ്ങളുടെ ഈ വ്യത്യാസങ്ങൾ അവരുടെ വസ്ത്രധാരണത്തിലും ആചാരങ്ങളിലും എന്തിന് കുതിരവണ്ടികളുടെ നിറവ്യത്യാസത്തിൽ നിന്നുപോലും മനസ്സിലാക്കാമത്രെ.
കേരളത്തിലെ വായനക്കാർക്കുള്ള സന്ദേശം എന്താണെന്ന ചോദ്യത്തിന് ഡെറോത്തിയും
ഒാർലന്റും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു. ‘‘ഞങ്ങളുടെ വിശ്വാസം, സമൂഹം, കുടുംബം അവയാണ് ഞങ്ങൾക്ക് എല്ലാമെല്ലാം. നിങ്ങൾക്ക് ഞങ്ങളുടെ കുടുംബബന്ധങ്ങളും ആമിഷ് സമൂഹവും ഇഷ്ടമായെങ്കിൽ,
നിങ്ങളുടെ
കുടുംബത്തിനൊപ്പം കൂടുതൽ സമയം പങ്കിടൂ. നിങ്ങളുടെ സമൂഹത്തെ സ്നേഹബന്ധങ്ങളിലൂടെ കെട്ടിപ്പൊക്കാൻ
പരിശ്രമിക്കൂ!’’
ഒർലാന്റിനോടും ഡെറോത്തിയോടും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്ക് രാവേറെ വൈകിയിരുന്നു. പരുന്തിനു മീതെ പറക്കുന്നത് പണം മാത്രമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ ജീവിതത്തിരക്കുകളിൽ നിന്നും ഏറെയകലെ ആമിഷ്ഗ്രാമങ്ങളിൽ ചെറുകുതിരവണ്ടികൾ മെല്ലെ നീങ്ങുകയാണ്. മുന്നൂറു വർഷത്തിലധികം പഴക്കമുള്ള വിശ്വാസാനുഷ്ഠാനങ്ങളിലൂടെ… കുടുംബ ബന്ധങ്ങൾ ഇഴപാകിയ ചെറുവീടു കൾക്കുള്ളിൽ രാവിളക്കുകൾ തെളിഞ്ഞിരിക്കുന്നു. സ്നേഹ സുവിശേഷങ്ങൾക്കൊപ്പം ആ വീടുകളിൽ ആമിഷ് പുഞ്ചിരികളും നിറയുന്നുണ്ടാവണം.









