സഭയുടെ മറ്റൊരു കുതിപ്പ് / പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ

1
മലങ്കരസഭയുടെ സ്വകീയതയുടെയും തനിമയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. എപ്പിസ്കോപ്പല്‍ സ്വഭാവവും ജനാധിപത്യ സ്വഭാവവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന അതിശക്തമായ ഭരണക്രമീകരണത്തിന്‍റെ ഭാഗമായിട്ടാണ് മലങ്കരസഭയുടെ പാര്‍ലമെന്‍റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അത്യുന്നത സമിതിയെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന (1934-ലെ ഭരണഘടന) വിഭാവനം ചെയ്തിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള മലങ്കര പള്ളിയോഗമാണ് രൂപപരിണാമത്തിലൂടെ ഇന്നു കാണുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ആയി തീര്‍ന്നിരിക്കുന്നത്. 1653-ലെ കൂനന്‍കുരിശുസത്യം മുതല്‍ ഏതാണ്ട് 50 പ്രാവശ്യം മലങ്കരപള്ളി യോഗം കൂടിയതായി ചരിത്രരേഖകളുണ്ട്. 1873 സെപ്റ്റംബര്‍ 8-ന് തിങ്കളാഴ്ച പരുമലയില്‍ കൂടിയ പള്ളിപ്രതിപുരുഷയോഗം ക്രമീകൃതമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ പ്രഥമ യോഗമായി കണക്കാക്കാം. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമനാണ് (മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍) യോഗം വിളിച്ചുകൂട്ടിയത്. യൂയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ 27 നിശ്ചയങ്ങള്‍ പാസ്സാക്കുകയുണ്ടായി. അര്‍ക്കദിയാക്കോന്‍, മുതല്‍പിടി, സെക്രട്ടറി എന്നീ സ്ഥാനികള്‍ ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു.
മലങ്കരസഭയിലെ എല്ലാ ഇടവകപള്ളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വൈദികരും പള്ളിപ്രതിപുരുഷന്മാരും അംഗങ്ങളായുള്ള മലങ്കര അസോസിയേഷന്‍റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്‍റെ തുടക്കമാണ് 1995-ലെ സുപ്രീംകോടതി വിധി. അസോസിയേഷന്‍ യോഗത്തിന്‍റെ കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തിയത് അസോസിയേഷന് ഒരു പുതിയ ഘടന ലഭിക്കുന്നതിന് ഇടയാക്കി. അതിന്‍പ്രകാരം 2002-ല്‍ സംഘടിപ്പിക്കപ്പെട്ട ഇപ്പോഴത്തെ അസോസിയേഷന്‍റെ കാലാവധി 2007 മാര്‍ച്ച് 20 വരെയാണ്. നിലവിലുള്ള അസോസിയേഷന്‍റെ മൂന്നാമതു യോഗത്തിന്‍റെ തുടര്‍ച്ചായോഗമാണ് ഇന്നു പരുമലയില്‍ നടക്കുന്നത്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപീകരണം മുതല്‍ ഇന്നു വരെയുള്ള ചരിത്രത്തില്‍ മറ്റ് അസോസിയേഷനുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്തവിധം അതുല്യമായ സ്ഥാനം ഇപ്പോള്‍ നിലവിലുള്ള അസോസിയേഷനുണ്ട്.
ഒന്ന്, ഭാരതത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ അംഗീകാരം. രണ്ട്, മുകളില്‍ സൂചിപ്പിച്ചപ്രകാരം ജനപ്രാതിനിധ്യ സ്വഭാവം കൂടുതലുള്ളതും നിശ്ചിത കാലാവധി നിര്‍ണ്ണയിക്കപ്പെട്ടതുമായ അസോസിയേഷന്‍. മൂന്ന്, പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്കു മൂന്നു പ്രാവശ്യം തിരഞ്ഞെടുപ്പു നടത്താനുള്ള സുപ്രധാനമായ ഉത്തരവാദിത്തം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ തിരഞ്ഞെടുപ്പു സ്ഥിരീകരിക്കാനും ബലഹീനനായ നമ്മുടെ തിരഞ്ഞെടുപ്പിനെ ആവര്‍ത്തിച്ച് ഉറപ്പിച്ച് അംഗീകരിക്കാനും ഇപ്പോഴിതാ നമ്മുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുമുള്ള അവസരവും നിലവിലുള്ള ഈ അസോസിയേഷനു ലഭിച്ചിരിക്കുകയാണ്. ഈ പ്രത്യേകതകള്‍ മറ്റ് അസോസിയേഷനുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയില്ല.
പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനാണ് 157/2006-ാം നമ്പര്‍ കല്‍പനപ്രകാരം സെപ്റ്റംബര്‍ 21-നു കൂടിയ അസോസിയേഷന്‍ യോഗത്തിന്‍റെ തുടര്‍ച്ചയായി ഇന്നു പരുമലയില്‍ യോഗം ചേരുന്നത്.
താരതമ്യേന പ്രായം കുറഞ്ഞ ഒരു മെത്രാപ്പോലീത്തായെ, കുന്നംകുളം മെത്രാസനത്തിന്‍റെ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ, ആ സ്ഥാനത്തേക്കു നാമനിര്‍ദ്ദേശം ചെയ്യുക വഴിയായി പരിശുദ്ധ സഭയുടെ വളര്‍ച്ചയുടെ മറ്റൊരു കാലഘട്ടത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
ഉന്നതശീര്‍ഷരായ സീനിയര്‍ മെത്രാപ്പോലീത്താമാര്‍ മാറിനിന്ന് ഈ വലിയ സ്ഥാനത്തേക്കു മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുക്കുന്നതിലൂടെ സഭാഭരണത്തിനു വ്യത്യസ്തമായ ഒരു ശൈലി രൂപീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ ശൈലി മാറ്റത്തിനും വ്യത്യസ്തമായ ദിശാബോധത്തിനും ഇന്നു സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലൂടെ തുടക്കം കുറിക്കുകയാണ്.
ഈ അസോസിയേഷന്‍റെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ്.

(മനോരമ, 2006 ഒക്ടോബര്‍ 12)

മലങ്കരസഭ: 1992 പരുമല അസോസിയേഷന്‍

മാര്‍ തിമോത്തിയോസ് നിയുക്ത കാതോലിക്കാ; ഫാ. പൗലൂസും ഫാ. ജേക്കബ് ചെറിയാനും മെത്രാന്‍ സ്ഥാനത്തേക്ക്

1992_association

പരുമല: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മലബാര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മേല്‍പട്ടസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ റാന്നി പെരുനാട് ബഥനി ആശ്രമം സുപ്പീരിയര്‍ ഫാ. പൗലൂസും പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അംഗം ഫാ. ജേക്കബ് ചെറിയാനും വിജയം നേടി.
മാര്‍ തീമോത്തിയോസിനെ നിയുക്ത കാതോലിക്കായായും ഫാ. പൗലൂസ്, ഫാ. ജേക്കബ് ചെറിയാന്‍ എന്നിവരെ നിയുക്ത മെത്രാന്മാരായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നെത്തിയ 2250 പ്രതിനിധികള്‍ സംബന്ധിച്ച അസോസിയേഷനില്‍ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്ത മൂന്നു പേരുള്‍പ്പെടെ മേല്‍പട്ടസ്ഥാനത്തേക്കു മത്സരരംഗത്തുണ്ടായിരുന്നത് ആറ് വൈദികരാണ്. ഇവരില്‍ മാനേജിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ച ഫാ. ജേക്കബ് ചെറിയാന്‍ വിജയിച്ചപ്പോള്‍ പൗലോസ് റമ്പാനും, ഫാ. വി. വറുഗീസും പരാജയപ്പെട്ടു. ഔദ്യോഗിക പിന്തുണയില്ലാതെ മത്സരിച്ച ഫാ. പൗലൂസ് (ബഥനി) വൈദികരുടെയും അല്‍മായരുടെയും ഏറ്റവും കൂടുതല്‍ വോട്ടുനേടി തിളക്കമേറിയ വിജയമാണു നേടിയത്. എപ്പിസ്കോപ്പസിയും ജനായത്തവും സമ്യക്കായി സമ്മേളിക്കുന്ന ഓര്‍ത്തഡോക്സ് സഭാ ഭരണസംവിധാനത്തിന്‍റെ കരുത്തു തെളിയിക്കുന്നതുമായി ആ വിജയം.
727 വൈദിക വോട്ടര്‍മാരില്‍ 594 പേരും 1928 അല്‍മായ പ്രതിനിധികളില്‍ 1656 പേരുമാണു വോട്ട് ചെയ്തത്. ഒരു സ്ഥാനാര്‍ത്ഥിക്കു വിജയിക്കുവാന്‍ വൈദിക വോട്ടുകളുടെയും അല്‍മായരുടെ വോട്ടുകളുടെയും 50% ലഭിക്കണമെന്ന ഭരണഘടനാവ്യവസ്ഥപ്രകാരം വിജയിക്കാന്‍ 298 വൈദികവോട്ടും 829 അല്‍മായ വോട്ടും വേണ്ടിയിരുന്നു. ഫാ. പൗലൂസിന് യഥാക്രമം 387 വൈദികവോട്ടും 1180 അല്‍മായ വോട്ടും ലഭിച്ചു. ഫാ. ജേക്കബ് ചെറിയാനു 375-ഉം, 1042-ഉം.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരില്‍ മൂന്നുപേര്‍ മത്സരത്തില്‍ നിന്നു പിന്‍വാങ്ങിയെങ്കിലും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ അവരുടെയും പേരുകള്‍ ബാലറ്റ് പേപ്പറിലുണ്ടായിരുന്നു. ഫാ. സി. എം. ഫിലിപ്പോസ്, ഫാ. പി. ഐ. ജോണ്‍, ഫാ. ജേക്കബ് വര്‍ഗീസ് എന്നിവരാണ് പിന്മാറിയത്. അവരുള്‍പ്പെടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ച വോട്ടുവിവരം വൈദികവോട്ട്, അല്‍മായവോട്ട് എന്നീ ക്രമത്തില്‍.
കെ. സി. ഗീവര്‍ഗീസ് റമ്പാന്‍ ശൂരനാട്, 115, 541, വി. പി. പൗലോസ് റമ്പാന്‍ കോഴിക്കോട് 247, 708, ഫാ. സി. എം. പിലിപ്പോസ് പുത്തന്‍കാവ് 8, 15, ഫാ. കെ. വി. ഗീവര്‍ഗീസ് കുടശ്ശനാട് 58, 89, ഫാ. പി. ഐ. ജോണ്‍ കൊട്ടാരക്കര 8, 23, ഫാ. വി. വര്‍ഗീസ് ചേപ്പാട് 281, 856, ഫാ. ജേക്കബ് വര്‍ഗീസ് റാന്നി 19, 32.
മലങ്കരസഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയോടെയാണു സഭാ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന അസോസിയേഷന്‍ യോഗത്തിനു തുടക്കം കുറിച്ചത്. പ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ ബാവായെയും മെത്രാപ്പോലീത്താമാരെയും സെമിനാരി ഓഡിറ്റോറിയത്തിലേക്കു ഘോഷയാത്രയായി ആനയിച്ചു.
വീഥിക്കിരുവശവും മുത്തുക്കുടകളുമേന്തി ഇടവക പ്രതിനിധികള്‍ അണിനിരന്നു. ഏറ്റവും മുന്നില്‍ മരക്കുരിശുമേന്തി അല്‍മായ ട്രസ്റ്റി പി. സി. ഏബ്രഹാമും വേദപുസ്തകവുമായി വൈദിക ട്രസ്റ്റി ഫാ. മത്തായി നൂറനാലും കാതോലിക്കേറ്റ് പതാകയുമേന്തി അസോസിയേഷന്‍ സെക്രട്ടറി എം. ടി. പോളും നീങ്ങി. പിന്നാലെ പതാകകളുമായി മാനേജിംഗ് കമ്മിറ്റിയംഗങ്ങളും വൈദികരും മെത്രാപ്പോലീത്താമാരും പരിശുദ്ധ കാതോലിക്കാ ബാവായും.
കാതോലിക്കേറ്റ് മംഗളഗാനവും ആചാരവെടികളും മുഴങ്ങവെ ബാവായും മെത്രാപ്പോലീത്തന്മാരും വേദിയിലെത്തി. പ്രാര്‍ത്ഥനയ്ക്കുശേഷം അസോസിയേഷന്‍ സെക്രട്ടറി എം. ടി. പോള്‍ യോഗത്തിന്‍റെ അജണ്ടയും നോട്ടീസ് കല്‍പ്പനയും ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ വേദപുസ്തകവും വായിച്ചു.
തുടര്‍ന്ന് പരിശുദ്ധ ബാവാ അദ്ധ്യക്ഷപ്രസംഗം നടത്തി. ബാവാ ചുമതലപ്പെടുത്തിയതനുസരിച്ച് അസിസ്റ്റന്‍റ് തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായാണു പ്രസംഗം വായിച്ചത്. പരുമല തിരുമേനിയുടെ തിരുശേഷിപ്പു സ്ഥിതിചെയ്യുന്ന പാവനസ്ഥലത്ത് അസോസിയേഷന്‍ കൂടുന്നതു ദൈവനിയോഗമായി കരുതുന്നുവെന്നു ബാവാ പറഞ്ഞു.
കല്‍മഷമില്ലാത്ത ഒരാട്ടിന്‍പറ്റമായും ദൈവസ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്ന ദൈവത്തിന്‍റെ ജനമായും നാം രൂപാന്തരം പ്രാപിക്കുന്നതിനു പരുമല തിരുമേനിയുടെ സന്നിധാനം നമുക്കു പ്രചോദനം നല്‍കട്ടെയെന്നു ബാവാ ആശംസിച്ചു.
അസോസിയേഷന്‍ അംഗങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അനുസ്മരിച്ചുകൊണ്ടു ബാവാ പറഞ്ഞു: മുളന്തുരുത്തി സുന്നഹദോസിന്‍റെ നിശ്ചയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ‘ജാതിയുടെ പൊതുവിലേക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കൈകാര്യകര്‍ത്താക്കളും ഭാരവാഹികളും നിങ്ങളാണ്.’
ആദിമസഭയില്‍ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക്, അതായതു സഭയുടെ മേല്‍പട്ടസ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നതിനു 120 പേരുള്ള ഒരു സംഘം കൂടി (അപ്പോസ്തോലപ്രവൃത്തികള്‍ 1:15). ഏകാഭിപ്രായപ്രകാരം ചീട്ടിട്ട് മത്ഥിയാസിനെ തെരഞ്ഞെടുത്തു. ഈ വേദഭാഗം ഓര്‍മ്മിപ്പിച്ചുകൊണ്ടു ദൈവം കാണിക്കുന്നവരെ കാണുവാനും ദൈവത്താല്‍ വിളിക്കപ്പെട്ടവരെ തെരഞ്ഞെടുക്കുവാനും നമുക്കു സംഗതി യാവട്ടെ എന്നു ബാവാ പറഞ്ഞു.
അദ്ധ്യക്ഷപ്രസംഗത്തിനുശേഷം തെരഞ്ഞെടുപ്പു നടപടി തുടങ്ങി. നിയുക്ത കാതോലിക്കായായി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ നാമനിര്‍ദ്ദേശം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിക്കുകയും അസോസിയേഷന്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത അദ്ദേഹത്തെ പിന്‍ഗാമിയായി പ്രഖ്യാപിക്കണമെന്നു ബാവായോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ബാവാ നിയുക്ത കാതോലിക്കായെ ഹാരാര്‍പ്പണം ചെയ്ത് ആശ്ലേഷിച്ചിട്ടു പറഞ്ഞു: “ബലഹീനനായ ഞാന്‍ ഭാഗ്യവാനാണ്. എന്‍റെ മുന്‍ഗാമിയുമുണ്ട്. എന്‍റെ പിന്‍ഗാമിയുമുണ്ട്.” സദസ്സ് ഹര്‍ഷാരവത്തോടെ ബാവായുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാഗതം ചെയ്യവെ ആചാരവെടികള്‍ മുഴങ്ങി.
അതിനുശേഷം മേല്‍പട്ടസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ക്രമീകരണങ്ങള്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഇ. ജെ. ജോണ്‍ വിശദീകരിച്ചു. തുടര്‍ന്ന് 24 ബൂത്തുകളിലായി പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി.
വോട്ടെടുപ്പിനുശേഷം നിയുക്ത കാതോലിക്കാ തോമസ് മാര്‍ തിമോത്തിയോസ്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ, തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ പ്രസംഗിച്ചു.
അമ്മേ എന്ന വാക്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ അടങ്ങുന്നു എന്ന ഹിന്ദു പുരാണത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടു സഭാമാതാവിനെ സ്നേഹിപ്പാനും തമ്മില്‍ തമ്മില്‍ സ്നേഹിപ്പാനും നിയുക്ത കാതോലിക്കാ ആഹ്വാനം ചെയ്തു.
പ്രാര്‍ത്ഥനയുടെ കരുത്തില്‍ ആശ്രയിച്ചു മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച അദ്ദേഹം ഉന്നതസ്ഥാനത്തേക്കു തന്നെ തെരഞ്ഞെടുത്തതിലുള്ള കൃതജ്ഞതയും അറിയിച്ചു.
മലങ്കരസഭയുടെയും സഭാപിതാക്കന്മാരുടെയും തേജസ്സുറ്റ പാരമ്പര്യം ഡോ. സാമുവല്‍ ചന്ദനപ്പള്ളി അനുസ്മരിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ ഊന്നിപ്പറഞ്ഞു.
നിയുക്ത കാതോലിക്കായും മെത്രാപ്പോലീത്തന്മാരും ഇന്നലെ വൈകിട്ട് ദേവലോകം അരമനയിലെത്തി വിശ്രമജീവിതം നയിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ബാവാ ഹാരാര്‍പ്പണം ചെയ്ത് അവരെ സ്വീകരിച്ചു.
പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനുമാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഫാ. പൗലൂസ് ഒ.ഐ.സി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കുടുംബാംഗമാണ്. കുറിച്ചി കോലത്തുകളത്തില്‍ കെ. കെ. ജോണിന്‍റെ പുത്രന്‍.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സഹോദരപൗത്രനും മലങ്കരസഭാഭാസുരന്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെ മാതുലന്‍റെ പ്രപൗത്രനുമായ ഫാ. പൗലൂസ് 24 വര്‍ഷമായി റാന്നി പെരുനാട് ബഥനി ആശ്രമാംഗവും ഇപ്പോള്‍ ആശ്രമം സുപ്പീരിയറുമാണ്. കുറിച്ചി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകാംഗവുമാണ്.
ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നു ഫിസിക്സില്‍ ബിരുദവും കല്‍ക്കട്ട ബിഷപ്സ് കോളജില്‍ നിന്നു ബി.ഡി. യും പാസ്സായി. ഇംഗ്ലണ്ടില്‍ വേദശാസ്ത്ര ഉപരിപഠനവും നടത്തിയിട്ടുണ്ട്.
അഖില മലങ്കര സന്യാസസമൂഹം ജനറല്‍ സെക്രട്ടറി, തിരുമൂലപുരം ബാലികാമഠം ഭരണസമിതിയംഗം, കുന്നംകുളം ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. മാനേജര്‍, പെരുനാട് എം.ടി.എം. ഹോസ്പിറ്റല്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു.
പ്രസിദ്ധ ധ്യാനഗുരുവും വേദശാസ്ത്ര ചിന്തകനും വാഗ്മിയുമായ റവ. ഡോ. ജേക്കബ് ചെറിയാന്‍ (43) പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അംഗമാണ്. ഇപ്പോള്‍ പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനും വൈസ് പ്രിന്‍സിപ്പലുമാണ്. കല്ലൂപ്പാറ ആറുവീടന്‍ കുടുംബശാഖയായ പള്ളിക്കല്‍ തെക്കുംതലവീട്ടില്‍ പരേതനായ ടി. ഒ. ചെറിയാന്‍റെയും കുഞ്ഞേലിയാമ്മയുടെയും ഇളയപുത്രന്‍. ജനനം 1949 ഓഗസ്റ്റ് 15. പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് കാലംചെയ്ത തോമ്മാ മാര്‍ ദീവന്നാസ്യോസിന്‍റെ പ്രേരണയില്‍ അദ്ദേഹം സ്ഥാപിച്ച മൗണ്ട് താബോര്‍ ദയറായില്‍ സന്യാസിയായി ചേര്‍ന്നത്. 1975 മെയ് 25-നു തോമ്മാ മാര്‍ ദീവന്നാസ്യോസില്‍ നിന്നു ശെമ്മാശുപട്ടവും, 1976 ഫെബ്രുവരി എട്ടിനു തോമസ് മാര്‍ തിമോത്തിയോസില്‍ നിന്നു കശ്ശീശാപട്ടവും സ്വീകരിച്ചു.
താബോര്‍ സമൂഹത്തിന്‍റെ തൃശ്ശിനാപ്പള്ളി മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ ത്തിക്കുമ്പോള്‍ തൃശ്ശിനാപ്പള്ളി ജമാല്‍ മുഹമ്മദ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. യും എം.എ. യും പാസ്സായി. തുടര്‍ന്ന് പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ നിന്നു ബി.എഡും കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എഡും. ഇംഗ്ലീഷ് ബോധനത്തിന്‍റെ നവീകരണത്തെപ്പറ്റി നടത്തിയ ഗവേഷണത്തിനു കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി., വേദശാസ്ത്രത്തില്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബി.ഡി., കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു പ്രൈവറ്റായി ഫിലോസഫിയിലും എം.എ. പാസ്സായി. ഇപ്പോള്‍ പ്രൈവറ്റായി എം.എ. മലയാളം പഠിക്കുന്നു. തിരുവചന പ്രഭാഷണങ്ങള്‍, ധ്യാനപീഠത്തില്‍ എന്നീ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.
കല്ലൂപ്പാറ സെന്‍റ് സ്റ്റീഫന്‍സ് പള്ളി ഇടവകാംഗമാണ്. 1977 മുതല്‍ തിരുവനന്തപുരം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ അസി. വികാരിയായും പ്രവര്‍ത്തിക്കുന്നു.

മലങ്കരസഭ: 1966-ലെ മെത്രാന്‍ വാഴ്ച (24-08-1966)

kolenchery_bishop_consecration

ലക്ഷം കണ്ണുകള്‍ ദര്‍ശിച്ച ഭക്തിനിര്‍ഭരമായ
മെത്രാന്‍ സ്ഥാനാഭിഷേകം

സ്റ്റാഫ് പ്രതിനിധി

കോലഞ്ചേരി, ഓഗസ്റ്റ് 24: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയില്‍ പരിപൂര്‍ണ്ണ സമാധാനം പുനസ്ഥാപിച്ചശേഷം ഇദംപ്രഥമമായി ഇന്നിവിടെ വച്ചു നടത്തപ്പെട്ട അത്യന്തം ഹൃദയാവര്‍ജ്ജകവും ഭക്തിനിര്‍ഭരവുമായ മെത്രാന്‍ സ്ഥാനാഭിഷേക ചടങ്ങില്‍വച്ചു കെ. ഫീലിപ്പോസ് റമ്പാന്‍, എന്‍. എ. യോഹന്നാന്‍ റമ്പാന്‍, സി. റ്റി. തോമസ് റമ്പാന്‍ എന്നീ മൂന്നു പ്രമുഖ വൈദികര്‍ക്കു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി യഥാക്രമം തിയോഫിലോസ്, സേവേറിയോസ്, തീമോത്തിയോസ് എന്നീ പേരുകള്‍ നല്‍കി അവരെ മേല്‍പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഇതോടുകൂടി മലങ്കരസഭയില്‍ മെത്രാന്മാരുടെ എണ്ണം 18 ആയി വര്‍ദ്ധിച്ചു.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ മുന്‍വശത്ത് അതിമനോഹരമായി സംവിധാനം ചെയ്ത അതിഗംഭീരമായ താല്‍ക്കാലിക ദേവാലയത്തില്‍ നടന്ന സുദീര്‍ഘമായ ശുശ്രൂഷകളില്‍ അനുപമമായ അച്ചടക്കത്തോടും സഭയുടെ പുരോഗതിയിലുള്ള സന്തോഷത്തോടും കൂടിയാണ് അര ലക്ഷം ജനങ്ങള്‍ സംബന്ധിച്ചത്.
വളര്‍ന്നുകൊണ്ടിരിക്കുന്ന കോലഞ്ചേരി, ആദ്ധ്യാത്മികചൈതന്യം ഓളംവെട്ടുന്ന ഒരുത്സവത്തിന്‍റെ പരിവേഷമണിഞ്ഞു ചടങ്ങുകള്‍ക്ക് എല്ലാവിധത്തിലും യോജിച്ച അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ അമേരിക്കയില്‍ പര്യടനം നടത്തുന്ന അങ്കമാലി ഇടവകയുടെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയൊഴിച്ചുള്ള സഭയിലെ എല്ലാ തിരുമേനിമാരും വ. ദി. ശ്രീ. അപ്രേം റമ്പാന്‍, മാടപ്പാട്ടു യാക്കോബ് റമ്പാന്‍, തുകലന്‍ പൗലോ റമ്പാന്‍, പ്രമുഖ വൈദികര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും റോമന്‍ കത്തോലിക്കാസഭയിലെ ചില വൈദികരും ചരിത്രം സൃഷ്ടിച്ച ഈ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു.
ശുശ്രൂഷകള്‍
പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ആരംഭിച്ച വി. കുര്‍ബാന മദ്ധ്യേയാണു മേല്‍പ്പട്ടസ്ഥാനാഭിഷേകം നടത്തപ്പെട്ടത്. കൃത്യം 9.30 ന് ആരംഭിച്ച ശുശ്രൂഷകള്‍ 12 മണിക്ക് അവസാനിച്ചു. കാതോലിക്കാബാവാ തിരുമേനിയെ തോമ്മാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ പീലക്സിനോസ്, ദാനിയേല്‍ മാര്‍ പീലക്സിനോസ്, മാത്യൂസ് മാര്‍ അത്താനാസ്യോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനിമാരും വ. ദി. ശ്രീമാന്മാരായ ഏബ്രഹാം കോനാട്ട്, കോരുത് മല്‍പ്പാന്‍, എം. വി. ജോര്‍ജ്ജ്, റ്റി. ജെ. ജോഷ്വാ, കെ. എം. അലക്സാണ്ടര്‍ എന്നീ വൈദികരും ശുശ്രൂഷകളില്‍ സഹായിച്ചുകൊണ്ടിരുന്നു. മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിനു മുമ്പ് മേല്‍പ്പട്ടക്കാരന്‍റെ ചുമതലകളെപ്പറ്റി നിരണം ഇടവകയുടെ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനി ഒരു ലഘുപ്രസംഗം ചെയ്തു. ബലി അര്‍പ്പിക്കുക, പാപം മോചിക്കുക, ജനങ്ങളെ പഠിപ്പിച്ചു സത്യവിശ്വാസത്തില്‍ നിലനിറുത്തുക, പള്ളികള്‍ കൂദാശ ചെയ്യുക, പട്ടക്കാരെയും ശെമ്മാശന്മാരെയും വാഴിക്കുക, സഭാംഗങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കുക, സുവിശേഷവേല മൂലം സഭയെ വര്‍ദ്ധിപ്പിക്കുക, ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്മാരായി ജീവിക്കുക മുതലായവയാണ് ഒരു മേല്‍പ്പട്ടക്കാരന്‍റെ കര്‍ത്തവ്യങ്ങളെന്നു ദീവന്നാസ്യോസ് തിരുമേനി അനുസ്മരിപ്പിച്ചു. പ്രസംഗത്തെ തുടര്‍ന്ന് സ്ഥാനാഭിഷേകത്തിന്‍റെ പ്രഥമ ശുശ്രൂഷ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികള്‍ കാപ്പയൊഴികെ പട്ടക്കാര്‍ക്കുള്ള സ്ഥാനവസ്ത്രങ്ങളും തലയില്‍ മൂടുപടവും ധരിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ പിടിച്ചുനിറുത്തി. ശുശ്രൂഷ ആരംഭിച്ചു കഴിഞ്ഞു വൈദികര്‍ ഗാനങ്ങള്‍ ആലപിക്കുകയും ഇടയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ മേല്പട്ടക്കാര്‍ മാറിമാറി വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അനന്തരം സ്ഥാനാര്‍ത്ഥികളുടെ ശിരസ്സിന്മേല്‍ വേദപുസ്തകം വച്ചു വായിക്കുകയുണ്ടായി. തുടര്‍ന്നു സ്ഥാനാര്‍ത്ഥികള്‍ സഭയോടുള്ള ഉത്തരവാദിത്വവും കൂറും അഭംഗം പാലിക്കുമെന്നും സത്യവിശ്വാസത്തില്‍ തുടരുമെന്നും പ്രഖ്യാപനം ചെയ്യുന്ന പ്രതിജ്ഞ വായിക്കുകയും അതില്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.
രണ്ടാം ഘട്ടം
പത്തര മണിയോടു കൂടി ശുശ്രൂഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ രണ്ടാംഘട്ടത്തിലേക്കു കടന്നു. സ്ഥാനാര്‍ത്ഥികള്‍ മുട്ടുകുത്തി കിഴക്കോട്ടഭിമുഖമായി നിലകൊണ്ടിരുന്നു. പ്രത്യേക പ്രാര്‍ത്ഥനകള്‍ കഴിഞ്ഞു പ. കാതോലിക്കാ ബാവാ തിരുമേനി ഓരോരുത്തരുടേയും ശിരസ്സുകളില്‍ കൈകള്‍ ആവസിപ്പിച്ചു പരിശുദ്ധാത്മശക്തി പകര്‍ന്നുകൊടുത്ത രംഗം നിറഞ്ഞ സദസ്സു നിര്‍ന്നിമേഷരായി വീക്ഷിക്കുന്നുണ്ടായിരുന്നു. ഈ രംഗത്തിന്‍റെ പ്രാധാന്യം പള്ളിമണി, വെടി, പടക്കം എന്നിവ ദുഗന്തങ്ങളില്‍ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. കൈവെയ്പിനുശേഷം ഓരോരുത്തര്‍ക്കും പേരു നല്‍കി. “മാര്‍ പത്രോസ് പൗലൂസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള പ. ദേവാലയത്തില്‍ വച്ചു സത്യവിശ്വാസികള്‍ക്കായി സ്ഥാനാഭിഷേകം നല്‍കുന്നു” എന്നു പറഞ്ഞശേഷമാണു പുതിയ മെത്രാന്മാരുടെ പേരു പ്രഖ്യാപനം ചെയ്തത്. സംജ്ഞാദാനത്തിനുശേഷം വസ്ത്രങ്ങള്‍ നല്‍കാന്‍ അവരെ ഓരോരുത്തരെയും കസേരയില്‍ ഇരുത്തി. “ഈ സ്ഥാനത്തിന് ഈ ആള്‍ യോഗ്യന്‍” എന്നര്‍ത്ഥമുള്ള ഓക്സിയോസ് എന്നു മൂന്നു പ്രാവശ്യം വീതം ഉച്ചത്തില്‍ എല്ലാവരും പ്രസ്താവിച്ചു. ഈ സമയം അഭിനവ മെത്രാന്മാര്‍ സ്ലീബാ ഉയര്‍ത്തി ജനങ്ങളെ ആശീര്‍വദിക്കുകയും ഉയര്‍ത്തപ്പെട്ട നിലയില്‍ നിന്നുകൊണ്ട് ഏവന്‍ഗേലിയോന്‍ വായിക്കുകയും ചെയ്തു.
കല്‍പന വായന
പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം തിരുമേനിമാര്‍ എല്ലാവരും ചേര്‍ന്ന് അംശവടി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനി, പ. പാത്രിയര്‍ക്കീസുബാവാ തിരുമേനി സ്ഥാനാഭിഷേകം സംബന്ധിച്ച് അയച്ചുകൊടുത്തിട്ടുള്ള കല്‍പന വായിച്ചു. ഈ സ്ഥാനാഭിഷേകത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും സ്ഥാനാഭിഷേകം മലങ്കരസഭയുടെ വികസനത്തിന്‍റെ ലക്ഷണമാണെന്നും പാത്രിയര്‍ക്കീസുബാവാ തിരുമേനിയുടെ കല്‍പനയില്‍ എടുത്തു പറഞ്ഞിരുന്നു. അനന്തരം മാര്‍ സേവേറിയോസ് തിരുമേനി വി. കുര്‍ബാന ചൊല്ലി പൂര്‍ത്തിയാക്കുകയും ബാവാതിരുമേനിയും അഭിവന്ദ്യ മെത്രാന്മാരും ചേര്‍ന്നു ജനക്കൂട്ടത്തെ ആശീര്‍വദിക്കുകയും ബാവാതിരുമേനി പുതിയ മെത്രാന്മാര്‍ സഭയെ പരിപോഷിപ്പിക്കുന്നവരും സഭയോട് സ്നേഹമുള്ളവരും ആയിരിക്കട്ടെ എന്നാശംസിക്കുകയും പാത്രിയര്‍ക്കീസുബാവാ തിരുമേനി സസന്തോഷം ഒരു കല്‍പന അയച്ചതിലുള്ള സംതൃപ്തി അറിയിക്കുകയും ഉണ്ടായി. കൃത്യം 12.15 ന് മെത്രാഭിഷേക ശുശ്രൂഷ സമംഗളം സമാപിച്ചു. പരിപാടി അഖിലേന്ത്യാ റേഡിയോ റിക്കാര്‍ഡു ചെയ്തു.
സജ്ജീകരണം
മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനാഭിഷേകം സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള എല്ലാ ക്രമീകരണങ്ങളെയും വെല്ലുന്ന തരത്തിലുള്ള സജ്ജീകരണങ്ങളായിരുന്നു കോലഞ്ചേരിയിലേത്. വിശാലമായ പന്തലും സൗകര്യപ്രദമായ താല്‍ക്കാലിക മദ്ബഹായും, ആലക്തിക ദീപങ്ങളുടെ കിരണങ്ങള്‍ തിരുമേനിമാരുടെയും മറ്റും വര്‍ണ്ണപ്പകിട്ടേറിയ വസ്ത്രങ്ങളില്‍ തട്ടി പന്തലാകമാനം പ്രകാശധാര പ്രവഹിപ്പിക്കുന്നുണ്ടായിരുന്നു. വെണ്മയേറിയ തോരണങ്ങളാല്‍ പന്തലിന്‍റെ അകം അലങ്കരിച്ചിരുന്നു. കാറ്റടിച്ചപ്പോള്‍ വെള്ളത്തോരണങ്ങള്‍ വെള്ളപ്രാക്കളെപ്പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. മദ്ബഹായ്ക്കടുത്ത് ഇരുനൂറോളം വൈദികര്‍, അതിനു പിമ്പിലായി 100 രൂപയുടെയും 10 രൂപയുടെയും 5 രൂപയുടെയും ടിക്കറ്റെടുത്തവര്‍, ടിക്കറ്റെടുക്കാത്തവര്‍ എന്ന ക്രമത്തിലായിരുന്നു ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പന്തലിന്‍റെ മുക്കാല്‍ ഭാഗത്തും പാസ്സെടുക്കാത്തവര്‍ക്കു സൗകര്യമായിരുന്നു ശുശ്രൂഷകള്‍ കാണാന്‍ കഴിഞ്ഞു. നൂറു വയസ്സു വരെ പ്രായം തോന്നിക്കുന്ന സ്ത്രീപുരുഷന്മാരും രണ്ടും മൂന്നും മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും യാതൊരപശബ്ദവും ഉണ്ടാക്കാതെ ചടങ്ങുകളില്‍ സംബന്ധിച്ചതു പലരുടെയും ശ്രദ്ധയ്ക്കു പ്രത്യേകം വിഷയമായി. പന്തലിന്‍റെ പിന്‍ഭാഗത്തും ഇരുവശങ്ങളിലും ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. കോലഞ്ചേരി കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. വി. എം. ഗീവറുഗീസിന്‍റെ നേതൃത്വത്തിലുള്ള വോളന്‍റിയര്‍മാര്‍ തികച്ചും സ്തുത്യര്‍ഹമായ ക്രമപരിപാലന നടപടികളാണു നിര്‍വ്വഹിച്ചത്. അതിഥികള്‍ക്കു സദ്യയും പായസവും നല്‍കുന്നതിലും സംഘാടകര്‍ അഭിനന്ദനീയമാംവിധം വിജയിച്ചു.
“ചടങ്ങുകള്‍ എല്ലാം വളരെ ഭംഗിയായി കഴിഞ്ഞു” എന്ന വാക്കുകളായിരുന്നു എല്ലാവര്‍ക്കും പറയുവാനുണ്ടായിരുന്നത്.

kolenchery_bishop_consecration_1

അഭിനവ മെത്രാന്മാര്‍ ക്രൈസ്തവസഭയുടെ പൊതുസ്വത്ത്

സ്റ്റാഫ് പ്രതിനിധി

കോലഞ്ചേരി, ഓഗസ്റ്റ് 24: ക്രൈസ്തവ സാഹോദര്യത്തിന്‍റെ പ്രതീകമാണ് കോലഞ്ചേരിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് എറണാകുളം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് പാറേക്കാട്ടില്‍ തിരുമേനി പ്രസ്താവിച്ചിരിക്കുന്നു. ഇന്ന് അഭിഷേകം ചെയ്യപ്പെട്ട മെത്രാന്മാര്‍ കേരള ക്രൈസ്തവസഭയുടെ തന്നെ മെത്രാന്മാരാണെന്നു റ്റി. ബി. ബഞ്ചമിന്‍ തിരുമേനി കൂട്ടിച്ചേര്‍ത്തു.
അഭിനവ മെത്രാന്മാരെ അനുമോദിക്കാന്‍ ഇന്നു സായാഹ്നത്തില്‍ ഇവിടെ കേരളത്തിലെ ഏറ്റവും വലിയ ടെമ്പററി കത്തീഡ്രലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു തിരുമേനിമാര്‍. അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നവരും അനുമോദനങ്ങള്‍ക്കു മറുപടി നല്‍കിയവരുമെല്ലാം എക്യുമെനിസത്തെപ്പറ്റിയാണ് ഊന്നിപ്പറഞ്ഞത്. സദസ്സും എക്യുമെനിസത്തിനനുരൂപമായ പ്രാതിനിധ്യമുള്ളതായിരുന്നു.
പ. പാത്രിയര്‍ക്കീസു ബാവായുടെ മലങ്കര സന്ദര്‍ശനത്തിനും സഭാസമാധാനത്തിനും ശേഷമുള്ള ആദ്യത്തെ മെത്രാഭിഷേകമെന്ന നിലയില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇന്നിവിടെ നടന്നതെന്നു പ. കാതോലിക്കാ ബാവാതിരുമേനി അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ മൂന്നുപേരെ മാത്രം വാഴിച്ചതില്‍ തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ലെന്നു തിരുമേനി പറഞ്ഞു.
വളര്‍ന്നുകൊണ്ടിരിക്കുന്ന സഭയ്ക്കു കൂടുതല്‍ ദൈവദാസന്മാരെ ആവശ്യമാണ്. ദൈവഹിതമനുസരിച്ച് ഇനി രണ്ടോ അതില്‍ കൂടുതലോ മേല്‍പ്പട്ടക്കാരെ വാഴിക്കേണ്ടി വരും.
അഭിനന്ദനം
മെത്രാഭിഷേകച്ചടങ്ങുകളില്‍ ഒരു പുതിയ അദ്ധ്യായം തുന്നിച്ചേര്‍ത്ത കണ്ടനാടു ഭദ്രാസനത്തെയും വിശേഷിച്ചു കോലഞ്ചേരി ഇടവകക്കാരെയും അഭിനന്ദിക്കാനും ബാവാതിരുമേനി ഈ അവസരം വിനിയോഗിച്ചു. സമ്പന്നന്‍ ദരിദ്രനെ സഹായിക്കുന്നതിന്‍റെ ഉദാഹരണമാണ് കോലഞ്ചേരിയില്‍ കാണുന്നതെന്നു തിരുമേനി പറഞ്ഞു. തികഞ്ഞ ഐക്യമാണിവിടെ കാണുന്നത്. ഇവിടെ ഉയര്‍ന്ന കോളജുകള്‍, സ്കൂളുകള്‍, മെഡിക്കല്‍ മിഷന്‍ എന്നിവ ഇതിന്‍റെ സാക്ഷ്യപത്രമാണെന്നും തിരുമേനി പ്രസ്താവിച്ചു.
മേല്‍പ്പട്ടക്കാരുടെ കടമകളെക്കുറിച്ചാണു ഡോ. പാറേക്കാട്ടില്‍ തിരുമേനി പ്രധാനമായും സംസാരിച്ചത്. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരെ കൂടാതെ സഭയില്‍ യാതൊന്നും പാടില്ല എന്ന് ആര്‍ച്ചുബിഷപ്പ് തിരുമേനി പറഞ്ഞു. മെത്രാന്മാരോടുകൂടെ നില്‍ക്കുന്നവര്‍ ക്രിസ്തുസഭയോടു കൂടി നില്‍ക്കുന്നവരാണെന്ന് അന്ത്യോക്യയില്‍ വാണ ഇഗ്നേഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാലു കാര്യങ്ങള്‍
മെത്രാന്മാര്‍ നാലു കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണമെന്നാണ് ഇഗ്നേഷ്യസ് പറഞ്ഞിട്ടുള്ളത്. 1) ആദ്ധ്യാത്മികവും ഭൗതികവുമായ മേല്‍നോട്ടം. 2) വിശ്വാസസംബന്ധമായ അഗ്നിപരീക്ഷണങ്ങളെ അചഞ്ചലമായി നേരിടുക. 3) ശാന്തതയോടെ വര്‍ത്തിക്കുക. എല്ലാ മുറിവിനും ഒരേ തരം ആശ്വാസമല്ല നല്‍കേണ്ടത്. 4) ആരെയും അവഗണിക്കാതിരിക്കുക. അവശരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.
കോലഞ്ചേരിയിലെ ഈ സമ്മേളനം ക്രൈസ്തവ സാഹോദര്യത്തിന്‍റെ പ്രതീകമാണെന്നും, ആര്‍ച്ചുബിഷപ്പ് തിരുമേനി പറഞ്ഞു. വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ ഇവിടെ സമ്മേളിച്ചിട്ടുണ്ട്. നാം ഒരേ മാംസത്തില്‍ നിന്നു മാംസവും രക്തത്തില്‍ നിന്നു രക്തവുമാണ്. ഈ അടിസ്ഥാന ഐക്യത്തിന്‍റെ ആണിക്കല്ലാണ് ഇവിടെ കാണുന്നത്. ഈ സാഹോദര്യം പൂര്‍വാധികം ശക്തിപ്പെടാന്‍ ഇത്തരം അവസരങ്ങള്‍ കൂടുതലായുണ്ടാകട്ടെ.
ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയെ, ഫാ. കെ. ഫിലിപ്പോസ് ആയിരുന്ന കാലം മുതല്‍ പരിചയമുണ്ട്. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ, അദ്ദേഹം ഒരു മെത്രാനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടായി. മറ്റു രണ്ടു പേരുമായി പരിചയപ്പെട്ടവര്‍ക്കും അങ്ങനെ തോന്നിയിരിക്കാം എന്നും ആര്‍ച്ചുബിഷപ്പ് തിരുമേനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സുവിശേഷത്തിന്‍റെ വെളിച്ചം കൊണ്ടുവന്നതും 19 നൂറ്റാണ്ടുകളിലൂടെ ഇന്നുവരെ ആ ദീപം കെടാതെ സൂക്ഷിച്ചതും മലങ്കരസഭയാണെന്നു റ്റി. ബി. ബഞ്ചമിന്‍ തിരുമേനി വിശേഷിപ്പിച്ചു. വിദേശ മിഷനറിമാരുടെ വരവിനുശേഷം ഇടക്കാലത്തു സഭയ്ക്കു നഷ്ടപ്പെട്ട ഐക്യവും സമാധാനവും അടുത്ത കാലത്തു പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് അതിനുണ്ടായ നാനാവിധ അഭിവൃദ്ധിയില്‍ ക്രൈസ്തവരാകെ അഭിമാനം കൊള്ളുന്നു. എക്യുമെനിസത്തിന്‍റെ ഈ യുഗത്തില്‍ അഭിഷിക്തരായ മൂന്നുപേരും ക്രൈസ്തവസഭയുടെ ആകമാനം മെത്രാന്മാരാണ് എന്നും ബഞ്ചമിന്‍ തിരുമേനി പറഞ്ഞു.
സവിശേഷത
മൂന്നു മെത്രാന്മാരെയും കേന്ദ്രമന്ത്രി ശ്രീ. എ. എം. തോമസ് അഭിനന്ദിച്ചു. പാണ്ഡിത്യത്തിന്‍റെ പ്രതീകങ്ങളാണെങ്കിലും മല്‍പ്പാനച്ചന്മാര്‍ മെത്രാന്മാരാകുന്നത് അപൂര്‍വമാണ്. യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി ആചാരാനുഷ്ഠാനങ്ങളില്‍ എരിവുള്ള മല്‍പ്പാനായിരുന്നു. തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി റമ്പാനെന്ന നിലയില്‍ പ്രശസ്തി നേടിയതോടൊപ്പം അദ്ധ്യാപക ശ്രേഷ്ഠനുമായിരുന്നു.
താന്‍ സ്വപ്നം കാണുന്ന സുറിയാനി സഭയിലെ മേല്‍പ്പട്ടക്കാരനാണ് കെ. ഫിലിപ്പോസ് എന്നു മുമ്പുതന്നെ തന്‍റെ മനസ്സില്‍ തോന്നിയിരുന്നുവെന്ന് ശ്രീ. തോമസ് പറഞ്ഞു. വിദേശരാജ്യങ്ങളിലെ സഭകള്‍ക്കെല്ലാം ഫാ. ഫിലിപ്പോസിനെ നന്നായറിയാം. താങ്കള്‍ ഏതു സഭാവിഭാഗത്തില്‍ പെട്ടയാളാണെന്ന് അവര്‍ ചോദിക്കുമ്പോള്‍ ഫാ. ഫിലിപ്പോസിന്‍റെ സഭയിലെ അംഗമാണ് എന്നു പറഞ്ഞാല്‍ എളുപ്പമായി എന്നു തോന്നിയിട്ടുണ്ട്. 1961-ല്‍ ഡല്‍ഹിയില്‍, സഭകളുടെ അഖിലലോക കൗണ്‍സില്‍ യോഗത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന വേഷങ്ങളോടെ സംബന്ധിച്ച ഫാ. ഫിലിപ്പോസ് ഒരു ആര്‍ച്ചുബിഷപ്പോ കുറഞ്ഞപക്ഷം ഒരു ബിഷപ്പോ ആണെന്ന് ആ നാട്ടുകാര്‍ ധരിച്ചുവെന്നും ശ്രീ. തോമസ് വെളിപ്പെടുത്തി.
മതസഹിഷ്ണുത
മറ്റു പല രാജ്യങ്ങളിലും പിന്നോക്കമാണെങ്കിലും മതസഹിഷ്ണുതയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നു ശ്രീ കളത്തില്‍ വേലായുധന്‍ നായര്‍ പറഞ്ഞു. ഭൗതികനേട്ടങ്ങള്‍ വര്‍ദ്ധിച്ച ഇക്കാലത്തു മതമേലദ്ധ്യക്ഷന്മാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നദ്ദേഹം അനുസ്മരിപ്പിച്ചു.
അഭിനവ മെത്രാന്മാര്‍ക്കുവേണ്ടി ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി മറുപടി പറഞ്ഞു. സഭാസമാധാനത്തിനു കാരണക്കാരനായ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയെ “അതീവ കൃതജ്ഞത”യോടെ സ്മരിച്ചുകൊണ്ടാണ് തിരുമേനി പ്രസംഗമാരംഭിച്ചത്. ഈ ഐക്യം നിലനിര്‍ത്താനുള്ള കടമ എല്ലാവര്‍ക്കുമുണ്ടെന്നു തിരുമേനി ഊന്നിപ്പറഞ്ഞു. സഭാംഗങ്ങള്‍ ഏവരുടേയും ഏകാഗ്രമായ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. സങ്കുചിത മനഃസ്ഥിതിയും കിടമത്സരവും ചേരിതിരിവും ഒഴിവാക്കണം. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ യുഗമാണിത്. മലങ്കരസഭയ്ക്ക് ഈ രംഗത്തു ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയണം.
“ഞങ്ങള്‍ ഇന്നു നല്‍കിയ പ്രതിജ്ഞ അഭംഗം പാലിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. മേലദ്ധ്യക്ഷന്മാരുടെയും സഭാംഗങ്ങളുടെയും പ്രോത്സാഹനം നിര്‍ലോഭം ലഭിക്കുന്നതനുസരിച്ചായിരിക്കും ഞങ്ങളുടെ വിജയസാദ്ധ്യത. എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നും തിരുമേനി പറഞ്ഞു.
സഭയുടെ സ്വത്ത്
കണ്ടനാട് ഇടവകയുടെ പൗലൂസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായാണു സ്വാഗതമാശംസിച്ചത്. സഭയില്‍ സമാധാനം കൈവന്നതിനുശേഷം ഇവിടെ പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ തിരുമേനി ദൈവത്തെ സ്തുതിച്ചു. മുമ്പ് ഓരോ ഭദ്രാസനവും തനിച്ച് അവരുടെ മെത്രാനെ വാഴിക്കുകയായിരുന്നു. ഇന്നു വാഴിക്കപ്പെട്ടവരാകട്ടെ, സഭയുടെ പൊതുസ്വത്താണ്. കോലഞ്ചേരിയില്‍ വച്ച് മെത്രാഭിഷേകം നടത്താന്‍ അനുവദിച്ചതിലൂടെ സഭാനേതൃത്വം കാട്ടിയ സൗഹൃദത്തെയും ഇടവകജനങ്ങള്‍ കാണിച്ച താല്‍പ്പര്യത്തെയും തിരുമേനി അഭിനന്ദിച്ചു. ശ്രീ. പി. എം. പൈലിപ്പിള്ള കൃതജ്ഞത പറഞ്ഞു.
പൂത്തൃക്ക പഞ്ചായത്തിനുവേണ്ടി (മെത്രാഭിഷേകം നടന്നത് പൂത്തൃക്ക പഞ്ചായത്ത് മേഖലയിലാണ്) വൈസ് പ്രസിഡന്‍റ് ശ്രീ. പി. റ്റി. നാരായണന്‍ നമ്പൂതിരി മംഗളപത്രം വായിച്ചു. കാസ്കറ്റില്‍ അടക്കം ചെയ്ത മംഗളപത്രം പഞ്ചായത്തു പ്രസിഡന്‍റ് ശ്രീ. പൈലിപ്പിള്ളയും ശ്രീ. നമ്പൂതിരിയും മൂന്നു മെത്രാന്മാര്‍ക്കും സമര്‍പ്പിച്ചു.
നേരത്തെ, സമുദായ സെക്രട്ടറി ശ്രീ പി. സി. ഏബ്രഹാം മൂന്നു തിരുമേനിമാരെയും ഹാരാര്‍പ്പണം ചെയ്തു. അദ്ധ്യക്ഷവേദിയില്‍ ഉപവിഷ്ടരായിരുന്ന മറ്റു തിരുമേനിമാരെ, വൈദികട്രസ്റ്റി വെരി. റവ. റ്റി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ, കോനാട്ട് ഏബ്രഹാം മല്‍പ്പാന്‍, ശ്രീ. എന്‍. പി. വറുഗീസ് തുടങ്ങിയവര്‍ ഹാരമണിയിച്ചു. സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ചര്‍ച്ച്, സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂള്‍, ട്രെയിനിംഗ് സ്കൂള്‍, സെന്‍റ് പീറ്റേഴ്സ് കോളജ് എന്നിവയ്ക്കുവേണ്ടിയും ഹാരാര്‍പ്പണം നടന്നു.
സന്ദേശങ്ങള്‍
അഭിനവ മെത്രാന്മാരെ അനുമോദിച്ചുകൊണ്ടു കേരളത്തിനകത്തും പുറത്തുനിന്നും ലഭിച്ച സന്ദേശങ്ങളില്‍ ചിലത് റവ. ഫാ. റ്റി. ജെ. ജോഷ്വ വായിച്ചു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സിലെ എന്‍.സി.സി. കേഡറ്റുകളും സ്റ്റാഫും വിദ്യാര്‍ത്ഥിനികളുമാണു പന്തലിലെയും മറ്റും ക്രമീകരണങ്ങള്‍ പ്രശംസനീയമായ നിലയില്‍ നിര്‍വഹിച്ചത്.
കോലഞ്ചേരിയില്‍ നിന്നു കോട്ടയത്തേയ്ക്കുള്ള യാത്രാമദ്ധ്യേ വാളകം സെന്‍റ് സ്റ്റീഫന്‍സ് ഹൈസ്കൂളും നട്ടാശ്ശേരി സെന്‍റ് തോമസ് പള്ളിഇടവകയും നീലിമംഗലത്തു വച്ചു നാട്ടുകാരും സ്വീകരണങ്ങള്‍ നല്‍കി.
സന്ദേശങ്ങള്‍ അയച്ച തിരുമേനിമാരുടെയും മറ്റും പേരുവിവരം ചുവടെ ചേര്‍ക്കുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പാ, എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് അഥനഗോറസ്, കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ഡോ. മൈക്കള്‍ റാംസെ, റൂമേനിയന്‍ പാത്രിയര്‍ക്കീസ് ജസ്റ്റീനിയന്‍, അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കോസ് വസ്ക്കന്‍ ഒന്നാമന്‍, ബെറൂദ്ദിലെ അര്‍മ്മീനിയന്‍ കാതോലിക്കോസ് കൊറീന്‍, അമേരിക്കയിലെ ഗ്രീക്ക് ആര്‍ച്ചുബിഷപ്പ് ഇക്കോവസ്, സാന്‍ഫ്രാന്‍സിസ്ക്കോയിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ് ജോണ്‍, ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഗ്രാഷ്യസ്, ബോംബെ അസിസ്റ്റന്‍റ് ബിഷപ്പ് ഗോമസ്, ഇന്ത്യയുടെ മെത്രാപ്പോലീത്താ ലക്ദാസഡിമെല്‍, ബിഷപ്പ് സാദിക് നാഗ്പൂര്‍, ബിഷപ്പ് ന്യൂബിഗിന്‍ മദ്രാസ്, ബിഷപ്പ് ഒലിവര്‍ടോംകിന്‍സ് ബ്രിസ്റ്റള്‍, ഡോ. വിസര്‍ട്ട് ഹൂഫ്റ്റ്, സഭകളുടെ ലോകകൗണ്‍സില്‍ മുന്‍ സെക്രട്ടറി ഡോ. കാഴ്സന്‍ ബ്ലേക്ക്, സഭകളുടെ ലോക കൗണ്‍സില്‍ സെക്രട്ടറി, പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, ബിഷപ്പ് അലക്സാണ്ടര്‍ മാര്‍ തെയോഫിലോസ്, ഡോ. മാത്യൂസ് മാര്‍ അത്താനാസ്യോസ്, പ്രസിഡന്‍റ് നാഥന്‍ പുസി ഹാര്‍വാര്‍ഡ് സര്‍വകലാശാല, കര്‍ദ്ദിനാള്‍ ബിയ വത്തിക്കാന്‍, ബിഷപ്പ് വില്ലി ബ്രാന്‍ഡ്സ് വത്തിക്കാന്‍, വത്തിക്കാനിലെ ക്രിസ്ത്യന്‍ ഐക്യവകുപ്പ് സ്റ്റാഫ് മുഴുവന്‍, അര്‍മ്മീനിയന്‍ ബിഷപ്പ് സര്‍സിസിയാന്‍, ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് ഡോ. മാത്യു കാവുകാട്ട്.
പുതിയ മെത്രാന്മാര്‍ക്കു ദൈവികമായ അനുഗ്രഹാശിസ്സുകള്‍ ധാരാളമായി ലഭിക്കട്ടെയെന്നു മാര്‍പാപ്പാ തിരുമേനിയുടെയും അഥനഗോറസ് തിരുമേനിയുടെയും സന്ദേശങ്ങളില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
(മനോരമ, ഓഗസ്റ്റ് 25, 1964)

ചെങ്ങന്നൂര്‍ ഭദ്രാസന മര്‍ത്തമറിയം സമാജ വാര്‍ഷിക സമ്മേളനം

20170427222906_IMG_8580

ആത്മീയതയില്‍ നിരന്തരം വളരുകയും ഫലം കായിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ പ്രഥമ ആവശ്യമാണെന്ന വിശുദ്ധ പൈതൃകങ്ങളെ നന്നായി സുക്ഷിച്ച്കൊണ്ട് വരും തലമുറകള്‍ക്ക് ആവശ്യമായ മുല്യങ്ങളെ പകര്‍ന്നു നൽകുവാൻ സ്ത്രി സമുഹത്തിന് കഴിയണമെന്ന് നിരണം ഭദ്രാസന മെത്രാപ്പോലീത്താ അഭി.യുഹാനോന്‍ മാര്‍ ക്രിസോസ്ററമോസ് തിരുമേനി അറിയിച്ചു. മലങ്കര ഒാര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ 32ാം വാര്‍ഷിക സമ്മേളനം കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിൽ ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നനു.ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.മത്തായി കുന്നില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്തമിയം  കേന്ദ്ര ജനറല്‍ സെക്രട്ടറി പ്രൊഫ.മേരീ മാത്യു ക്ലാസ്സ് നയിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.തോമസ്കൊക്കാപ്പറമ്പില്‍,  ഇടവക വികാരി ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഫാ.ഷിബു വര്‍ഗീസ് കേന്ദ്ര കമ്മറ്റി അംഗം പ്രൊഫ.ബിന്‍സി റെജി, സോഫിയ രാജന്‍,ആനി ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസനത്തിലെ 51 ഇടവകളില്‍ നിന്നായി 300 ഓളം പ്രതിനിധികള്‍ സംബന്ധിച്ചു.

സി. പി. ചാണ്ടി അനുസ്മരണ സമ്മേളനം

Photo 2 (2)

ദോഹ: മലങ്കര ഓർത്തഡോൿസ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സഭാകവി സി.പി ചാണ്ടി അനുസ്മരണ സമ്മേളനവും സംഗീത വിരുന്നും “സ്വർഗീയ കിന്നരം” സംഘടിപ്പിച്ചു. വികാരി ഫാ.സന്തോഷ് വർഗീസിന്റെ അധ്യക്ഷതയിൽ ഫാ.ഐപ്പ് സാം മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാ.കോശി ജോർജ്, ഫാ.ജോൺ വി.ഉമ്മൻ, തോമസ് കണ്ണങ്കര, കോശി, കുര്യാക്കോസ് ചാക്കോ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അനീഷ് തോമസ് സ്വാഗതവും ട്രഷറർ പ്രവീൺ പോൾ നന്ദിയും പറഞ്ഞു.

മലങ്കര ഓർത്തഡോക്സ്‌ സഭാസ്ഥാനികൾക്ക്‌ കുവൈറ്റിൽ ഊഷ്മളമായ സ്വീകരണം നൽകി

IMG-20170426-WA0010 Photo-1

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റിയും അറിയപ്പെടുന്ന ചരിത്ര-വേദശാസ്ത്ര പണ്ഡിതനുമായ ഫാ. ഡോ. എം.ഓ. ജോണിനും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റിൽ ഊഷ്മളമായ  സ്വീകരണം നൽകി.
ഓർത്തഡോക്സ്‌ ഇടവകകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ
ഇന്ന് (ഏപ്രിൽ-26) രാവിലെ കുവൈറ്റ്‌ എയർവെയിസിൽ എത്തിച്ചേർന്ന ഇരുവരേയും കുവൈറ്റിലെ ഓർത്തഡോക്സ്‌ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരും ഭാരവാഹികളും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.

അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും / ജോയ്സ് തോട്ടയ്ക്കാട്

alexios_mar_theodosius
‘ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാന്‍ മരിക്കേണ്ടി വന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടും. മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദല്‍ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാന്‍ തയ്യാറല്ല. എന്‍റെ രീി്ശരശേീി-ന് എതിരായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല.”1 ഈ ധീരദൃഢസ്വരം ബഥനി ആശ്രമാചാര്യനും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടേതായിരുന്നു. മലങ്കരസഭയുടെ സമാധാനത്തിനായി ചിങ്ങവനം അപ്രേം സെമിനാരിയില്‍ കൂടിയിരുന്ന ഇരു വിഭാഗങ്ങളിലെയും മെത്രാപ്പോലീത്തന്മാരും, അവരെ ബന്ധികളാക്കി ഒപ്പിടുവിച്ചാല്‍ സമാധാനം ഉണ്ടാകുമെന്ന് ധരിച്ചുവശായ യുവാക്കളും ആ വാക്കുകള്‍ കേട്ടു ഒരു നിമിഷം സ്തംഭിച്ചു പോയി. ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റു പോലെ മാര്‍ തേവോദോസ്യോസ് അവര്‍ക്കിടയിലൂടെ ആ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. നസ്രാണിവീര്യത്താല്‍ ജ്വലിച്ചുനിന്ന ആ മഹാപുരോഹിതനെ നേരിടുവാനും തടയാനുമാവാതെ ക്ഷുഭിത യൗവനം വെറും കാഴ്ചക്കാരായി.
സഭാ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍
1911-ല്‍ ആരംഭിച്ച മലങ്കരസഭയിലെ കക്ഷിവഴക്കുകള്‍ക്ക് അന്ത്യം കുറിച്ച് സഭയില്‍ സമാധാനം കൈവരുത്തുവാന്‍ സഭാംഗങ്ങളും മറ്റ് ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും നാട്ടിലെയും വിദേശ രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും തുടങ്ങി ഒട്ടനവധിപേര്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തുകയുണ്ടായി. പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഒരു ഘട്ടത്തില്‍ സമാധാനത്തിനായി 1912-ല്‍ മലങ്കരസഭയില്‍ സ്ഥാപിച്ച പൗരസ്ത്യ കാതോലിക്കേറ്റ് പോലും ഉപേക്ഷിക്കുവാന്‍ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ സമ്മതിച്ചുവെങ്കിലും, തന്‍റെ അരുമ ശിഷ്യനായ മാര്‍ത്തോമ്മാ നട്ട മലങ്കരസഭയെ കരുണാമയനായ ദൈവം കാത്തതിനാല്‍ അതിന് സംഗതിയായില്ല.
പീസ്ലീഗിന്‍റെ സത്യഗ്രഹ സംരംഭം
കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരനും പ്രാര്‍ത്ഥനാനിരതനും വിശുദ്ധ ജീവിതം നയിച്ചിരുന്ന വ്യക്തിയുമായ കെ. സി. ചാക്കോ, സഭാ സമാധാനത്തിനായി രോഗപീഡകളെ മറന്ന് ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്‍റെ അന്ത്യശ്രമങ്ങള്‍ വിഫലമായി തീര്‍ന്നെങ്കിലും സഭയിലെ ഇരുകക്ഷികളിലും സമാധാന യത്നത്തിനു വേണ്ടിയുള്ള ഒരു ആവേശം സൃഷ്ടിക്കുവാന്‍ അതു കാരണമായി ഭവിച്ചു. രണ്ടു കക്ഷികളിലുംപെട്ട യുവാക്കള്‍ ‘പീസ് ലീഗ്’ എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചു ചില കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിച്ചു. കോട്ടയം പുത്തനങ്ങാടിയിലുള്ള പ്രസിദ്ധമായ കുരിശുപള്ളിയുടെ അങ്കണം ഒരു ഉപവാസ യജ്ഞത്തിന്‍റെ രംഗമായി അവര്‍ തെരഞ്ഞെടുത്തു. മണര്‍കാട് ഇടവകയില്‍പെട്ട തെങ്ങുംതുരുത്തേല്‍ ടി. എം. ചാക്കോ പ്രസിഡണ്ടായും, മാളിയേക്കല്‍ എം. പി. ഏബ്രഹാം ട്രഷററായും, പി. എം. തോമസ് (പുളിക്കല്‍) സെക്രട്ടറിയായും, ടി. പി. ഫീലിപ്പോസ് (തെക്കെത്തലയ്ക്കല്‍), ചക്കാലപ്പറമ്പില്‍ സി. പി. ജോര്‍ജ് മുതലായി ഒട്ടധികം സഭാസ്നേഹികള്‍ കമ്മിറ്റിയംഗങ്ങളായും സംഘടിപ്പിച്ച പീസ് ലീഗ് സജീവമായി പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. ടി. എം. ചാക്കോ ക്ഷീണിതനായപ്പോള്‍ ജി. ജോണ്‍ (കായംകുളം) പ്രസിഡണ്ട് പദം സ്വീകരിച്ചു. രണ്ടു കക്ഷിയിലുംപെട്ടവരായിരുന്നെങ്കിലും പരസ്പര വിശ്വാസത്തോടും ആത്മാര്‍ത്ഥമായ സഹകരണത്തോടും കൂടി അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പ്രകടമായിരുന്നു. കുരിശുപള്ളിയങ്കണം ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി.
ദിനംപ്രതി നടന്നുപോന്ന ഉപവാസം, പ്രാര്‍ത്ഥന, പ്രസംഗങ്ങള്‍ മുതലായവയില്‍ സംബന്ധിക്കാനെത്തിയ ജനങ്ങള്‍ക്കു കണക്കില്ലായിരുന്നു. സഭയില്‍ സമാധാനം കൈവന്നു കാണാന്‍ ആഗ്രഹിച്ചിരുന്ന അനവധിയാളുകള്‍ പീസ് ലീഗിനു പിന്തുണയും നല്‍കിയിരുന്നു. അവരുടെ ഉദ്ദേശ്യങ്ങളെയും പ്രവര്‍ത്തനരീതികളെയും സംശയദൃഷ്ട്യാ വീക്ഷിച്ചവരും ഇല്ലാതില്ല. സത്യഗ്രഹ പരിപാടികള്‍ സഭാപ്രശ്ന പരിഹാരത്തിനു വേണ്ടി സ്വീകരിക്കുന്നതിനെ മെത്രാപ്പോലീത്തന്മാരും മറ്റും എതിര്‍ത്തു സംസാരിക്കുകയും ചെയ്തിരുന്നു. പീസ് ലീഗിനു പത്രങ്ങള്‍ വേണ്ട പ്രചരണം നല്‍കി. മുന്‍ മന്ത്രി ഇലഞ്ഞിക്കല്‍ ജോണ്‍ ഫീലിപ്പോസ്, പീസ് ലീഗിനു സുശക്തമായ സഹായവും നീട്ടി. അതുപോലെ ഗണനീയന്മാരായ പലരും അവരെ സഹായിച്ചുകൊണ്ടിരുന്നു. സാമ്പത്തികമായി സഹായിച്ചത് പടിഞ്ഞാറേക്കര ഇട്ടി കുര്യന്‍, എം. സി. മാത്യു മുതലായവരായിരുന്നു. ഗ്രീസിലെ പീറ്റര്‍ രാജകുമാരന്‍ കുരിശുപള്ളിയങ്കണത്തില്‍ വന്നു പ്രസംഗം നടത്തിയതും, പാത്രിയര്‍ക്കീസിനെ കണ്ടു സംസാരിക്കാമെന്നു ഭരമേറ്റതും പീസ് ലീഗിന്‍റെ പരിപാടികള്‍ക്കു വലിയ ഉത്തേജനം നല്‍കി.2
പീസ് ലീഗിന്‍റെ ഉപവാസ സമരത്തില്‍ വേദപഠനം നടത്തിയതിനെക്കുറിച്ച് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ഇങ്ങനെ എഴുതിയിരിക്കുന്നു:
“കോട്ടയം കുരിശുപള്ളിയില്‍ പീസ് ലീഗിന്‍റെ സത്യഗ്രഹം നടക്കുന്ന കാലം. സഭയില്‍ സമാധാനവും ഐക്യവും കൈവരുത്തുവാന്‍ വേണ്ടി പാത്രിയര്‍ക്കീസ് കക്ഷിയിലുള്ളവരും കാതോലിക്കാ കക്ഷിയിലുള്ളവരുമായ ആറു പേര്‍ ചേര്‍ന്നു ഉപവസിക്കുന്നു. അവരില്‍ എം. കുര്യനും കെ. ഇ. മാമ്മനും എന്‍റെ സുഹൃത്തുക്കളായിരുന്നു. ഞാനന്ന് 32 വയസ്സുള്ള ഒരത്മായക്കാരന്‍, ആലുവാ ഫെലോഷിപ്പ് ഹൗസില്‍ എം. തൊമ്മനോടൊപ്പം അത്മായക്കാരുടെയിടയില്‍ അദ്ധ്യാത്മിക പ്രവര്‍ത്തനം നടത്തുകയായിരുന്നു. അമേരിക്കന്‍ പഠനം കഴിഞ്ഞു നാട്ടില്‍ വന്നിട്ട് അധികം നാളായിട്ടില്ല. ബാവായെ പോയി കണ്ടിട്ടില്ല. … തൊമ്മച്ചന്‍റെ നിര്‍ദ്ദേശമനുസരിച്ച്, ഉപവാസം അനുഷ്ഠിക്കുന്ന പീസ് ലീഗുകാര്‍ക്ക് ബൈബിള്‍ ക്ലാസ്സെടുക്കാന്‍ കോട്ടയത്തു വന്നു. ഒരു ദിവസത്തെ ക്ലാസു കഴിഞ്ഞപ്പോള്‍ കുറച്ചു ദിവസം ഇവിടെ തങ്ങി ഞങ്ങള്‍ക്ക് ബൈബിള്‍ ക്ലാസ് എടുത്തു കൂടെ എന്ന് ഉപവാസം അനുഷ്ഠിക്കുന്നവര്‍ ചോദിച്ചു.
‘ഇത്തരം ക്ലാസ് ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു പട്ടിണി കിടക്കാന്‍ ഒരു പാടുമില്ല’ എന്ന അവരുടെ വാക്ക് എനിക്കും പ്രചോദനം നല്‍കി. … ഏതായാലും പീസ് ലീഗിലെ ഉപവാസികളെ കാണാന്‍ വന്ന എനിക്ക് മുപ്പതുദിവസം അവരുടെ കൂടെ താമസിക്കാനും ഉപവാസത്തില്‍ അല്പമൊക്കെ പങ്കെടുക്കുവാനും സാധിച്ചു. രാവിലെയും വൈകുന്നേരവും ഉപവാസികള്‍ക്കുവേണ്ടി വേദപഠനം നടത്തും. കുറെ ദിവസത്തിനു ശേഷം ഉപവാസികളെ കാണാന്‍ വരുന്ന ഭക്തജനങ്ങള്‍ക്കു വേണ്ടിയും വേദപഠനക്ലാസുകള്‍ നടത്താന്‍ തുടങ്ങി.
പീസ് ലീഗിനോടു കല്ലാശേരി ബാവായ്ക്കു വലിയ പ്രതിപത്തിയില്ലായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാതെ സഭാ സമാധാനം എന്നും പറഞ്ഞ് ഓടി നടക്കുന്നവരെപ്പറ്റി ബാവായ്ക്കു വിരോധമായിരുന്നു. അതിന്‍റെ കൂടെ അമേരിക്കയില്‍ നിന്നും പഠിച്ചു വന്നിരിക്കുന്ന പോള്‍ വര്‍ഗീസ് എന്ന ഒരത്മായക്കാരന്‍ വേദപുസ്തകം പഠിപ്പിക്കുന്നു എന്നു കേട്ടപ്പോള്‍ അയാളോടും, അല്പം നീരസമായി. അമേരിക്കന്‍ ബൈബിള്‍ പഠിപ്പിക്കുന്ന പോള്‍ വര്‍ഗീസിനെ പരാമര്‍ശിച്ച് അല്പം പുച്ഛമായി ദേവലോകത്ത് പ്രസംഗിച്ച വിവരം കെ. ഫീലിപ്പോസച്ചന്‍ (ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി) ആണ് എന്നോടു പറഞ്ഞത്. ഞാന്‍ ദേവലോകത്തു പോയി ബാവായെ കാണണമെന്നും തെറ്റിദ്ധാരണ നീക്കണമെന്നും എന്നെ ഉപദേശിച്ചു. അച്ചന്‍ തന്നെ തന്‍റെ കൊച്ചു ബേബി മോറിസ് കാറില്‍ എന്നെ ബാവായുടെ അടുക്കല്‍ കൊണ്ടുപോയി പരിചയപ്പെടുത്തി.”3
രണ്ടു പക്ഷത്തെയും തിരുമേനിമാരെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി ചര്‍ച്ച ചെയ്യിക്കാനും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ രൂപവല്‍ക്കരിക്കാനും അവസരമുണ്ടാക്കുകയായിരുന്നു പീസ് ലീഗിന്‍റെ പ്രഥമ പരിപാടി. ക്നാനായ ഇടവകയുടെ ഏബ്രഹാം മാര്‍ ക്ലിമീസ് അക്കാര്യത്തില്‍ അവര്‍ക്കു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി. ചിങ്ങവനം അപ്രേം സെമിനാരിയില്‍ മെത്രാപ്പോലീത്തന്മാരുടെ വട്ടമേശ സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു. മെത്രാപ്പോലീത്തന്മാരെ എല്ലാവരേയും അതിനു സമ്മതിപ്പിച്ചു തീയതിയും കുറിച്ചു. 1950 ജനുവരി 9-നു സമ്മേളനം നടന്നു. 200 വോളണ്ടിയറന്മാര്‍ സമ്മേളനരംഗം സംരക്ഷിച്ചു നിന്നിരുന്നു. മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും സമ്മേളനത്തില്‍ സംബന്ധിച്ചു. പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ മെത്രാന്മാരും സെമിനാരിയില്‍ വന്നുചേര്‍ന്നു. പാത്രിയര്‍ക്കീസ് പക്ഷത്തെ ആലുവായിലെ പൗലോസ് മാര്‍ അത്താനാസ്യോസ് മാത്രം ആരോഗ്യപരമായ കാരണങ്ങളാല്‍ സംബന്ധിച്ചില്ല.
ചിങ്ങവനം സമ്മേളനം നാലു പൊതു തത്വങ്ങള്‍ അംഗീകരിച്ചു: (1) അന്ത്യോക്യാ പാത്രിയര്‍ക്കീസ് ആകമാന സഭയുടെ തലവനാകുന്നു. (2) ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്ന മലങ്കരസഭയുടെ യോജിപ്പിനായി പാത്രിയര്‍ക്കീസ് മലങ്കരയെ ഒരു കാതോലിക്കേറ്റായി പ്രഖ്യാപനം ചെയ്യുന്നു. (3) ഈ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസും കാതോലിക്കോസും എത്രയും വേഗം യോജിച്ചു ചെയ്യുന്ന തീരുമാനം ഇരുപക്ഷത്തെയും മേല്‍പട്ടക്കാര്‍ സ്വീകരിക്കുന്നു. (4) ഈ തീരുമാനങ്ങള്‍ പാത്രിയര്‍ക്കീസിനെ അറിയിക്കാന്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ അധികാരപ്പെടുത്തുന്നു.4
പക്ഷേ, മൂന്നാമത്തെ തീരുമാനം സമാധാന ശ്രമങ്ങള്‍ക്കു കാലവിളംബം സൃഷ്ടിക്കാനും, ഫലത്തെപ്പറ്റി അനിശ്ചിതത്വം സംജാതമാക്കാനും മാത്രമേ ഉപകരിക്കൂ എന്നു കണ്ട പീസ് ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റി തിരുമേനിമാരെ വ്യക്തമായ പരസ്പര ധാരണയുണ്ടാക്കുന്ന കാര്യത്തില്‍ നിര്‍ബന്ധിച്ചു. വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഒരു സമ്മര്‍ദ്ദത്തിന്‍റെ അന്തരീക്ഷം അവിടെ ഉണ്ടായി. മന്ത്രി ഇ. ജോണ്‍ ഫീലിപ്പോസും 9 നിയമസഭാംഗങ്ങളും ചേര്‍ന്ന കമ്മിറ്റി പത്തു വ്യവസ്ഥകള്‍ അടങ്ങിയ ഒരു കരാര്‍ എഴുതിയുണ്ടാക്കി തിരുമേനിമാര്‍ക്കു സമര്‍പ്പിച്ചു. ബഥനിയിലെ മാര്‍ തേവോദോസ്യോസ് തിരുമേനി പീസ് ലീഗിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയില്ല. അദ്ദേഹം പൊട്ടിത്തെറിച്ചു. വ്യവസ്ഥകള്‍ മലങ്കരയുടെ സ്വാതന്ത്ര്യത്തെയും അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് നല്‍കിയ കാതോലിക്കേറ്റിനെയും തിരസ്കരിക്കുന്നതാണെന്നു വിശ്വസിക്കുന്നതിനാല്‍ തനിക്ക് അതില്‍ ഒപ്പുവെയ്ക്കാന്‍ സാദ്ധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹത്തെ തടയാന്‍ സംഘാടകര്‍ക്കു സാധിച്ചില്ല. മറ്റു മെത്രാപ്പോലീത്തന്മാര്‍ അതുപോലെ രക്ഷപ്പെട്ടു പോകാതിരിക്കാന്‍ പീസ്ലീഗ് വോളണ്ടിയര്‍മാര്‍ വാതിലുകള്‍ പൂട്ടി. സമ്മര്‍ദ്ദത്തിനു വഴങ്ങാതെ വന്നതോടെ ക്ഷുഭിതരായ യുവാക്കള്‍ സെമിനാരിയുടെ താഴത്തെ നിലയില്‍ തൊണ്ടുകള്‍ കൂട്ടി കത്തിച്ചു. പുക സഹിക്കാനാവാതെയും ക്ഷുഭിതരായ യുവാക്കളെ ഭയന്നും ഒടുവില്‍ രക്ഷപ്പെടുവാനായി പങ്കെടുത്ത മറ്റു മെത്രാപ്പോലീത്തന്മാര്‍ എല്ലാവരും വ്യവസ്ഥകളില്‍ ഒപ്പു വച്ചു.
പിന്നീട് ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായായിത്തീര്‍ന്ന ജോസഫ് ശെമ്മാശനും പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡീക്കന്‍ റ്റി. ജി. സഖറിയായും ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികളാണ്.5
ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോന്ന മാര്‍ തേവോദോസ്യോസിന്‍റെ നടപടി തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതും, അത് നീക്കാന്‍ മെത്രാപ്പോലീത്താ തന്നെ നേരിട്ടു പോയി വിശദീകരണം നല്‍കിയതുമായ ഒരു സംഭവം ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് പറഞ്ഞിരിക്കുന്നത് കാണുക:
“പരിപൂര്‍ണ്ണ സ്വതന്ത്രസഭാവാദിയായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി. മറ്റ് ഓര്‍ത്തഡോക്സ് സഭകളുമായുള്ള സമ്പര്‍ക്കമാണു തിരുമേനിയെ ഇക്കാര്യത്തില്‍ ഉറപ്പിച്ചത്. ‘സ്വയംഭരണ നേതൃത്വമുള്ള സഭ’ എന്നര്‍ത്ഥം വരുന്ന څഅൗീരേലുവമഹൗെ ഇവൗൃരവچ അഭിവന്ദ്യ തിരുമേനിയാണ് ഇവിടെ ആദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ ഭാരതത്തിലെ ദേശീയസഭ ആണെന്നും ഈ സഭയുടെ കാര്യങ്ങള്‍ ഈ സഭയ്ക്കുതന്നെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും ഈ സഭ ഒരു വിദേശസഭയുടെയും വിധേയത്വത്തിലല്ലെന്നും അദ്ദേഹം പഠിപ്പിച്ചു. ആലുവാ വട്ടമേശസമ്മേളനം, ചിങ്ങവനം വട്ടമേശസമ്മേളനം എന്നീ സമാധാന സന്ധിയാലോചനകളില്‍ അദ്ദേഹം നിസ്സഹകരണം കാണിച്ചത് ഈ മനോബോദ്ധ്യത്തോടുള്ള കൂറുകൊണ്ടു മാത്രമായിരുന്നു. ചിങ്ങവനം വട്ടമേശസമ്മേളനം നടന്നകാലത്ത് ഡോ. വിസര്‍ട്ട് ഹൂഫ്റ്റ് (അഖില ലോക സഭാ കൗണ്‍സിലിന്‍റെ സ്ഥാപക സെക്രട്ടറി) കേരളം സന്ദര്‍ശിക്കുകയായിരുന്നു. സമ്മേളനത്തില്‍ മാര്‍ തേവോദോസ്യോസ് സ്വീകരിച്ച നിലപാട് അദ്ദേഹത്തില്‍ തെറ്റിദ്ധാരണകളുണ്ടാക്കി. മാര്‍ തേവോദോസ്യോസ് തിരുമേനി എന്നോടൊത്ത് എറണാകുളത്തു ചെന്ന് ഡോ. വിസ്സര്‍ട്ട് ഹൂഫ്റ്റിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണകള്‍ നീക്കി. ചിങ്ങവനം സമ്മേളനം എഴുതിയുണ്ടാക്കിയ സമാധാന വ്യവസ്ഥകളുടെ പഴുതുകളും പോരായ്മകളും മലങ്കരസഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ അതിന്‍റെ അപര്യാപ്തതയും മാര്‍ തേവോദോസ്യോസ് ഡോ. വിസ്സര്‍ട്ട് ഹൂഫ്റ്റിനെ ബോദ്ധ്യപ്പെടുത്തി. അദ്ദേഹം തിരുമേനിയുടെ നിലപാടിനോടു യോജിപ്പു പ്രകടിപ്പിച്ചു.”6
മാര്‍ തേവോദോസ്യോസിന് അസ്വീകാര്യമായിത്തീര്‍ന്ന വ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്. സമാധാനത്തിനുവേണ്ടി ആയാലും അതില്‍ അയവു കാട്ടാന്‍ അദ്ദേഹം വിസമ്മതിച്ചു: (1) കാതോലിക്കോസ് പാത്രിയര്‍ക്കീസിനു ശല്‍മൂസ നല്‍കണം. (2) പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത മൂറോന്‍ മലങ്കരയില്‍ ഉപയോഗിക്കണം. (3) കാതോലിക്കോസിന്‍റെ പേരില്‍ ഏതെങ്കിലും പരാതി ഉണ്ടായാല്‍ അതു പാത്രിയര്‍ക്കീസിന്‍റെ മുമ്പില്‍ മാത്രം സമര്‍പ്പിക്കണം. പാത്രിയര്‍ക്കീസ് അതെപ്പറ്റി അന്വേഷിക്കുന്നു എങ്കില്‍ അതു സുന്നഹദോസ് വഴി നടത്തണം. സുന്നഹദോസിന്‍റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസ് തീര്‍പ്പു കല്‍പിക്കണം. അത് അവസാന തീരുമാനം ആയിരിക്കും. മറ്റ് ഏഴു വ്യവസ്ഥകളില്‍ റിശീസ്സാ കൊടുക്കണമെന്നുള്ള വ്യവസ്ഥ ഒരു അധീശത്വം കല്‍പിക്കുന്ന തരത്തിലായിരിക്കരുതെന്നും തിരുമേനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ഈ വ്യവസ്ഥകള്‍ തോക്കു ചൂണ്ടി സമ്മതിപ്പിച്ചതായതുകൊണ്ട് താന്‍ അതിനെ നിഷേധിക്കുമെന്നു പ. കാതോലിക്കാ ബാവാ തിരുമേനി പഴയസെമിനാരിയില്‍ എത്തിയ ഉടനെ പ്രസ്താവിക്കുകയുണ്ടായി. പാത്രിയര്‍ക്കീസ് ബാവായും വ്യവസ്ഥകള്‍ അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ മരണംവരെ ഉപവസിക്കുന്ന ഒരു പരിപാടിയിലേക്കു പീസ് ലീഗ് പ്രവേശിച്ചു. പ്രസിഡണ്ട് ടി. എം. ചാക്കോ, കെ. ഇ. മാമ്മന്‍ കണ്ടത്തില്‍, എം. കുര്യന്‍, പന്തളം വറുഗീസ് (ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍), ഫാദര്‍ അലക്സാണ്ടര്‍ കോടിയാട്ട്, ഫാദര്‍ ഗീവറുഗീസ് പാമ്പാടി കണ്ടത്തില്‍ എന്നിവര്‍ ഉപവാസയജ്ഞത്തില്‍ പ്രവേശിച്ചു. ഉല്‍ക്കണ്ഠാകുലമായ ദിവസങ്ങള്‍ കടന്നുപോയി. കാതോലിക്കാ പക്ഷത്തെ തിരുമേനിമാര്‍ ഇവിടെ ഉള്ളവരായതിനാല്‍ അവര്‍ നിലപാടില്‍ മയപ്പെട്ടു. പക്ഷേ, പാത്രിയര്‍ക്കീസിന്‍റെ പക്കല്‍ നിന്നു ഡോ. പി. റ്റി. തോമസ് പാലാമ്പടത്തിന്‍റെ പ്രത്യേക ശ്രമത്തില്‍ വരുത്തിയ കല്‍പന അത്യന്തം നിരാശാജനകമായിരുന്നു. ദൂരെ ഇരിക്കുന്ന പാത്രിയര്‍ക്കീസിനു പരിവര്‍ത്തനമുണ്ടാക്കാന്‍ ഉപവാസം ഒരു മാര്‍ഗ്ഗമല്ലെന്നുള്ള സീനിയര്‍ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് ഉപവാസം അനുഷ്ഠിച്ചവര്‍ അതില്‍ നിന്നു പിന്മാറുകയാണു ചെയ്തത്. പീസ് ലീഗിന്‍റെ പുത്തനങ്ങാടി കുരിശുപള്ളിയിലെ ഉപവാസവേളയില്‍ സമാധാന വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും മദ്ധ്യസ്ഥത വഹിക്കുന്നതിനും മറ്റും ഡോ. പി. റ്റി. തോമസിന്‍റെ നിര്‍ബന്ധപൂര്‍വ്വമായ അഭ്യര്‍ത്ഥന അനുസരിച്ച് അന്ന് സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവകയുടെ ബിഷപ്പ് ഡോ. സി. കെ. ജേക്കബ് തിരുമേനി വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ചരിത്രം സൃഷ്ടിച്ച ആ പ്രസ്ഥാനവും സഭാ സമാധാനം കൈവരുത്തിയില്ല.7
സ്വയംഭരണ നേതൃത്വമുള്ള സഭ
മലങ്കര ഓര്‍ത്തഡോക്സ് സഭ ‘സ്വയംഭരണ നേതൃത്വമുള്ള ഒരു സഭ’യായിരിക്കണമെന്ന് മാര്‍ തേവോദോസ്യോസിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭാരതത്തിലെ ദേശീയ സഭയാണ് ഓര്‍ത്തഡോക്സ് സഭ. അതിന് ഉള്‍ഭരണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതിന്‍റെ അസ്തിത്വവും വ്യക്തിത്വവും ഒരു വിദേശസഭയ്ക്കും അടിയറ വയ്ക്കുവാനുള്ളതല്ല. നമ്മുടെ പാരമ്പര്യവും പട്ടത്വവും പരിരക്ഷിക്കണം. ഈ വിധത്തിലാണ് സഭയെക്കുറിച്ച് മെത്രാപ്പോലീത്താ പഠിപ്പിക്കാറുണ്ടായിരുന്നത്. സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്ര്യം ഇവ ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ, അതിനെതിരായി ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു. മെത്രാപ്പോലീത്തായായി അഭിഷിക്തനായതിനുശേഷം, നടന്ന അനുമോദന സമ്മേളനത്തില്‍ (കര്‍മ്മേല്‍ ദയറാ, മുളന്തുരുത്തി) ചെയ്ത മറുപടി പ്രസംഗത്തില്‍ ഈ ആശയങ്ങളെല്ലാം പ്രതിഫലിക്കുന്നുണ്ട്. ഒരു ഭാഗം കാണുക:
“പ്രൊട്ടസ്റ്റന്‍റ് സഭകള്‍, അപ്പോസ്തോലികവും കാതോലികവുമായ വിശ്വാസാചാരങ്ങളെ ഒന്നിനു പുറകെ ഒന്നായി വിട്ടുകളയുമ്പോള്‍ കത്തോലിക്കാസഭ ഒന്നിനുമേല്‍ ഒന്നായി പുതിയ വിശ്വാസാചാരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. പിതാക്കന്മാര്‍ക്ക് ഒരിക്കലായി ഭരമേല്‍പിക്കപ്പെട്ടിട്ടുള്ള സത്യവിശ്വാസത്തേയും പാരമ്പര്യങ്ങളേയും അഭേദ്യമായി ആദിമ ക്രിസ്തീയ കാലം മുതല്‍ ഇന്നോളം പരിരക്ഷിച്ചു വരുന്നത് നാം ഉള്‍പ്പെടെയുള്ള പൗരസ്ത്യ സഭകളാണ്. ഈ ഒറ്റ സംഗതിയാണ് പാശ്ചാത്യ സഭകള്‍ക്കും ഇതര പൗരസ്ത്യ സഭകള്‍ക്കും നമ്മെപ്പറ്റിയുള്ള മതിപ്പിനും ബഹുമാനത്തിനും കാരണമായിത്തീര്‍ന്നിട്ടുള്ളത്. ഈ നിര്‍മ്മലമായ വിശ്വാസാചാരങ്ങളെ പരിരക്ഷിച്ചും യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം സഭയില്‍ പുനരുജ്ജീവിപ്പിച്ചും സുവിശേഷപരമായ കാര്യങ്ങളില്‍ സര്‍വ്വപ്രധാനമായ ശ്രദ്ധ പതിപ്പിച്ചും അനിയന്ത്രിതമായ വിദേശബന്ധം മൂലം നമ്മുടെ സഭയ്ക്കുണ്ടായിട്ടുള്ള അടിമത്തത്തില്‍ നിന്നും അതിനെ സമുദ്ധരിക്കുന്നതിനുള്ള തീവ്രയത്നം ചെയ്തും മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരസഭയ്ക്കു സ്ഥാപനകാലം മുതലുണ്ടായിരുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിച്ചും ഇന്ത്യാ ജാത്യൈക സഭയായി നാം പുരോഗമിക്കേണ്ടതാണ്. എതിര്‍പക്ഷത്തു നില്‍ക്കുന്നവരായ നമ്മുടെ സഹോദരങ്ങളോടോ, ശീമക്കാരോടോ വ്യക്തിപരമായി യാതൊരു വിദ്വേഷവും നമുക്കില്ല. അവര്‍ നമ്മുടെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമാകുന്നു. ദുര്‍വാശിയും ഹ്രസ്വദൃഷ്ടിയും അവരുടെ ദര്‍ശനശക്തിയെ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനോടു നമുക്കു സഹതാപമോ, അനുഭാവമോ ഇല്ല. ശീമക്കാരോടു യഥാര്‍ത്ഥമായ താല്‍പര്യം എതിര്‍പക്ഷത്തു നില്‍ക്കുന്നവരേക്കാള്‍ കൂടുതലായി നമുക്കുണ്ട്. എന്നാല്‍ അവരുടെ ദുര്‍നയങ്ങളേയും, വിക്രിയകളേയും നാം അപലപിക്കുകയും മരണത്തോളം അവയ്ക്കെതിരായി നാം ശക്തിയുക്തം പോരാടുകയും വേണം.”8
മറ്റൊരു ഘട്ടത്തില്‍, സഭാകാര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
“അപൂര്‍വ്വം സഭകള്‍ക്കു ലഭിച്ചിട്ടുള്ള ഒരു പദവിയാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു ലഭിച്ചിട്ടുള്ളത്. അതിന്‍റെ സ്ഥാപകനായ മാര്‍ത്തോമ്മാ ശ്ലീഹാ ഇവിടെത്തന്നെ രക്തസാക്ഷിയായിത്തീര്‍ന്നു എന്നുള്ളതാണ് ആ മഹോന്നതമായ പദവി. 1665 മുതലാണ് നമുക്ക് അന്ത്യോഖ്യാ സഭയുമായി ബന്ധം ഉണ്ടാകുന്നത്. അന്നു മുതല്‍ പാത്രിയര്‍ക്കീസന്മാര്‍ അവരുടെ അധികാരം ഇവിടെ സ്ഥാപിച്ച് മലങ്കരസഭയുടെ ഭരണകര്‍ത്താക്കളാകുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ കൈയേറ്റത്തെ ധീരമായി എതിര്‍ത്തു സഭയുടെ ഭരണസ്വാതന്ത്ര്യം സംരക്ഷിച്ചതു വട്ടശ്ശേരില്‍ തിരുമേനിയാണ്. തിരുമേനി സഭയുടെ സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി സ്വജീവന്‍പോലും കരുതാതെ പോരാടി. 1912-ല്‍ കാനോനിക പൗരസ്ത്യ കാതോലിക്കേറ്റ് ഇന്ത്യയിലെ സുന്നഹദോസിന്‍റെ സഹകരണത്തോടുകൂടി അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ പുനഃസ്ഥാപിച്ചു. അതോടെ സഭ സ്വയംപര്യാപ്തതയില്‍ എത്തി. ഇനിയും സഭയ്ക്കു യാതൊരു ശങ്കയ്ക്കും വകയില്ല. ഒരു പ്രലോഭനത്തിനും കീഴടങ്ങേണ്ട കാര്യവുമില്ല. സഭയ്ക്കു പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയുമുണ്ട്. സഭാഭരണത്തിനു ബാര്‍ എബ്രായയുടെ ഹൂദായ കാനോന്‍ കൂടാതെ, മലങ്കര അസ്സോസിയേഷന്‍ പാസ്സാക്കിയതും, സിനഡ് അംഗീകരിച്ചതുമായ ഭരണഘടനയുണ്ട്. അതനുസരിച്ച് സഭാകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോയാല്‍ മതി. പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ അടിയുറച്ച ഭരണഭീതി, നമുക്കു മാത്രമല്ല, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ക്കെല്ലാം ഉള്ളതാണ്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളെല്ലാം ഓരോ രാജ്യത്ത് അതാതു സഭയുടെ മേലദ്ധ്യക്ഷന്‍റെ കീഴില്‍ പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യത്തിലും സ്വയംപര്യാപ്തതയിലും കഴിഞ്ഞുകൂടുന്ന തനി ദേശീയ സഭകളാണ്. പാത്രിയര്‍ക്കീസ് ബാവായോട് നമുക്ക് സ്നേഹവും ബഹുമാനവുമാണുള്ളത്. അത് ഓര്‍ത്തിരിക്കണം. സ്നേഹബഹുമാനങ്ങള്‍ക്ക് കുറവു വരാന്‍ പാടില്ല. അതു പാലിക്കണം. എന്നാല്‍ ഇവിടുത്തെ ഭരണത്തില്‍ പ്രവേശിപ്പാന്‍ അദ്ദേഹത്തിനു യാതൊരു അധികാരവുമില്ല. ബന്ധം എല്ലാം കാനോനും ഭരണഘടനയ്ക്കും വിധേയമാണ്. കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. കേസ് അവര്‍ക്ക് അനുകൂലമായി വരുന്നെങ്കില്‍ വരട്ടെ. അതില്‍ ഒട്ടും ക്ലേശിക്കാനില്ല. ജഡ്ജുമെന്‍റ് അനുസരിച്ചു പ്രവര്‍ത്തിക്കണം. വസ്തുവകകള്‍ വിട്ടുകൊടുക്കണമെങ്കില്‍ അങ്ങനെ ചെയ്യണം. സന്തോഷത്തോടെ വിട്ടുകൊടുക്കണം. നമുക്കു സ്വസ്ഥമായി നമ്മുടെ കാര്യം നോക്കാമല്ലോ. മാടത്തില്‍ കിടന്നാലും മതി, സ്വാതന്ത്ര്യത്തിന്‍റെ ശ്വാസം വലിക്കാമല്ലോ. മുടക്കും ഭയപ്പെടുത്തലും എത്രനാള്‍ സഹിക്കും? അഭിമാനമായി ജീവിക്കണം. സനാതനമായ വിശ്വാസത്തിലും ക്രിസ്തീയ ആദര്‍ശത്തിലും അടിയുറച്ചു നില്‍ക്കുന്ന സഭ ഒരിക്കലും ക്ഷീണിച്ചു പോകയില്ല. മുന്നേറുക തന്നെ ചെയ്യും.”9
മലങ്കരസഭയുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെ മറ്റെന്തിനേക്കാളുപരിയായി മാനിച്ചിരുന്ന മഹിതാശയനായിരുന്നു മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ. ജനനിയോടും ജന്മഭൂമിയോടും ജന്മസഭയോടും പ്രതിബദ്ധതയുള്ള മഹാന്മാരുടെ നിരയിലാണ് മെത്രാപ്പോലീത്തായുടെ സ്ഥാനം.10
1. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 482.
2. രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ, എഡിറ്റര്‍: കെ. വി. മാമ്മന്‍, കോട്ടയം, 1992, പേജ് 81-84.
3. നന്മയുടെ നീര്‍ച്ചാലുകള്‍, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, സോഫിയാ ബുക്സ്, കോട്ടയം, 2014, പേജ് 31-32, 41.
4. രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ, എഡിറ്റര്‍: കെ. വി. മാമ്മന്‍, കോട്ടയം, 1992, പേജ് 81-84.
5. സണ്ടേസ്കൂള്‍ പാഠപുസ്തകത്തില്‍ ‘അലക്സിയോസ് മാര്‍ തേവോദോസ്യോസ് ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തില്ല’ എന്ന് തെറ്റായി കൊടുത്തിരിക്കുന്ന കാര്യം ഈ ലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അന്ന് സണ്ടേസ്കൂള്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ ആയിരുന്ന ഫാ. റ്റി. ജി. സഖറിയാ, താനും പക്കോമിയോസ് തിരുമേനിയും അതിന് ദൃക്സാക്ഷികളാണ് എന്ന് മറുപടി പറയുകയുണ്ടായി.
6. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 942.
7. രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ, എഡിറ്റര്‍: കെ. വി. മാമ്മന്‍, കോട്ടയം, 1992, പേജ് 81-84.
8. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 500.
9. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 500-501.
10. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 482.

സൈബര്‍ ഫാസ്റ്റ് ആചരിക്കുക : പ. കാതോലിക്കാ ബാവാ

CYBER-FAST

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച (ഏപ്രില്‍ 14) മൊബൈല്‍ ഫോണ്‍, ടി.വി, ഇന്‍റര്‍നെറ്റ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന സൈബര്‍ ഫാസ്റ്റില്‍ ഏവരും പങ്കാളികളാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  സൈബര്‍ അഡിക്ഷന്‍ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും, മനുഷ്യബന്ധങ്ങളിലെ തകര്‍ച്ചയും, വര്‍ദ്ധിച്ച് വരുന്ന ആത്മഹത്യ പ്രവണതയും സൈബര്‍ കുറ്റകൃത്യങ്ങളിലെ വര്‍ദ്ധനവ് എന്നിവ ഒഴിവാക്കുന്നതിനുളള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് സൈബര്‍ ഫാസ്റ്റ് ആചരിക്കുന്നത്.  നോമ്പിലെ 5-ാം ഞായാറാഴ്ച്ച സഭ വാഹനഉപവാസം ആചരിച്ചു.

” വാദെദെല്‍മീനോ ” ശുശ്രുഷ  ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ